Monday 29 June 2015

ആകുലചിന്തകള്‍ക്ക്‌ അവധി

1914 ഡിസംബര്‍ 9. അന്നു രാത്രിയിലാണ്‌ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള പ്രശസ്‌തമായ എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിച്ചാമ്പലായത്‌. ശാസ്‌ത്രലോകത്ത്‌ ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ്‌ ആല്‍വ എഡിസന്റെ സമ്പാദ്യം മുഴുവന്‍ അന്ന്‌ അഗ്‌നിയുടെ സംഹാരതാണ്‌ഡവത്തിനിരയായി. എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിയെരിയുന്നതു കണ്ടുകൊണ്ടുനിന്ന എഡിസന്റെ പക്കലേക്ക്‌ പുത്രന്‍ ചാള്‍സ്‌ ഓടിയെത്തി. ``എവിടെ നിന്റെ അമ്മ?'' അദ്ദേഹം ചോദിച്ചു. ``അവളെ ഉടനെ വിളിച്ചുകൊണ്ടുവരൂ. ഇമ്മാതിരിയൊരു കാഴ്‌ച കാണാന്‍ അവള്‍ക്കിനിയൊരിക്കലും അവസരം കിട്ടിയെന്നു വരില്ല.'' 

പിറ്റേദിവസം തന്റെ സ്വപ്‌നങ്ങളുടെ ചാരക്കൂമ്പാരത്തിനിടയിലൂടെ നടക്കുമ്പോള്‍ എഡിസണ്‍ പുത്രനോടു പറഞ്ഞു: ``ഈ ദുരന്തത്തിനു വലിയൊരു മൂല്യമുണ്ട്‌. നമ്മുടെ കുറവുകളെല്ലാം കത്തിച്ചാമ്പലായി. ഇനി പുതുതായി തുടങ്ങാന്‍ നമുക്കവസരം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയാം.'' 


എഡിസന്‌ അന്ന്‌ 67 വയസ്‌ പ്രായം. ഒരു പുരുഷായുസ്‌ മുഴുവന്‍ നീണ്ടുനിന്ന നിരന്തരമായ കഠിനാധ്വാനഫലമാണ്‌ അന്നദ്ദേഹത്തിനു നഷ്‌ടമായത്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതിരുന്നതുമൂലം പണനഷ്‌ടം മാത്രം 20 ലക്ഷം ഡോളറായിരുന്നു. പക്ഷേ, എഡിസണ്‍ പതറിയില്ല. ആകുലചിന്തകള്‍ അദ്ദേഹത്തെ കാര്‍ന്നുതിന്നില്ല. ഇനി എന്തു സംഭവിക്കുമെന്നോര്‍ത്ത്‌ അദ്ദേഹത്തിന്‌ ഉറക്കവും നഷ്‌ടപ്പെട്ടില്ല. അദ്ദേഹം വീണ്ടും ജോലി തുടങ്ങി. ദുരന്തം കഴിഞ്ഞ്‌ മൂന്നാഴ്‌ച പിന്നിട്ടപ്പോഴേക്കും ആദ്യത്തെ ഫോണോഗ്രാഫ്‌ ലോകത്തിനു സമ്മാനിക്കാന്‍ എഡിസനു സാധിച്ചു!

എഡിസണ്‍ സാധാരണക്കാരനല്ലെന്നു സമ്മതിക്കാം. എങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ നാമെന്തിനു പരിധിവിട്ട്‌ ആകുലചിത്തരാകുന്നു? നമ്മില്‍ പലര്‍ക്കും എപ്പോഴും ആശങ്കയാണ്‌. പക്ഷേ, നമ്മുടെ ആശങ്കകള്‍ എന്തിനെക്കുറിച്ചാണെന്നു പലപ്പോഴും നമുക്കുതന്നെ അറിയില്ലെന്നുള്ളതാണ്‌ ഏറെ കൗതുകകരം. എഡിസന്റെ സമ്പാദ്യം മുഴുവന്‍ നഷ്‌ടമായപ്പോള്‍ അദ്ദേഹത്തിനു തീ തിന്നു മരിക്കാമായിരുന്നു. പക്ഷേ, തന്റെ ഫാക്‌ടറി കത്തിനശിക്കാനേ അദ്ദേഹം സമ്മതിച്ചുള്ളൂ. തന്റെ മനസും ശരീരവും ആകുലചിന്തകളും അഗ്‌നിതാണ്‌ഡവത്തില്‍നിന്നു വിവേകപൂര്‍വം ഒഴിവാക്കി.



പരിധി ലംഘിക്കാത്ത ആകുലചിന്ത ചിലപ്പോള്‍ കര്‍ത്തവ്യനിര്‍വഹണത്തിനു നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരു ആകുലചിന്തയുമില്ലാതെ എല്ലാം മറന്നു പാട്ടുംപാടി നടന്നാലും കാര്യങ്ങള്‍ ശരിയാവില്ലല്ലോ. പക്ഷേ, കടിഞ്ഞാണില്ലാത്ത ആകുലചിന്തകള്‍ കാന്‍സര്‍പോലെ ശരീരവും മനസും കാര്‍ന്നുതിന്നും. ജീവിതത്തിന്റെ ഉന്മേഷംതന്നെ അവ ചോര്‍ത്തിക്കളയും. ജീവിതം ലക്ഷ്യംതെറ്റി അലയാനിടയാകുകയും ചെയ്യും.

ഏതു പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവന്നാലും നമുക്കു ചെയ്യാന്‍ സാധിക്കുന്നവ നാം ചെയ്യുകതന്നെ വേണം. ബാക്കികാര്യം ദൈവത്തിന്റെ സ്‌നേഹപരിപാലനയ്‌ക്ക്‌ വിട്ടുകൊടുക്കുക. അവിടുന്ന്‌ നമുക്കു ഫലം തരുകതന്നെ ചെയ്യും. ജീവിതത്തിലെ ദുഃഖങ്ങളും ആകുലചിന്തകളുമായി ദൈവസന്നിധിയില്‍ നാം പോകാറില്ലേ? പക്ഷേ, നമ്മുടെ ദുഃഖങ്ങളും ആകുലതകളും അവിടുത്തെ പാദാന്തികത്തില്‍ കാഴ്‌ചവച്ചിട്ടു മടങ്ങുന്നതിനു പകരം നാം അവ തിരികെ കൊണ്ടുപോരുകയല്ലേ ചെയ്യുന്നത്‌. ``അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ പക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' എന്ന്‌ യേശു പറഞ്ഞത്‌ വെറുതെയാണോ? നമ്മുടെ ആകുലതകള്‍ ഏറ്റുവാങ്ങാനാണ്‌ ഐസയാസ്‌ പ്രവാചകന്‍ പറഞ്ഞിരിക്കുന്നതുപോലെ ``യാഹ്‌വെയുടെ സഹിക്കുന്ന ദാസന്‍'' ഈ മണ്ണില്‍ അവതീര്‍ണനായത്‌. യേശു പറയുന്നു: ``നാളയെപ്പറ്റി നിങ്ങള്‍ ആകുലചിത്തരാകേണ്ട.'' കാരണമെന്തെന്നോ? യേശുവിന്റെ പാതയിലൂടെയാണ്‌ നാം ചലിക്കുന്നതെങ്കില്‍ അവിടുന്ന്‌ എപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കും. പിന്നെ നാം എന്തിന്‌ ആകുലചിത്തരാകണം? ``നമ്മള്‍ എവിടെപ്പോയാലും അവിടങ്ങളിലെല്ലാം ദൈവം നമ്മോടൊപ്പമുണ്ടായിരിക്കും'' എന്നാണ്‌ മുഹമ്മദ്‌ നബിയും സാക്ഷ്യപ്പെടുത്തുന്നത്‌ (ഖുര്‍ ആന്‍: 57-4).

വിശ്രുത ഗ്രന്ഥകാരനായ ഡോ.നോര്‍മന്‍ വിന്‍സെന്റ്‌ പീല്‍ ഒരു `വെനസ്‌ഡെ വറി ക്ലബ്ബി'ന്റെ കഥ പറയുന്നുണ്ട്‌. ബ്രിട്ടീഷ്‌ വ്യവസായിയായ ആര്‍ഥര്‍ റാങ്ക്‌ ആണ്‌ ഈ ക്ലബ്ബിന്റെ ഉപജ്ഞാതാവ്‌. അദ്ദേഹത്തിന്‌ എന്ത്‌ ആകുലചിന്തയുണ്ടായാലും ഓരോന്നും ഒരു തുണ്ടുകടലാസിലെഴുതി ഒരു ബോക്‌സിലിടും. ഒരു ആകുലചിന്തയും തന്നെ മഥിക്കാന്‍ അദ്ദേഹം സമ്മതിക്കയില്ല. പിറ്റേ ബുധനാഴ്‌ച കൃത്യം നാലുമണിക്ക്‌ ആ ബോക്‌സ്‌ തുറന്ന്‌ തുണ്ടുകടലാസുകള്‍ വായിച്ചുനോക്കും. പക്ഷേ, അപ്പോഴേക്കും അവയിലെഴുതിയിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും സാധാരണഗതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടാവും. പരിഹരിക്കപ്പെടാത്തവ വീണ്ടും ആ ബോക്‌സില്‍ത്തന്നെ നിക്ഷേപിക്കും. ആ പ്രശ്‌നങ്ങള്‍ക്കും അടുത്ത ദിവസങ്ങളില്‍ത്തന്നെ എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല.
നമ്മുടെ അനുഭവം ഇതുപോലെയല്ലേ? ആകുലചിന്തകള്‍ പലപ്പോഴും അനാവശ്യമാണെന്ന്‌ അനുഭവത്തില്‍ നമുക്കറിയാം. വെറുതേ ഓരോന്നു വിചാരിച്ച്‌ നാം അള്‍സര്‍ പിടിപ്പിക്കുന്നുവെന്നുമാത്രം. നമ്മെ ദൈവത്തിന്റെ അനന്തപരിപാലനയ്‌ക്കു സമര്‍പ്പിച്ച്‌ നമ്മുടെ കടമകള്‍ക്കു വീഴ്‌ച വരുത്താതെ മുന്നോട്ടുപോകാമോ? എങ്കില്‍പ്പിന്നെ നമുക്ക്‌ യാതൊരാശങ്കയ്‌ക്കും ആകുലചിന്തയ്‌ക്കും വകയില്ല.
ഒരു കഥയില്ലാക്കഥയോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം: ഒരു മനുഷ്യന്‍ വലിയൊരു ചാക്കു നിറയെ ചുമടുമായി ആയാസപ്പെട്ട്‌ നീങ്ങുമ്പോള്‍ ഒരു മാലാഖ എതിരേ വരുന്നു. ``എന്താണ്‌ ചാക്കിനകത്ത്‌?'' മാലാഖ ചോദിച്ചു.

``എന്റെ ആകുലതകളും ആശങ്കകളും,'' അയാള്‍ മറുപടി പറഞ്ഞു.

``കെട്ടൊന്നഴിക്കൂ. ഞാനവയൊന്നു കാണട്ടെ,'' മാലാഖ അഭ്യര്‍ഥിച്ചു. ചാക്കിന്റെ കെട്ടഴിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഇന്നലത്തെ ആകുലതകളും നാളെയെപ്പറ്റിയുള്ള ആശങ്കകളും കാണൂ.'' പക്ഷേ, കെട്ടഴിച്ചപ്പോള്‍ ചാക്ക്‌ ശൂന്യമായിരുന്നു. ``ഇന്നലത്തെ ആകുലതകള്‍ എത്ര പണ്ടേ കഴിഞ്ഞുപോയി. നാളത്തേക്കു വരാനിരിക്കുന്നതല്ലേയുള്ളൂ. വെറുതേ എന്തിന്‌ ഇല്ലാത്ത ചുമടു ചുമക്കുന്നു? ചാക്കുകെട്ട്‌ ദൂരെ എറിയൂ.'' മാലാഖ പറഞ്ഞു.

എന്താ, അര്‍ത്ഥപൂര്‍ണമല്ലേ ഈ കഥയില്ലാക്കഥ?

Saturday 27 June 2015

ദൈവം ഇതാ ഇവിടെ

സോദ്ദേശ്യ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥയിലെ നായകന്‍ ഒരു ചെരിപ്പുകുത്തിയാണ്‌. അയാളൊരു സ്വപ്‌നം കണ്ടു. ദൈവപുത്രനായ യേശു പിറ്റേദിവസം തന്റെ പടിവാതില്‍ക്കല്‍ എത്തുന്നു. ഉറക്കമുണര്‍ന്ന ചെരിപ്പുകുത്തിക്ക്‌ ആവേശമായി. പാപികളോട്‌ ക്ഷമിക്കുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്‌ത കാരുണ്യവാനായ യേശു തന്റെ പടിവാതില്‍ക്കല്‍ കാലുകുത്തുവാന്‍ പോകുന്നു. തന്നെ അനുഗ്രഹിച്ചാശീര്‍വദിക്കാന്‍ എത്തുന്ന അവിടുത്തെ കരം ഗ്രഹിക്കണം. അവിടുത്തെ പാദാന്തികത്തില്‍ സാഷ്‌ടാംഗം പ്രണമിക്കണം. അവിടുത്തെ ദിവ്യവചസുകള്‍ മതിവരുവോളം ശ്രവിക്കണം. അവിടുന്ന്‌ എന്തായിരിക്കും തന്നോടു പറയുക? അയാള്‍ക്ക്‌ ആകാംക്ഷയായി. യേശുവിനോടു സംസാരിക്കുന്ന ആ അമൂല്യനിമിഷങ്ങള്‍ അയാള്‍ ഭാവനയില്‍ കണ്ടു. അപ്പോഴാണ്‌ വിലപിച്ചുകൊണ്ട്‌ ഒരു സാധു സ്‌ത്രീയും കുട്ടിയും ആ വഴി കടന്നുപോയത്‌.

വിവരമെന്താണെന്ന്‌ അയാള്‍ തിരക്കി. അവരുടെ ജീവിതം ആകെ താറുമാറായിരിക്കുന്നു. ദുഃഖം തളംകെട്ടി നില്‍ക്കുന്ന ജീവിതം. പ്രതീക്ഷയ്‌ക്കു വകയില്ല. ഇനി മരിച്ചാല്‍ മതിയത്രേ! അവളും കുട്ടിയും ആത്‌മഹത്യക്കുള്ള പുറപ്പാടിലായിരുന്നു. ചെരുപ്പുകുത്തി അവരെ വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. അയാളുടെ ദയയും സ്‌നേഹവും അവര്‍ക്കു നവജീവന്‍ പകര്‍ന്നു. ഇല്ല, തനിക്കെല്ലാം നഷ്‌ടപ്പെട്ടിട്ടില്ല എന്ന്‌ ആ സ്‌ത്രീക്കു തോന്നി. പുതിയൊരു തുടക്കത്തിനുള്ള ഒരുക്കത്തോടെ അവര്‍ തിരിച്ചുപോയി.



ചെരുപ്പുകുത്തി വീണ്ടും യേശുവിനെ കാത്തിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ ഒരു വൃദ്ധന്‍ ആ വഴിയെ വന്നു. തണുപ്പുകൊണ്ടയാള്‍ ആകെ വിറങ്ങലിച്ചുപോയിരുന്നു. കൈയില്‍ പണമുണ്ടായിട്ടുവേണമല്ലോ കമ്പിളിവസ്‌ത്രം വാങ്ങാന്‍. ചെരുപ്പുകുത്തിക്ക്‌ അയാളോട്‌ അലിവുതോന്നി. ഉടനെതന്നെ തന്റെ കമ്പിളിയുടുപ്പ്‌ അയാള്‍ക്കു കൊടുത്തു. ക്ഷീണിച്ചവശനായിരുന്ന വൃദ്ധന്‌ ഭക്ഷണവും പാനീയവും നല്‍കി. വൃദ്ധനുമായി സംസാരിച്ചിരുന്ന്‌ നേരംപോയതറിഞ്ഞില്ല. നന്ദി പറഞ്ഞ്‌ വൃദ്ധന്‍ വിരമിക്കുമ്പോള്‍ പകലസ്‌തമിച്ചിരുന്നു. ഇല്ല, ഇനി അവിടുന്നു വരില്ല. സമയം ഏറെ വൈകിപ്പോയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അവിടുന്നു വരാതിരുന്നത്‌? ഒരുപക്ഷേ, യേശു തന്നില്‍ സംപ്രീതനല്ലായിരിക്കുമോ?

ഉറങ്ങുന്നതിനുമുമ്പു പതിവുപോലെ അയാള്‍ ബൈബിള്‍ കൈയിലെടുത്ത്‌ വായന തുടങ്ങി. പെട്ടെന്ന്‌ അയാളുടെ കണ്ണും മനസും ഒരു വാക്യത്തില്‍ ഉടക്കി. ``ഈ ചെറിയവരിലൊരുവനു ചെയ്‌തപ്പോഴെല്ലാം നിങ്ങള്‍ എനിക്കുതന്നെയാണ്‌ ചെയ്‌തത്‌.'' അതെ, യേശു തന്നെ സന്ദര്‍ശിച്ചിരിക്കുന്നു! നന്ദി, അവിടുത്തേക്കു നന്ദി. ചെരിപ്പുകുത്തിയുടെ ഹൃദയം ചാരിതാര്‍ത്ഥ്യത്താല്‍ വീര്‍പ്പുമുട്ടി.



ടോള്‍സ്റ്റോയിയുടെ ചെരിപ്പുകുത്തിയെപ്പോലെ ദൈവത്തിന്റെ വരവും കാത്തിരിക്കുന്നവരാണു നമ്മള്‍. ദൈവാനുഭവത്തിലൂടെയേ ശാശ്വതശാന്തി ലഭിക്കൂ എന്നു നമുക്കറിയാം. പക്ഷേ, അവിടുന്ന്‌ എന്തുകൊണ്ടാണ്‌ എപ്പോഴും വൈകുന്നത്‌? പലപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു. ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ജീവിതദുഃഖങ്ങള്‍ ഓടിയകലും. അപ്പോള്‍ നമുക്കു തൃപ്‌തിയായി; ശാന്തിയായി. പക്ഷേ, നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന അവിടുത്തെ നമുക്കു കണ്ടെത്താനാവുന്നുണ്ടോ? അവിടുത്തെ വഴികള്‍ പലപ്പോഴും അജ്ഞാതങ്ങളാണെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ ആ വഴികള്‍ വിവേചിച്ചറിയാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ദൈവാനുഭവത്തില്‍ എപ്പോഴും ആമഗ്‌നനായിരുന്ന ശങ്കരാചാര്യരെക്കുറിച്ച്‌ ഒരു കഥയുണ്ട്‌: അദ്ദേഹം ശിഷ്യരോടൊപ്പം യാത്രചെയ്യുമ്പോള്‍ അതാ ഒരു ചണ്‌ഡാലന്‍ എതിരേ വരുന്നു. ``വഴി മാറൂ, വഴി മാറൂ,'' ശങ്കരാചാര്യര്‍ വിളിച്ചുപറഞ്ഞു. ഉടനെ ചണ്‌ഡാലന്‍ ആശ്‌ചര്യഭരിതനായി ചോദിച്ചു: ``എന്നിലുള്ള ദൈവം താങ്കള്‍ക്കുവേണ്ടി വഴിമാറിത്തരണമെന്നോ? താങ്കളില്‍ കുടികൊള്ളുന്ന ദൈവത്തെ ഞാനിതാ വണങ്ങുന്നു.'' ചണ്‌ഡാലന്‍ നിലത്തുവീണ്‌ ശങ്കരാചാര്യരെ വണങ്ങി. ഒരു നിമിഷം പകച്ചുനിന്ന ശങ്കരാചാര്യര്‍ നിലത്തുവീണ്‌ ചണ്‌ഡാലനോടു പറഞ്ഞു: ``താങ്കളിലുള്ള ദൈവത്തെ ഞാനും നമിക്കുന്നു.'' ചണ്‌ഡാലനില്‍ ദൈവത്തെ ദര്‍ശിക്കുവാന്‍ സാക്ഷാല്‍ ശ്രീശങ്കരാചാര്യര്‍ക്കുപോലും തെല്ലിട വേണ്ടിവന്നു. അങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ കാര്യമോ?

`ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ നിഷ്‌ഠതി' (ജീവജഗത്തുക്കളുടെ നിയന്താവായ ദൈവം സര്‍വജീവികളുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്നു) എന്നാണു ഭഗവദ്‌ഗീത പഠിപ്പിക്കുന്നത്‌. എന്നാല്‍, എണ്ണമറ്റ ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന നമ്മളുണ്ടോ നമ്മിലും മറ്റുള്ളവരിലും കുടികൊള്ളുന്ന ദൈവത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുന്നു. ദൈവം സമീപസ്ഥനാണെങ്കിലും ആ സാമീപ്യം അറിയാത്തവരാണ്‌ നമ്മള്‍. അവിടുന്നു നമ്മോടൊത്ത്‌ സഹവസിക്കുമ്പോഴും നാം അവിടുത്തെത്തേടി അലയുന്നു. നമ്മുടെ ആഹ്ലാദവിഷാദങ്ങളില്‍ അവിടുന്നു പങ്കുപറ്റുമ്പോഴും ദൈവം എവിടെ എന്നു നാം ചോദിക്കുന്നു. എന്നാല്‍, ദൈവത്തെത്തേടി നാം വിഷമിക്കേണ്ട. അവിടുന്ന്‌ എത്രയോ പണ്ടേ നമ്മെത്തേടിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ദൈവപുത്രനായ യേശുവിന്റെ കുരിശുമരണത്തെയോര്‍ത്ത്‌ മഗ്‌ദലനയിലെ മറിയം വിഷാദിച്ചിരിക്കുമ്പോള്‍ ഉത്‌ഥാനനാളില്‍ യേശു അവളെ തേടിയെത്തി. അപ്പോള്‍ അവളുടെ ആഹ്ലാദത്തിന്‌ അതിരില്ലായിരുന്നു.
പാപമോചനത്തിലൂടെ നേടിയ ആത്‌മവിശുദ്ധി യേശുവിനെ ദര്‍ശിക്കാന്‍ മഗ്‌ദലനയിലെ മറിയത്തെ പ്രാപ്‌തയാക്കി. ആത്‌മവിശുദ്ധിയോടെ നമുക്കവിടുത്തെ സ്വീകരിക്കാന്‍ ശ്രമിക്കാം. നമ്മുടെ ഹൃദയവും മനസും അവിടുത്തേക്കായി തുറന്നുകൊടുക്കാം.

Thursday 25 June 2015

പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലും

സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ മാക്‌സിം ഗോര്‍ക്കിയുടെ `നൈറ്റ്‌ ഡെന്‍' എന്ന നാടകത്തിലെ ഒരു രംഗം: രാപ്പക്ഷിയുടെ ചിറകടി അകന്നകന്നു പോകുന്നു. അകലെ എവിടെയോ പൂവന്‍കോഴി നിറുത്താതെ കൂവുന്നുണ്ട്‌. കിഴക്കു വെള്ള കീറിയതു തടവറയിലേക്കും അരിച്ചിറങ്ങുന്നു. തടവുകാര്‍ തപ്പിത്തടഞ്ഞ്‌ എഴുന്നേല്‍ക്കുകയാണ്‌. അവരുടെ കൈകാലുകളില്‍ കനത്ത ചങ്ങലകള്‍! ആര്‍ക്കും നീണ്ടുനിവര്‍ന്നു നില്‍ക്കാനാവുന്നില്ല. അസ്‌തിത്വം ഒരു ഭാരമായി മാറിയ അവര്‍ സ്വയം ശപിച്ച്‌ അലമുറയിടുന്നു. അടുത്തു നില്‍ക്കുന്നവരെ ഭര്‍ത്‌സിക്കുന്നു. പക്ഷേ, അവരിലൊരാള്‍ക്ക്‌ അപ്പോഴും പ്രതീക്ഷയാണ്‌. അയാള്‍ `കണ്ണുപൂട്ടി കൈകള്‍ കൂപ്പി' അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നു. അയാളുടെ മനസ്‌ ഏകാഗ്രമാണ്‌. ഹൃദയം മുഴുവന്‍ ദൈവം നിറഞ്ഞുനില്‍ക്കുന്നു.



ഹോളിവുഡിലെ വിശ്രുത ചലച്ചിത്ര നിര്‍മാതാവായ സെസില്‍ ഡിമെല്‍ തന്റെ ജീവിതത്തില്‍നിന്നു വര്‍ണപ്പകിട്ടോടെ കുറിച്ചുവച്ചിരിക്കുന്ന ഒരു ധന്യമുഹൂര്‍ത്തംകൂടി അനുസ്‌മരിക്കട്ടെ: സെസിലിന്റെ നാലു വയസുള്ള ഓമനപ്പുത്രിയാണ്‌ സിസിലിയാ. ആ കൊച്ചുമിടുക്കി ഒരിക്കല്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ്‌ പതിവുപോലെ ഡാഡിക്കും മമ്മിക്കും `ഗുഡ്‌നൈറ്റ്‌' നേര്‍ന്നു. അവര്‍ സിസിലിയായെ കിടത്തി മുറിക്കു പുറത്തു കടക്കുമ്പോള്‍ അവള്‍ പറയുന്നതു കേട്ടു: ``സ്‌നേഹദൈവമേ, ഇത്‌ ഹോളിവുഡില്‍നിന്ന്‌ സിസിലിയാ ഡിമെല്‍ ആണ്‌. ഞാന്‍ അങ്ങേയ്‌ക്ക്‌ ശുഭരാത്രി നേരുന്നു.''

നാടകത്തിലെയും ജീവിതത്തിലെയും ഓരോ രംഗം. രണ്ടും ധന്യനിമിഷങ്ങള്‍തന്നെ. നൈറ്റ്‌ ഡെന്നിലെ തടവുകാര്‍ സ്വയം ശപിക്കുമ്പോള്‍ അവരിലൊരാള്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തയാറാവുന്നു. ജീവിതദുഃഖത്തിന്റെ അഭിശപ്‌തനിമിഷത്തില്‍പോലും അയാള്‍ പ്രത്യാശ കൈവെടിഞ്ഞിട്ടില്ല. സങ്കീര്‍ത്തകനായ ദാവീദ്‌ ``അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിക്കുന്നു. ദൈവമേ, എന്റെ ശബ്‌ദം കേള്‍ക്കണമേ'' എന്നു പ്രാര്‍ഥിച്ചതുപോലെ അയാള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു.

സിസിലിയായുടെ കഥ മറിച്ചാണ്‌. ആനന്ദപൂര്‍ണമാണ്‌ അവളുടെ ജീവിതം. എവിടെയും പൂക്കളും പൂമ്പാറ്റകളും വര്‍ണങ്ങളും മാരിവില്ലുകളും മാത്രം. അവളും സ്‌നേഹപിതാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നു. അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുന്നു. താന്‍ ഉറങ്ങുന്നതിനുമുമ്പ്‌ അവിടുത്തേക്ക്‌ ശുഭരാത്രി നേരുന്നു.

``പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണ്‌ പ്രാര്‍ത്ഥന'' എന്നു ഗാന്ധിജി പറഞ്ഞത്‌ എത്രയോ ശരി! സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദുഃഖത്തിലും ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ നമുക്കു സാധിക്കണം. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' എന്നാണ്‌ യേശു പഠിപ്പിച്ചിരിക്കുന്നത്‌. പക്ഷേ, നമ്മുടെ പ്രാര്‍ഥന എങ്ങനെയുള്ളതാണ്‌? ഒരു മുറിവുണ്ടായാല്‍ `ഫസ്റ്റ്‌ എയ്‌ഡ്‌ കിറ്റു'മായി ദൈവം ഓടിയെത്തണമെന്നാണ്‌ പലപ്പോഴും നമ്മുടെ നിലപാട്‌. നാം ചോദിക്കുന്നവ ആ നിമിഷത്തില്‍ത്തന്നെ നമുക്കു ലഭിക്കണം. അല്ലെങ്കില്‍ നാം അക്ഷമരാകും. നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം `ഉറങ്ങുക'യാണെന്ന്‌ നാം തള്ളിപ്പറഞ്ഞെന്നും വരും. എന്നാല്‍, കാര്യങ്ങളെല്ലാം ഭംഗിയായി നടന്നാലോ? നാം ദൈവത്തിന്‌ അപ്പോള്‍ത്തന്നെ നന്ദി പറയുമോ? വെറുതെ ദൈവത്തെ വിളിച്ച്‌ എന്തിന്‌ `ശല്യപ്പെടുത്തണം' എന്നായിരിക്കും അപ്പോള്‍ നമ്മുടെ നിലപാട്‌. 

കൊച്ചു സിസിലിയായുടെ ഹൃദയനൈര്‍മല്യത്തോടെ അവിടുത്തേക്കു `ശുഭരാത്രി' നേര്‍ന്നിട്ട്‌ നമുക്കെന്നെങ്കിലും ഉറങ്ങാനാവുമോ?
നമ്മുടെ പ്രാര്‍ത്ഥന `ഉറങ്ങുന്ന ദൈവത്തെ ഉണര്‍ത്താന്‍' വേണ്ടിയുള്ളതാകരുത്‌. നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതിന്‌ എത്രയോ മുമ്പ്‌ അവിടുന്ന്‌ നമ്മെ തേടിയിറങ്ങിക്കഴിഞ്ഞു! നാം ചോദിക്കാതെതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന കാരുണ്യവാനാണ്‌ അവിടുന്ന്‌. എങ്കിലും വേണ്ടതിന്റെയെല്ലാം ഒരു `ഷോപ്പിംഗ്‌ ലിസ്റ്റ്‌' നിരത്തി പ്രാര്‍ത്ഥിക്കാനാണ്‌ നമുക്കു താല്‌പര്യം.



നമ്മെ ആവരണം ചെയ്‌തിരിക്കുന്ന അവിടുത്തെ സ്‌നേഹത്തെക്കുറിച്ചുള്ള നന്ദിസൂചകമായ അനുസ്‌മരണമായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ദൈവത്തിനു നമ്മോടു പറയാനുള്ളതു കേള്‍ക്കുവാനുള്ള വിലപ്പെട്ട നിമിഷമാണ്‌ പ്രാര്‍ത്ഥന. വാതോരാതെ നാം പറഞ്ഞുകൊണ്ടിരുന്നാല്‍ അവിടുത്തേക്കു പറയാനുള്ളത്‌ നമുക്കെങ്ങനെ കേള്‍ക്കാനാവും? പ്രധാനാചാര്യനായ ഹേലിയോടൊത്തു ദേവാലയത്തില്‍ കഴിഞ്ഞ ബാലനായ സാമുവലിനെപ്പോലെ നാം ദൈവത്തോടു പറയണം: ``നാഥാ അങ്ങു സംസാരിച്ചാലും. അങ്ങയുടെ ദാസന്‍ കേള്‍ക്കുന്നു'' (1 സാമുവല്‍ 3, 10).

നമ്മുടെ ചിന്തയും മനസും ദൈവത്തിലര്‍പ്പിച്ച്‌ അവിടുത്തെ വചനം നാം സാകൂതം ശ്രവിക്കണം. ഗീതയില്‍ ഭഗവാന്‍ പറയുന്നതു ശ്രദ്ധിക്കൂ: ``പരമാത്മാവായ- ഏകനും അദ്വിതീയനുമായ- എന്നെത്തന്നെ ശരണം പ്രാപിക്കൂ. ഞാന്‍ നിന്നെ സര്‍വ പാപങ്ങളില്‍നിന്നും സര്‍വ വാസനാബന്ധങ്ങളില്‍നിന്നും മോചിപ്പിക്കും. നീ ദുഃഖിക്കേണ്ട'' (ഗീത- 18, 66). നമ്മുടെ പ്രാര്‍ത്ഥന സ്‌നേഹദൈവത്തിലുള്ള നമ്മുടെ ശരണാഗമനം ആയിരിക്കണം. നമ്മെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അവിടുത്തേക്കു നമ്മെ സ്‌പര്‍ശിക്കാനാവൂ; നമ്മുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്താനാവൂ. സ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കുമ്പോള്‍ എന്തെന്ത്‌ അത്ഭുതങ്ങളാണ്‌ നടക്കുക! എന്നാല്‍, ദൈവസ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കാന്‍ ഇടയായാലോ? യഥാര്‍ഥത്തില്‍ വലിയ അത്ഭുതങ്ങള്‍തന്നെ നടക്കും. പാപമാലിന്യങ്ങളില്‍നിന്നുള്ള മോചനത്തോടൊപ്പം ദൈവത്തെത്തന്നെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം നമ്മുടെ ഹൃദയം അപ്പോള്‍ വികസിക്കും. ദൈവം നമ്മെ സ്‌പര്‍ശിക്കാന്‍ നമുക്കനുവദിക്കാം. യഥാര്‍ത്ഥ അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കട്ടെ.