Wednesday 7 October 2015

പരസഹായത്തിനു പാരിതോഷികം

പില്‍ക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഹെര്‍ബര്‍ട്ട്‌ ഹൂവര്‍ (1874 -1964) സ്റ്റാന്‍ഫെര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും പോളണ്ടുകാരനായ ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി (1860 - 1941) ആയിരുന്നു.

പാദരെവ്‌സ്‌കിയെ സ്റ്റാന്‍ഫെര്‍ഡില്‍ ഒരു സംഗീതപരിപാടിക്കു കൊണ്ടുവരണമെന്നു ഹൂവറിനു വലിയ മോഹം. അദ്ദേഹം തന്റെ ആഗ്രഹം മേലധികാരികളെ അറിയിച്ചു. പാദരെവ്‌സ്‌കിക്കുള്ള പ്രതിഫലത്തുക സ്വയം സമാഹരിച്ചു കൊടുത്തുകൊള്ളണം എന്ന നിബന്ധനയില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ഹൂവറിന്റെ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടി.
അധികാരികളുടെ അനുമതി കിട്ടിയ ഹൂവര്‍ വേഗം പാദരെവ്‌സ്‌കിയുമായി ബന്ധപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലെത്തിയിരുന്ന പാദരെവ്‌സ്‌കി ഹൂവറിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റാന്‍ഫര്‍ഡിലെത്തി. 



ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി 

പക്ഷേ, പബ്ലിസിറ്റിയുടെ കുറവുമൂലമോ മറ്റോ വളരെ കുറച്ചാളുകള്‍ മാത്രമേ ടിക്കറ്റ്‌ വച്ചുള്ള ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. തന്മൂലം കളക്‌ഷന്‍ വളരെ കുറവായിരുന്നു. പാദരെവ്‌സ്‌കിയുമായി സമ്മതിച്ചിരുന്ന പ്രതിഫലത്തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ടിക്കറ്റ്‌ വിറ്റതില്‍നിന്നു ലഭിച്ചുള്ളൂ. ഹൂവറിന്റെ കൈവശമാണെങ്കില്‍ വേറെ പണവും ഉണ്ടായിരുന്നില്ല.

ഹൂവര്‍ വിവരം പാദരെവ്‌സ്‌കിയോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഹൂവറിന്റെ തോളത്തു തട്ടിക്കൊണ്ട്‌ പറഞ്ഞു:  പ്രതിഫലത്തുകയെക്കുറിച്ച്‌ വിഷമിക്കേണ്ട. എനിക്ക്‌ ഇന്നിവിടെ വന്നതിന്റെ യാത്രച്ചെലവ്‌ മാത്രം തന്നാല്‍ മതിയാകും.

പാദരെവ്‌സ്‌കിയുടെ വിശാലമനസ്‌കതയ്‌ക്കും സഹകരണത്തിനും ഹൂവര്‍ അന്ന്‌ നിരവധിതവണ നന്ദിപറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനു ശേഷം പാദരെവ്‌സ്‌കി പോളണ്ടിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ട്‌ സാമ്പത്തികമായി വളരെ കഷ്‌ടപ്പെടുന്ന അവസരമായിരുന്നു അത്‌. ഈയവസരത്തില്‍ അമേരിക്കയുടെ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതു സ്റ്റാന്‍ഫെര്‍ഡിലെ പഴയ വിദ്യാര്‍ഥിയായിരുന്ന ഹൂവറായിരുന്നു. അദ്ദേഹം പോളണ്ടില്‍ ഓടിയെത്തി പാദരെവ്‌സ്‌കിയോടു പറഞ്ഞു: പണ്ട്‌ അങ്ങ്‌ എന്നോട്‌ ഒരു കാരുണ്യം കാണിച്ചു. ഇന്ന്‌ അങ്ങയെ സഹായിക്കാന്‍ ഞാന്‍ വന്നിരിക്കുകയാണ്‌. അങ്ങയുടെ ജനങ്ങള്‍ക്ക്‌ എന്തുമാത്രം ഭക്ഷണസാധനങ്ങള്‍ വേണമോ അവ ഞാനിവിടെ എത്തിക്കാം.

ഹൂവര്‍ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നില്ല പണ്ട്‌ പാദരെവ്‌സ്‌കി ഹൂവറിനോട്‌ കാരുണ്യം കാണിച്ചത്‌. ഹൂവര്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പാദരെവ്‌സ്‌കി മനസറിഞ്ഞു ഹൂവറിനോട്‌ കാരുണ്യം കാണിക്കുകയാണു ചെയ്‌തത്‌.

പക്ഷേ, അതിനു പിന്നീടുണ്ടായ ഫലം എത്രയധികമാണെന്നു നോക്കൂ. നാം ആര്‍ക്കെങ്കിലും ഒരു നന്മ ചെയ്‌താല്‍ അതിനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തിലും നമുക്ക്‌ പ്രതിസമ്മാനം ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഒരുപക്ഷേ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ അപ്പോള്‍ത്തന്നെ പ്രതിസമ്മാനം ലഭിച്ചുവെന്നുവരില്ല. എന്നാല്‍, സ്‌നേഹത്താല്‍ പ്രേരിതമായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ എന്നെങ്കിലും പ്രതിസമ്മാനം ലഭിക്കും എന്നതു തീര്‍ച്ചയാണ്‌.

അമേരിക്കന്‍ പശ്ചാത്തലത്തില്‍നിന്നുതന്നെ വേറൊരു സംഭവം കുറിക്കട്ടെ. ഹോളിവുഡ്‌ഡിലെ പ്രസിദ്ധനായ ഒരു സിനിമാ നിര്‍മാതാവായിരുന്നു ബ്രയന്‍ ഫോയി. 1928-ലെ ഒരു പ്രഭാതത്തില്‍ അദ്ദേഹം വാര്‍ണര്‍ സ്റ്റുഡിയോയിലെ തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഫാ. ഹ്യു ഒഡോണല്‍ അവിടേക്ക്‌ കയറിച്ചെന്നു. നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം.



ഫോയി, ഫാ. ഒഡോണലിനെ സ്വീകരിച്ചിരുത്തി. എന്നിട്ടു കാര്യം തിരക്കി. നോട്ടര്‍ഡേമിലെ ഒരു സംഗീതട്രൂപ്പുമായി കാലിഫോര്‍ണിയയില്‍ പര്യടനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. പക്ഷേ, പരിപാടികള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇന്‍ഡ്യാനയിലെ സൗത്ത്‌ ബെന്‍ഡിലുള്ള യൂണിവേഴ്‌സിറ്റിയിലേക്ക്‌ മടങ്ങിപ്പോകാനാണെങ്കില്‍ അവരുടെ കൈയില്‍ പണവുമില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്‌ പുറത്തിറക്കുന്ന ഏതെങ്കിലും ഒരു സിനിമയില്‍ പാടാനും അങ്ങനെ യാത്രച്ചെലവിനുള്ള പണം സമ്പാദിക്കാനും സാധിക്കുമോ എന്നാണ്‌ ഫാ. ഒഡോണലിന്‌ അറിയേണ്ടിയിരുന്നത്‌. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടില്‍ അനുകമ്പ തോന്നി ഫോയി സിനിമയില്‍ പാടാന്‍ ചാന്‍സ്‌ നല്‍കി. പ്രതിഫലമായി 1500 ഡോളറും നല്‍കി. അക്കാലത്ത്‌ വലിയൊരു തുകയായിരുന്നു അത്‌.

മൂന്നുവര്‍ഷത്തിനു ശേഷം 1931 -ല്‍ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചായിരുന്ന ക്‌നൂട്ട്‌ റോക്‌നി ഒരു വിമാനാപകടത്തില്‍ മരിച്ചു. അക്കാലത്ത്‌ അമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം നോട്ടര്‍ഡേം ആയിരുന്നു. കോച്ച്‌ റോക്‌നിയാകട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ കാണപ്പെട്ട ദൈവവും.

ഫുട്‌ബോളില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ള റോക്‌നിയെക്കുറിച്ച്‌ സിനിമ പുറത്തിറക്കാന്‍ ഹോളിവുഡ്‌ഡിലെ എല്ലാ പ്രധാന സ്റ്റുഡിയോകളും ആഗ്രഹിച്ചു. അന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മേധാവിയായിരുന്ന ഫോയി നോട്ടര്‍ഡേമിലുള്ള ഫാ. ഒഡോണലിനെ ഫോണില്‍ വിളിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഉദ്ദേശ്യം അറിയിച്ചു. റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു ഫോയി അറിയിച്ചപ്പോള്‍ ഫാ. ഒഡോണല്‍ പറഞ്ഞു:  എന്റെ വിദ്യാര്‍ഥികളെ സഹായിച്ച നിങ്ങളെ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി മറക്കില്ല.

റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ യൂണിവേഴ്‌സിറ്റി അനുവദിച്ചു. എന്നുമാത്രമല്ല, സിനിമ ഷൂട്ട്‌ ചെയ്യുന്നതിന്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്‌തു. ഈ സിനിമവഴി വാര്‍ണര്‍ ബ്രദേഴ്‌സ്‌ കോടിക്കണക്കിനു ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി അവരോടു പണം വാങ്ങിയില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു ഫോയി കാണിച്ച സന്മനസിനുള്ള പ്രതിസമ്മാനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഈ മഹാമനസ്‌കത.

അതേ, ആര്‍ക്കെങ്കിലും ഉപകാരം ചെയ്‌താല്‍ അതിനു ഫലമുണ്ടാകും. ഒപ്പം എന്നെങ്കിലും നമുക്ക്‌ പ്രതിസമ്മാനവും. എന്നാല്‍ പ്രതിസമ്മാനം ആഗ്രഹിച്ചായിരിക്കരുത്‌ നാം മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യാന്‍ ദൈവം നമുക്ക്‌ കഴിവും അവസരവും നല്‍കിയിരിക്കുന്നതുകൊണ്ട്‌ അതിനു നന്ദിസൂചകമായിട്ടായിരിക്കണം നാം ഇങ്ങനെ ചെയ്യുന്നത്‌.

Tuesday 1 September 2015

പാപത്തിന്റെ ആദ്യാക്ഷരം

അമേരിക്കന്‍ നോവലിസ്റ്റുകളുടെ മുന്‍നിരയില്‍ നില്‌ക്കുന്ന പ്രതിഭാശാലിയാണ്‌ നഥാനിയേല്‍ ഹോത്തോണ്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവലാണ്‌ `ദ സ്‌കാര്‍ലറ്റ്‌ ലെറ്റര്‍.' ഈ നോവലില്‍ നാലു പ്രധാന കഥാപാത്രങ്ങളാണുള്ളത്‌. ഹെസ്റ്റര്‍ പെയ്‌ന്‍ ആണ്‌ നോവലിന്റെ കേന്ദ്രബിന്ദു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട്‌ അതിനീചമായ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഭാഗ്യദോഷിയാണവള്‍. അഡള്‍ട്ടറി (വ്യഭിചാരം) എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ ആദ്യക്ഷരമായ `എ' ചെമന്ന നിറത്തില്‍ ജീവിതകാലം മുഴുവന്‍ മാറിലെ വസ്‌ത്രത്തില്‍ അണിയേണ്ട ദുര്‍ഗതിയാണവളുടേത്‌.

ഹെസ്റ്ററുടെ പാപത്തില്‍ പങ്കാളിയായ മതപ്രസംഗകനാണ്‌ ആര്‍തര്‍ ഡിംസ്‌ഡെയില്‍. പ്രസംഗവേദിയില്‍ പാപികളെ പശ്‌ചാത്താപത്തിനാഹ്വാനംചെയ്യുന്ന അയാള്‍ സ്വന്തം പാപം മൂടിപ്പൊത്തിവയ്‌ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഹെസ്റ്ററില്‍ ആര്‍തറിനു ജനിച്ച പുത്രിയാണ്‌ പേള്‍. അവരുടെ കൊടുംപാപത്തിന്റെ സജീവ പ്രതീകമാണവള്‍. ഹെസ്റ്ററുടെ ഭര്‍ത്താവ്‌, `റോജര്‍ ചില്ലിംഗ്‌വര്‍ത്ത്‌' എന്ന കള്ളപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. ദേശാടനത്തിലായിരുന്ന അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ ഹെസ്റ്ററുടെ അവിശ്വസ്‌തത കണ്ടു ഞെട്ടി. പ്രതികാരാഗ്‌നി അയാളില്‍ ആളിക്കത്തി. ഹെസ്റ്ററുടെ പാപത്തില്‍ പങ്കാളിയായിരുന്ന കശ്‌മലനെ കണ്ടുപിടിച്ചു പ്രതികാരം ചെയ്‌തേ അയാള്‍ അടങ്ങൂ.

പക്ഷേ, തന്റെ `പങ്കാളി'യുടെ പേരു വെളിപ്പെടുത്താന്‍ ഹെസ്റ്റര്‍ തയാറായില്ല. ബോസ്റ്റണിലെ നീതിന്യായക്കോടതി അവളോടാവശ്യപ്പെട്ടിട്ടും തന്റെ പങ്കാളിയെ അവള്‍ ഒറ്റുകൊടുത്തില്ല. എങ്കിലും താന്‍ പാപിയാണെന്നുള്ള ഏറ്റുപറച്ചില്‍ അവള്‍ക്കു മനഃശാന്തി നല്‍കി. 



ആര്‍തറിന്റെ സ്ഥിതി അതല്ല. തെറ്റ്‌ മറച്ചുപിടിച്ചതുമൂലം കാപട്യത്തിന്റെ മൂടുപടം അണിയാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. അയാള്‍ക്കു സമാധാനമില്ല. വചനശുശ്രൂഷയ്‌ക്കായി പ്രസംഗവേദിയെ സമീപിക്കുമ്പോഴൊക്കെ മനസില്‍ കാരമുള്ള്‌ തറയ്‌ക്കുന്നതുപോലെയുള്ള അനുഭവം. മനഃസമാധാനക്കേട്‌ ആര്‍തറിന്റെ ആരോഗ്യം കാര്‍ന്നുതിന്നു.
ആര്‍തറിന്റെ ദുഃഖത്തില്‍ ഹെസ്റ്ററിനു സഹതാപമുണ്ട്‌. വേണമെങ്കില്‍ അയാളോടൊപ്പം അന്യനാട്ടിലേക്കോടിപ്പോകാന്‍വരെ അവള്‍ സന്നദ്ധയാണ്‌. പക്ഷേ, ആര്‍തറിന്‌ അതു സ്വീകാര്യമല്ല. ഒളിച്ചോട്ടം മാനക്കേടു വരുത്തിവയ്‌ക്കുമല്ലോ. ആര്‍തറിന്റെ ആരോഗ്യം പാടേ തകര്‍ന്നു. ഒരു ദിവസം പ്രസംഗത്തിനുശേഷം അയാള്‍ തളര്‍ന്നുവീണു. എങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ശക്‌തി വീണ്ടെടുത്തു. ഹെസ്റ്ററും പേളും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ആര്‍തര്‍ അവരെ സമീപിച്ചു. പേളിനെ തന്റെ മാറോടണച്ചുകൊണ്ട്‌ അവള്‍ തന്റെ പുത്രിയാണെന്നു പരസ്യമായി ഏറ്റു പറഞ്ഞു. അടുത്ത നിമിഷം അയാള്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.

മരിക്കുന്നതിനുമുമ്പ്‌ ആര്‍തര്‍ തന്റെ മാറിലെ വസ്‌ത്രം വലിച്ചുകീറുകയുണ്ടായി. അവിടെയുണ്ടായിരുന്നവര്‍ അപ്പോള്‍ കണ്ടതെന്താണ്‌? ഹെസ്റ്റര്‍ അണിഞ്ഞിരുന്നതുപോലെയുള്ള `എ' എന്ന അക്ഷരം ആര്‍തറിന്റെ മാറിലും (വസ്‌ത്രത്തിലല്ല) ചിലര്‍ക്കു ദൃശ്യമായത്രേ.

ദുര്‍ബലമായ മനുഷ്യപ്രകൃതി പാപത്തിലേക്കു ചാഞ്ഞിരിക്കുന്നു. പാപത്തിന്റെ അടിയേറ്റാല്‍ നാം തളര്‍ന്നുവീഴും. തെറ്റ്‌ ഏറ്റുപറഞ്ഞ്‌ പാപത്തിന്റെ പിടിയില്‍നിന്നു മോചനം നേടുന്നതുവരെ പാപത്തിന്റെ അദൃശ്യശക്‌തിക്കടിപ്പെട്ടു നാം ഉഴലുകയായി. നമ്മുടെ പാപങ്ങള്‍ തന്ത്രപൂര്‍വം മറച്ചുവയ്‌ക്കാനാവും. പക്ഷേ, അപ്പോഴും പാപത്തിന്റെ ഫലത്തില്‍നിന്നു നമുക്കു മോചനമുണ്ടാവില്ലെന്നതാണു സത്യം. ആര്‍തറിന്റെ കഥ അതാണു വ്യക്തമാക്കുന്നത്‌. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ തെറ്റ്‌ ഏറ്റുപറയാന്‍ അയാള്‍ സന്നദ്ധനായില്ല. ഹെസ്റ്ററിന്‌ അവളുടെ അപമാനത്തില്‍ ഒരു തുണയാകാന്‍പോലും അയാള്‍ക്കു മനസുവന്നില്ല. പക്ഷേ, അതുകൊണ്ട്‌ എന്തു സംഭവിച്ചു? പാപത്തില്‍ വീണു ശപിക്കപ്പെട്ട ആ ദിനംമുതല്‍ അയാളുടെ മനഃശാന്തി നഷ്‌ടപ്പെട്ടു. നീതിമാനെന്ന പൊയ്‌മുഖമണിഞ്ഞ അയാളുടെ മാറില്‍ത്തന്നെ അയാള്‍ വ്യഭിചാരിയാണെന്നു ചൂണ്ടിക്കാണിക്കുന്ന `എ' എന്ന അക്ഷരം തെളിഞ്ഞുവന്നു.

പാപത്തില്‍ വീണ്‌ അധഃപതിച്ചെങ്കിലും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ അപരാധം ഏറ്റുപറഞ്ഞ ഹെസ്റ്ററുടെ ആധ്യാത്മിക വളര്‍ച്ച അത്ഭുതാവഹമാണ്‌. പാപത്തിനു പരിഹാരമായി എത്ര പണ്ടേ അവള്‍ സല്‍പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. പാപം ഏറ്റുപറഞ്ഞ്‌ പരിഹാരം ചെയ്യുന്നവര്‍ക്ക്‌ ദൈവം നല്‍കുന്ന അനുഗ്രഹാശിസുകളുടെ പ്രതീകമാണവള്‍.
ആര്‍തര്‍ അപരാധിയാണെങ്കിലും ദൈവത്തിന്റെ അനന്തമായ കരുണ അയാളെയും പെരുവെള്ളത്തില്‍നിന്നു കോരിയെടുത്തു. അന്തസും ആഭിജാത്യവും ധനവും മാനവുമെല്ലാം കളഞ്ഞുകുളിച്ച ധൂര്‍ത്തപുത്രന്റെ സ്‌നേഹനിധിയായ പിതാവാണ്‌ ദൈവം. ``അദ്ദേഹം അവനില്‍ മനസലിഞ്ഞ്‌ ഓടിച്ചെന്ന്‌ ആശ്ലേഷിച്ചു ചുംബിച്ചു'' എന്നല്ലേ പിതാവിന്റെ ഭവനത്തിലേക്ക്‌ പശ്ചാത്താപവിവശനായി മടങ്ങിയെത്തിയ ധൂര്‍ത്തപുത്രന്റെ കഥയില്‍ ലൂക്കാ സുവിശേഷകന്‍ പറയുന്നത്‌ (ലൂക്കാ. 15, 21). ``നീതിമാന്‍മാരെയല്ല, പാപികളെ അന്വേഷിച്ചാണ്‌ യേശു വന്നത്‌'' (മത്തായി 9, 13). അതുകൊണ്ടാണ്‌ അവസാനനിമിഷമാണെങ്കിലും പാപം ഏറ്റുപറഞ്ഞ ആര്‍തറിനും മോചനം ലഭിച്ചത്‌.

`ആര്‌ പാപത്തെക്കുറിച്ച്‌ പശ്ചാത്തപിച്ച്‌ അതേറ്റു പറയാതിരിക്കുന്നുവോ അയാളുടെ പാപം ഇരട്ടിക്കുന്നു' എന്നര്‍ഥം വരുന്ന ഒരു ജര്‍മന്‍ പഴഞ്ചൊല്ലുണ്ട്‌. തെറ്റുകളിലും കുറ്റങ്ങളിലും വഴുതിവീഴുക സ്വാഭാവികം മാത്രം. പക്ഷേ, നമ്മുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞു മോചനം നേടുവാന്‍ നമുക്കു കഴിയണം. അല്ലെങ്കില്‍, ആര്‍തറിനെപ്പോലെ പാപത്തിന്റെ അടിയേറ്റു ജീവിതകാലം മുഴുവന്‍ നാം അശാന്തരായി ഉഴലും; വീണ്ടും പാപത്തിലേക്ക്‌ വഴുതിവീഴുകയുംചെയ്യും. `ക്ഷമയാണ്‌, ക്ഷോഭമല്ല ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണം' എന്നു ബെയാര്‍ഡ്‌ ടെയ്‌ലര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. 

തെറ്റില്‍ വീഴാനിടയായാലും നാം പ്രത്യാശ കൈവിടരുത്‌. ദൈവം `തെറ്റുകള്‍ പൊറുക്കുന്നവനും' (40.3) `മാപ്പും വിട്ടുവീഴ്‌ചയും ചെയ്യുന്നവനും' (4.43) ആകുന്നു എന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

 നൂറാടുകളില്‍ വഴിതെറ്റിപ്പോയ ഒന്നിനെ അന്വേഷിച്ചിറങ്ങിയ നല്ലയിടയനാണ്‌ ദൈവം എന്നാണ്‌ യേശു പഠിപ്പിച്ചത്‌. പിന്നെ എന്തിന്‌ പാപത്തിന്റെ ചാട്ടവാറടിയേറ്റു നാം ഞെരിപിരി കൊള്ളണം. ക്ഷമിക്കുവാന്‍ തിടുക്കമുള്ളവനായ ദൈവത്തിന്റെ മുമ്പില്‍ നമ്മുടെ കുറ്റങ്ങള്‍ ഏറ്റുപറയാം. അപ്പോള്‍ നമ്മുടെ മനസിലും മാറിലും പാപത്തിന്റെ ആദ്യാക്ഷരംപോലും പതിയാനിടവരില്ല.

Monday 31 August 2015

കാര്യാണി ഉദ്യമേന ഹി സിദ്ധ്യന്തി

ഒരേ ഒരു വിഷയത്തെക്കുറിച്ചു മാത്രം 40 പുസ്‌തകങ്ങള്‍ എഴുതിയ അസാധാരണ പ്രതിഭാശാലിയാണ്‌ ഓറിസണ്‍ സ്വെറ്റ്‌ മാര്‍ഡന്‍. ജീവിതവിജയം കൈവരിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച്‌ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്‌തകങ്ങളെല്ലാംതന്നെ ബെസ്റ്റ്‌ സെല്ലറുകളാണ്‌. `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' എന്ന ആദ്യ പുസ്‌തകത്തിനുതന്നെ 250 പതിപ്പുകളുണ്ടായി. ഇരുപത്തഞ്ചോളം വിദേശഭാഷകളില്‍ ഈ പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടു. ജപ്പാനിലും മറ്റു ചില രാജ്യങ്ങളിലും ഇതു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകമായി. പുസ്‌തകം ഏറ്റവും വിശിഷ്‌ടമാണെന്ന്‌ വിക്‌ടോറിയ മഹാരാജ്ഞി സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. ഇനി, ഇത്രയും വിശേഷപ്പെട്ട ഈ പുസ്‌തകമെഴുതപ്പെട്ടതിന്റെ പശ്ചാത്തലം അറിയേണ്ടേ?



1892-98 കാലഘട്ടം അമേരിക്കയെ സംബന്ധിച്ചിടത്തോളം സാമ്പത്തികത്തകര്‍ച്ചയുടേതായിരുന്നു. സാമ്പത്തികമാന്ദ്യംമൂലം തൊഴിലില്ലായ്‌മ വര്‍ധിച്ചു. ആഹാരമില്ലാതായി. എങ്ങും അസംതൃപ്‌തിയും മുറുമുറുപ്പും. പട്ടിണിജാഥകള്‍ അമേരിക്കയില്‍ ആദ്യമായി അരങ്ങേറി. വിപ്ലവാഹ്വാനവുമായി തീവ്രവാദികള്‍ മുന്നോട്ടുവന്നു. രാജ്യം നിരാശയുടെ നീര്‍ച്ചുഴിയില്‍ കുത്തനെ നിപതിച്ച ഈ നിമിഷങ്ങളില്‍ മാര്‍ഡന്‍ തകൃതിയായി ഗവേഷണം നടത്തുകയായിരുന്നു. പ്രതിബന്ധങ്ങളോടു മല്ലടിച്ചു ജീവിതത്തില്‍ എങ്ങനെ വിജയിക്കാനാവും? അതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണവിഷയം.

പ്രതിബന്ധങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടും ധൈര്യപൂര്‍വം അവ തരണംചെയ്‌തു ധനവും പ്രശസ്‌തിയും സംതൃപ്‌തിയും നേടിയ എത്രയോ പേരുണ്ട്‌! എന്താണ്‌ അവരുടെ ജീവിതവിജയത്തിനാധാരം? അവരോടു നേരിട്ടു ചോദിച്ചറിയുകതന്നെ- മാര്‍ഡന്‍ മനസിലുറച്ചു. അങ്ങനെയാണ്‌ തോമസ്‌ എഡിസണ്‍, ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍, ആന്‍ഡ്രു കാര്‍ണെഗി, അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തുടങ്ങിയ ഒട്ടേറെ വിജയശാലികളെ മാര്‍ഡന്‍ ഇന്റര്‍വ്യൂ ചെയ്‌തത്‌. മാര്‍ഡന്‍ നടത്തിയ അന്വേഷണങ്ങളുടെയും ഇന്റര്‍വ്യൂകളുടെയും ഫലമായി ചില കാര്യങ്ങള്‍ അദ്ദേഹത്തിനു ബോധ്യമായി. ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ അതിനായി വെറുതെ മോഹിച്ചതുകൊണ്ട്‌ മാത്രമായില്ല. ചില ഘടകങ്ങള്‍ അതിനു കൂടിയേ തീരൂ. ആത്‌മവിശ്വാസം, പ്രചോദനാത്മകവും ക്രിയാത്മകവുമായ ചിന്താഗതി, ഉറച്ച ലക്ഷ്യബോധം, സംശുദ്ധമായ ജീവിതശൈലി, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം- ഇവയെല്ലാം ഒത്തിണങ്ങിയാല്‍ ജീവിതവിജയത്തിനുള്ള പടവുകളായി എന്ന്‌ മാര്‍ഡന്‍ കണ്ടെത്തി.

വിവിധ കാലഘട്ടങ്ങളില്‍ ജീവിതവിജയം നേടിയിട്ടുള്ള പ്രതിഭാശാലികളില്‍ പലരും തങ്ങളുടെ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള തത്വങ്ങളും ആശയങ്ങളുമായിരുന്നു ഇവ. പക്ഷേ, ഇവയെല്ലാം ആദ്യമായി നമുക്കായി ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തിയത്‌ മാര്‍ഡന്‍ ആണ്‌. `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' ആദ്യമായി വില്‌പനയ്‌ക്കെത്തിയപ്പോള്‍ അവിശ്വസനീയമായ സ്വീകരണമാണ്‌ അതിനു ലഭിച്ചത്‌. സാമ്പത്തികത്തകര്‍ച്ചയിലൂടെ നിരാശയിലാണ്ടുനിന്ന അമേരിക്കയ്‌ക്കു വൈദ്യന്‍ വിധിച്ച ഏറ്റവും നല്ല ഔഷധമായിരുന്നു ഈ ചെറുപുസ്‌തകം. മാര്‍ഡന്റെ പ്രതീക്ഷാനിര്‍ഭരമായ ജീവിതവീക്ഷണവും ക്രിയാത്മകമായ ചിന്താഗതിയുമൊക്കെ തകര്‍ന്ന ഹൃദയര്‍ക്ക്‌ നവോന്മേഷം പകര്‍ന്നു. ഒരു ജനപദത്തിന്റെ മുഴുവന്‍ നിരാശാബോധവും തൂത്തെറിഞ്ഞ്‌ അവരെ ആത്മവിശ്വാസത്തിലൂടെ പുരോഗതിയുടെ പുതിയ പന്ഥാവിലേക്കു നയിക്കുവാന്‍ മാര്‍ഡന്റെ ആശയങ്ങള്‍ക്കു കഴിഞ്ഞു.



ജീവിതത്തില്‍ ഉന്നതമായ വിജയം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്‌ നമ്മില്‍ ഏറിയ പങ്കും. പക്ഷേ, ജീവിതവിജയത്തിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുവാനോ അവ പ്രാവര്‍ത്തികമാക്കുവാനോ നാം പലപ്പോഴും തയാറല്ലെന്നുമാത്രം. ജീവിതവിജയത്തിനു നാം കച്ചകെട്ടിയിറങ്ങുമ്പോള്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായാല്‍മതി നാം സ്വയം നീതീകരിക്കുന്നതോടൊപ്പം നമ്മുടെ തോല്‍വിയുടെ കുറ്റം നാം അന്യരില്‍ ചാരിയെന്നുമിരിക്കും.

പക്ഷേ, പാളിച്ചകള്‍ നേരിടുമ്പോള്‍ സമചിത്തതയോടെ അല്‌പസമയം അവ വിശകലനം ചെയ്യാന്‍ നമുക്കു സാധിച്ചാല്‍ സ്ഥിതി എത്ര വ്യത്യസ്‌തമാകുമായിരുന്നു! പരാജയത്തിന്റെ കാരണം കണ്ടെത്താനും നഷ്‌ടധൈര്യരാകാതെ ആത്‌മവിശ്വാസത്തോടും ലക്ഷ്യബോധത്തോടുംകൂടി പുതിയതായി മുന്നേറാനും നാം തയാറായാല്‍ ജീവിതവിജയം നമ്മുടേതായി മാറും. അനുഭവങ്ങളില്‍നിന്നും പാളിച്ചകളില്‍നിന്നും നാം പഠിക്കണം. അല്ലെങ്കില്‍ ബുദ്ധിഹീനരെപ്പോലെ നാം അടിതെറ്റി വീഴും. പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ അവയെ മറികടക്കാനാവുമെന്ന ആത്‌മധൈര്യം നമുക്കെപ്പോഴും വേണം. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്നാണല്ലോ ചൊല്ല്‌. ജീവിതത്തിലെ പ്രതിബന്ധങ്ങളെ മാര്‍ഡന്‍ തരണംചെയ്‌ത കഥകൂടി കേള്‍ക്കൂ.

1892-ലെ ശപിക്കപ്പെട്ട ഒരു രാത്രിയില്‍ നെബ്രാസ്‌കയിലുള്ള മാര്‍ഡന്റെ ഹോട്ടല്‍ അഗ്‌നിക്കിരയാക്കി. തന്റെ ജീവിതസമ്പാദ്യമായ ഹോട്ടല്‍ അഗ്‌നിക്കിരയാക്കിയതില്‍ അദ്ദേഹം ഖിന്നനായില്ല. ദീര്‍ഘനാളത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം തയാറാക്കിയ `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' എന്ന പുസ്‌തകത്തിന്റെ കൈയെഴുത്തുപ്രതിയും അന്ന്‌ അഗ്‌നിക്കിരയായതിലായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം. എങ്കിലും മാര്‍ഡന്‍ പതറിയില്ല. താന്‍ എഴുതിപ്പിടിപ്പിച്ച ആശയങ്ങള്‍ സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകതന്നെ- അദ്ദേഹം ദൃഢനിശ്‌ചയം ചെയ്‌തു. രാത്രി പകലാക്കിയുള്ള നീണ്ട കഠിനാധ്വാനത്തിലൂടെ കൈയെഴുത്തുപ്രതി വീണ്ടും അദ്ദേഹം തയാറാക്കി. കൈയില്‍ ചില്ലിക്കാശു ബാക്കിയില്ലാതിരുന്നിട്ടുകൂടി അദ്ദേഹം പുസ്‌തകം പ്രസിദ്ധീകരിക്കുകതന്നെ ചെയ്‌തു. കാരണം, അടി പതറാത്ത ആത്‌മവിശ്വാസത്തോടൊപ്പം ദൈവത്തിന്റെ കരങ്ങളും അദ്ദേഹത്തിനു തുണയുണ്ടായിരുന്നു.

`കാര്യങ്ങള്‍ പ്രയത്‌നത്താലേ സാധിക്കൂ, മനോരഥങ്ങളാല്‍ മാത്രം സിദ്ധിക്കുന്നില്ല' (കാര്യാണി ഉദ്യമേന ഹി സിദ്ധ്യന്തി, ന മനോരഥൈഃ) എന്നാണ്‌ ഗീതോപദേശത്തിലും പറയുന്നത്‌. പക്ഷേ, ജീവിതവിജയത്തിനായി നാം എത്രമാത്രം പ്രയത്‌നിച്ചാലും ദൈവത്തെക്കൂടാതെ നമുക്കു വിജയം നേടാനാവില്ലെന്നുള്ളതാണ്‌ സത്യം. നാം ഉറങ്ങുമ്പോഴും ഉണര്‍ന്നിരുന്നുകൊണ്ട്‌ നമ്മെ പരിപാലിക്കുന്ന സ്‌നേഹപിതാവായ ദൈവത്തെ നാം വിസ്‌മരിക്കാനിടയാവരുത്‌. അവിടുത്ത കൃപാകടാക്ഷത്തിലൂടെ മാത്രമേ നമുക്കു യഥാര്‍ഥത്തില്‍ ജീവിതവിജയം നേടാനാകൂ.

Monday 29 June 2015

ആകുലചിന്തകള്‍ക്ക്‌ അവധി

1914 ഡിസംബര്‍ 9. അന്നു രാത്രിയിലാണ്‌ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള പ്രശസ്‌തമായ എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിച്ചാമ്പലായത്‌. ശാസ്‌ത്രലോകത്ത്‌ ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ്‌ ആല്‍വ എഡിസന്റെ സമ്പാദ്യം മുഴുവന്‍ അന്ന്‌ അഗ്‌നിയുടെ സംഹാരതാണ്‌ഡവത്തിനിരയായി. എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിയെരിയുന്നതു കണ്ടുകൊണ്ടുനിന്ന എഡിസന്റെ പക്കലേക്ക്‌ പുത്രന്‍ ചാള്‍സ്‌ ഓടിയെത്തി. ``എവിടെ നിന്റെ അമ്മ?'' അദ്ദേഹം ചോദിച്ചു. ``അവളെ ഉടനെ വിളിച്ചുകൊണ്ടുവരൂ. ഇമ്മാതിരിയൊരു കാഴ്‌ച കാണാന്‍ അവള്‍ക്കിനിയൊരിക്കലും അവസരം കിട്ടിയെന്നു വരില്ല.'' 

പിറ്റേദിവസം തന്റെ സ്വപ്‌നങ്ങളുടെ ചാരക്കൂമ്പാരത്തിനിടയിലൂടെ നടക്കുമ്പോള്‍ എഡിസണ്‍ പുത്രനോടു പറഞ്ഞു: ``ഈ ദുരന്തത്തിനു വലിയൊരു മൂല്യമുണ്ട്‌. നമ്മുടെ കുറവുകളെല്ലാം കത്തിച്ചാമ്പലായി. ഇനി പുതുതായി തുടങ്ങാന്‍ നമുക്കവസരം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയാം.'' 


എഡിസന്‌ അന്ന്‌ 67 വയസ്‌ പ്രായം. ഒരു പുരുഷായുസ്‌ മുഴുവന്‍ നീണ്ടുനിന്ന നിരന്തരമായ കഠിനാധ്വാനഫലമാണ്‌ അന്നദ്ദേഹത്തിനു നഷ്‌ടമായത്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതിരുന്നതുമൂലം പണനഷ്‌ടം മാത്രം 20 ലക്ഷം ഡോളറായിരുന്നു. പക്ഷേ, എഡിസണ്‍ പതറിയില്ല. ആകുലചിന്തകള്‍ അദ്ദേഹത്തെ കാര്‍ന്നുതിന്നില്ല. ഇനി എന്തു സംഭവിക്കുമെന്നോര്‍ത്ത്‌ അദ്ദേഹത്തിന്‌ ഉറക്കവും നഷ്‌ടപ്പെട്ടില്ല. അദ്ദേഹം വീണ്ടും ജോലി തുടങ്ങി. ദുരന്തം കഴിഞ്ഞ്‌ മൂന്നാഴ്‌ച പിന്നിട്ടപ്പോഴേക്കും ആദ്യത്തെ ഫോണോഗ്രാഫ്‌ ലോകത്തിനു സമ്മാനിക്കാന്‍ എഡിസനു സാധിച്ചു!

എഡിസണ്‍ സാധാരണക്കാരനല്ലെന്നു സമ്മതിക്കാം. എങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ നാമെന്തിനു പരിധിവിട്ട്‌ ആകുലചിത്തരാകുന്നു? നമ്മില്‍ പലര്‍ക്കും എപ്പോഴും ആശങ്കയാണ്‌. പക്ഷേ, നമ്മുടെ ആശങ്കകള്‍ എന്തിനെക്കുറിച്ചാണെന്നു പലപ്പോഴും നമുക്കുതന്നെ അറിയില്ലെന്നുള്ളതാണ്‌ ഏറെ കൗതുകകരം. എഡിസന്റെ സമ്പാദ്യം മുഴുവന്‍ നഷ്‌ടമായപ്പോള്‍ അദ്ദേഹത്തിനു തീ തിന്നു മരിക്കാമായിരുന്നു. പക്ഷേ, തന്റെ ഫാക്‌ടറി കത്തിനശിക്കാനേ അദ്ദേഹം സമ്മതിച്ചുള്ളൂ. തന്റെ മനസും ശരീരവും ആകുലചിന്തകളും അഗ്‌നിതാണ്‌ഡവത്തില്‍നിന്നു വിവേകപൂര്‍വം ഒഴിവാക്കി.



പരിധി ലംഘിക്കാത്ത ആകുലചിന്ത ചിലപ്പോള്‍ കര്‍ത്തവ്യനിര്‍വഹണത്തിനു നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരു ആകുലചിന്തയുമില്ലാതെ എല്ലാം മറന്നു പാട്ടുംപാടി നടന്നാലും കാര്യങ്ങള്‍ ശരിയാവില്ലല്ലോ. പക്ഷേ, കടിഞ്ഞാണില്ലാത്ത ആകുലചിന്തകള്‍ കാന്‍സര്‍പോലെ ശരീരവും മനസും കാര്‍ന്നുതിന്നും. ജീവിതത്തിന്റെ ഉന്മേഷംതന്നെ അവ ചോര്‍ത്തിക്കളയും. ജീവിതം ലക്ഷ്യംതെറ്റി അലയാനിടയാകുകയും ചെയ്യും.

ഏതു പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവന്നാലും നമുക്കു ചെയ്യാന്‍ സാധിക്കുന്നവ നാം ചെയ്യുകതന്നെ വേണം. ബാക്കികാര്യം ദൈവത്തിന്റെ സ്‌നേഹപരിപാലനയ്‌ക്ക്‌ വിട്ടുകൊടുക്കുക. അവിടുന്ന്‌ നമുക്കു ഫലം തരുകതന്നെ ചെയ്യും. ജീവിതത്തിലെ ദുഃഖങ്ങളും ആകുലചിന്തകളുമായി ദൈവസന്നിധിയില്‍ നാം പോകാറില്ലേ? പക്ഷേ, നമ്മുടെ ദുഃഖങ്ങളും ആകുലതകളും അവിടുത്തെ പാദാന്തികത്തില്‍ കാഴ്‌ചവച്ചിട്ടു മടങ്ങുന്നതിനു പകരം നാം അവ തിരികെ കൊണ്ടുപോരുകയല്ലേ ചെയ്യുന്നത്‌. ``അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ പക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' എന്ന്‌ യേശു പറഞ്ഞത്‌ വെറുതെയാണോ? നമ്മുടെ ആകുലതകള്‍ ഏറ്റുവാങ്ങാനാണ്‌ ഐസയാസ്‌ പ്രവാചകന്‍ പറഞ്ഞിരിക്കുന്നതുപോലെ ``യാഹ്‌വെയുടെ സഹിക്കുന്ന ദാസന്‍'' ഈ മണ്ണില്‍ അവതീര്‍ണനായത്‌. യേശു പറയുന്നു: ``നാളയെപ്പറ്റി നിങ്ങള്‍ ആകുലചിത്തരാകേണ്ട.'' കാരണമെന്തെന്നോ? യേശുവിന്റെ പാതയിലൂടെയാണ്‌ നാം ചലിക്കുന്നതെങ്കില്‍ അവിടുന്ന്‌ എപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കും. പിന്നെ നാം എന്തിന്‌ ആകുലചിത്തരാകണം? ``നമ്മള്‍ എവിടെപ്പോയാലും അവിടങ്ങളിലെല്ലാം ദൈവം നമ്മോടൊപ്പമുണ്ടായിരിക്കും'' എന്നാണ്‌ മുഹമ്മദ്‌ നബിയും സാക്ഷ്യപ്പെടുത്തുന്നത്‌ (ഖുര്‍ ആന്‍: 57-4).

വിശ്രുത ഗ്രന്ഥകാരനായ ഡോ.നോര്‍മന്‍ വിന്‍സെന്റ്‌ പീല്‍ ഒരു `വെനസ്‌ഡെ വറി ക്ലബ്ബി'ന്റെ കഥ പറയുന്നുണ്ട്‌. ബ്രിട്ടീഷ്‌ വ്യവസായിയായ ആര്‍ഥര്‍ റാങ്ക്‌ ആണ്‌ ഈ ക്ലബ്ബിന്റെ ഉപജ്ഞാതാവ്‌. അദ്ദേഹത്തിന്‌ എന്ത്‌ ആകുലചിന്തയുണ്ടായാലും ഓരോന്നും ഒരു തുണ്ടുകടലാസിലെഴുതി ഒരു ബോക്‌സിലിടും. ഒരു ആകുലചിന്തയും തന്നെ മഥിക്കാന്‍ അദ്ദേഹം സമ്മതിക്കയില്ല. പിറ്റേ ബുധനാഴ്‌ച കൃത്യം നാലുമണിക്ക്‌ ആ ബോക്‌സ്‌ തുറന്ന്‌ തുണ്ടുകടലാസുകള്‍ വായിച്ചുനോക്കും. പക്ഷേ, അപ്പോഴേക്കും അവയിലെഴുതിയിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും സാധാരണഗതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടാവും. പരിഹരിക്കപ്പെടാത്തവ വീണ്ടും ആ ബോക്‌സില്‍ത്തന്നെ നിക്ഷേപിക്കും. ആ പ്രശ്‌നങ്ങള്‍ക്കും അടുത്ത ദിവസങ്ങളില്‍ത്തന്നെ എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല.
നമ്മുടെ അനുഭവം ഇതുപോലെയല്ലേ? ആകുലചിന്തകള്‍ പലപ്പോഴും അനാവശ്യമാണെന്ന്‌ അനുഭവത്തില്‍ നമുക്കറിയാം. വെറുതേ ഓരോന്നു വിചാരിച്ച്‌ നാം അള്‍സര്‍ പിടിപ്പിക്കുന്നുവെന്നുമാത്രം. നമ്മെ ദൈവത്തിന്റെ അനന്തപരിപാലനയ്‌ക്കു സമര്‍പ്പിച്ച്‌ നമ്മുടെ കടമകള്‍ക്കു വീഴ്‌ച വരുത്താതെ മുന്നോട്ടുപോകാമോ? എങ്കില്‍പ്പിന്നെ നമുക്ക്‌ യാതൊരാശങ്കയ്‌ക്കും ആകുലചിന്തയ്‌ക്കും വകയില്ല.
ഒരു കഥയില്ലാക്കഥയോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം: ഒരു മനുഷ്യന്‍ വലിയൊരു ചാക്കു നിറയെ ചുമടുമായി ആയാസപ്പെട്ട്‌ നീങ്ങുമ്പോള്‍ ഒരു മാലാഖ എതിരേ വരുന്നു. ``എന്താണ്‌ ചാക്കിനകത്ത്‌?'' മാലാഖ ചോദിച്ചു.

``എന്റെ ആകുലതകളും ആശങ്കകളും,'' അയാള്‍ മറുപടി പറഞ്ഞു.

``കെട്ടൊന്നഴിക്കൂ. ഞാനവയൊന്നു കാണട്ടെ,'' മാലാഖ അഭ്യര്‍ഥിച്ചു. ചാക്കിന്റെ കെട്ടഴിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഇന്നലത്തെ ആകുലതകളും നാളെയെപ്പറ്റിയുള്ള ആശങ്കകളും കാണൂ.'' പക്ഷേ, കെട്ടഴിച്ചപ്പോള്‍ ചാക്ക്‌ ശൂന്യമായിരുന്നു. ``ഇന്നലത്തെ ആകുലതകള്‍ എത്ര പണ്ടേ കഴിഞ്ഞുപോയി. നാളത്തേക്കു വരാനിരിക്കുന്നതല്ലേയുള്ളൂ. വെറുതേ എന്തിന്‌ ഇല്ലാത്ത ചുമടു ചുമക്കുന്നു? ചാക്കുകെട്ട്‌ ദൂരെ എറിയൂ.'' മാലാഖ പറഞ്ഞു.

എന്താ, അര്‍ത്ഥപൂര്‍ണമല്ലേ ഈ കഥയില്ലാക്കഥ?

Saturday 27 June 2015

ദൈവം ഇതാ ഇവിടെ

സോദ്ദേശ്യ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥയിലെ നായകന്‍ ഒരു ചെരിപ്പുകുത്തിയാണ്‌. അയാളൊരു സ്വപ്‌നം കണ്ടു. ദൈവപുത്രനായ യേശു പിറ്റേദിവസം തന്റെ പടിവാതില്‍ക്കല്‍ എത്തുന്നു. ഉറക്കമുണര്‍ന്ന ചെരിപ്പുകുത്തിക്ക്‌ ആവേശമായി. പാപികളോട്‌ ക്ഷമിക്കുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്‌ത കാരുണ്യവാനായ യേശു തന്റെ പടിവാതില്‍ക്കല്‍ കാലുകുത്തുവാന്‍ പോകുന്നു. തന്നെ അനുഗ്രഹിച്ചാശീര്‍വദിക്കാന്‍ എത്തുന്ന അവിടുത്തെ കരം ഗ്രഹിക്കണം. അവിടുത്തെ പാദാന്തികത്തില്‍ സാഷ്‌ടാംഗം പ്രണമിക്കണം. അവിടുത്തെ ദിവ്യവചസുകള്‍ മതിവരുവോളം ശ്രവിക്കണം. അവിടുന്ന്‌ എന്തായിരിക്കും തന്നോടു പറയുക? അയാള്‍ക്ക്‌ ആകാംക്ഷയായി. യേശുവിനോടു സംസാരിക്കുന്ന ആ അമൂല്യനിമിഷങ്ങള്‍ അയാള്‍ ഭാവനയില്‍ കണ്ടു. അപ്പോഴാണ്‌ വിലപിച്ചുകൊണ്ട്‌ ഒരു സാധു സ്‌ത്രീയും കുട്ടിയും ആ വഴി കടന്നുപോയത്‌.

വിവരമെന്താണെന്ന്‌ അയാള്‍ തിരക്കി. അവരുടെ ജീവിതം ആകെ താറുമാറായിരിക്കുന്നു. ദുഃഖം തളംകെട്ടി നില്‍ക്കുന്ന ജീവിതം. പ്രതീക്ഷയ്‌ക്കു വകയില്ല. ഇനി മരിച്ചാല്‍ മതിയത്രേ! അവളും കുട്ടിയും ആത്‌മഹത്യക്കുള്ള പുറപ്പാടിലായിരുന്നു. ചെരുപ്പുകുത്തി അവരെ വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. അയാളുടെ ദയയും സ്‌നേഹവും അവര്‍ക്കു നവജീവന്‍ പകര്‍ന്നു. ഇല്ല, തനിക്കെല്ലാം നഷ്‌ടപ്പെട്ടിട്ടില്ല എന്ന്‌ ആ സ്‌ത്രീക്കു തോന്നി. പുതിയൊരു തുടക്കത്തിനുള്ള ഒരുക്കത്തോടെ അവര്‍ തിരിച്ചുപോയി.



ചെരുപ്പുകുത്തി വീണ്ടും യേശുവിനെ കാത്തിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ ഒരു വൃദ്ധന്‍ ആ വഴിയെ വന്നു. തണുപ്പുകൊണ്ടയാള്‍ ആകെ വിറങ്ങലിച്ചുപോയിരുന്നു. കൈയില്‍ പണമുണ്ടായിട്ടുവേണമല്ലോ കമ്പിളിവസ്‌ത്രം വാങ്ങാന്‍. ചെരുപ്പുകുത്തിക്ക്‌ അയാളോട്‌ അലിവുതോന്നി. ഉടനെതന്നെ തന്റെ കമ്പിളിയുടുപ്പ്‌ അയാള്‍ക്കു കൊടുത്തു. ക്ഷീണിച്ചവശനായിരുന്ന വൃദ്ധന്‌ ഭക്ഷണവും പാനീയവും നല്‍കി. വൃദ്ധനുമായി സംസാരിച്ചിരുന്ന്‌ നേരംപോയതറിഞ്ഞില്ല. നന്ദി പറഞ്ഞ്‌ വൃദ്ധന്‍ വിരമിക്കുമ്പോള്‍ പകലസ്‌തമിച്ചിരുന്നു. ഇല്ല, ഇനി അവിടുന്നു വരില്ല. സമയം ഏറെ വൈകിപ്പോയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അവിടുന്നു വരാതിരുന്നത്‌? ഒരുപക്ഷേ, യേശു തന്നില്‍ സംപ്രീതനല്ലായിരിക്കുമോ?

ഉറങ്ങുന്നതിനുമുമ്പു പതിവുപോലെ അയാള്‍ ബൈബിള്‍ കൈയിലെടുത്ത്‌ വായന തുടങ്ങി. പെട്ടെന്ന്‌ അയാളുടെ കണ്ണും മനസും ഒരു വാക്യത്തില്‍ ഉടക്കി. ``ഈ ചെറിയവരിലൊരുവനു ചെയ്‌തപ്പോഴെല്ലാം നിങ്ങള്‍ എനിക്കുതന്നെയാണ്‌ ചെയ്‌തത്‌.'' അതെ, യേശു തന്നെ സന്ദര്‍ശിച്ചിരിക്കുന്നു! നന്ദി, അവിടുത്തേക്കു നന്ദി. ചെരിപ്പുകുത്തിയുടെ ഹൃദയം ചാരിതാര്‍ത്ഥ്യത്താല്‍ വീര്‍പ്പുമുട്ടി.



ടോള്‍സ്റ്റോയിയുടെ ചെരിപ്പുകുത്തിയെപ്പോലെ ദൈവത്തിന്റെ വരവും കാത്തിരിക്കുന്നവരാണു നമ്മള്‍. ദൈവാനുഭവത്തിലൂടെയേ ശാശ്വതശാന്തി ലഭിക്കൂ എന്നു നമുക്കറിയാം. പക്ഷേ, അവിടുന്ന്‌ എന്തുകൊണ്ടാണ്‌ എപ്പോഴും വൈകുന്നത്‌? പലപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു. ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ജീവിതദുഃഖങ്ങള്‍ ഓടിയകലും. അപ്പോള്‍ നമുക്കു തൃപ്‌തിയായി; ശാന്തിയായി. പക്ഷേ, നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന അവിടുത്തെ നമുക്കു കണ്ടെത്താനാവുന്നുണ്ടോ? അവിടുത്തെ വഴികള്‍ പലപ്പോഴും അജ്ഞാതങ്ങളാണെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ ആ വഴികള്‍ വിവേചിച്ചറിയാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ദൈവാനുഭവത്തില്‍ എപ്പോഴും ആമഗ്‌നനായിരുന്ന ശങ്കരാചാര്യരെക്കുറിച്ച്‌ ഒരു കഥയുണ്ട്‌: അദ്ദേഹം ശിഷ്യരോടൊപ്പം യാത്രചെയ്യുമ്പോള്‍ അതാ ഒരു ചണ്‌ഡാലന്‍ എതിരേ വരുന്നു. ``വഴി മാറൂ, വഴി മാറൂ,'' ശങ്കരാചാര്യര്‍ വിളിച്ചുപറഞ്ഞു. ഉടനെ ചണ്‌ഡാലന്‍ ആശ്‌ചര്യഭരിതനായി ചോദിച്ചു: ``എന്നിലുള്ള ദൈവം താങ്കള്‍ക്കുവേണ്ടി വഴിമാറിത്തരണമെന്നോ? താങ്കളില്‍ കുടികൊള്ളുന്ന ദൈവത്തെ ഞാനിതാ വണങ്ങുന്നു.'' ചണ്‌ഡാലന്‍ നിലത്തുവീണ്‌ ശങ്കരാചാര്യരെ വണങ്ങി. ഒരു നിമിഷം പകച്ചുനിന്ന ശങ്കരാചാര്യര്‍ നിലത്തുവീണ്‌ ചണ്‌ഡാലനോടു പറഞ്ഞു: ``താങ്കളിലുള്ള ദൈവത്തെ ഞാനും നമിക്കുന്നു.'' ചണ്‌ഡാലനില്‍ ദൈവത്തെ ദര്‍ശിക്കുവാന്‍ സാക്ഷാല്‍ ശ്രീശങ്കരാചാര്യര്‍ക്കുപോലും തെല്ലിട വേണ്ടിവന്നു. അങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ കാര്യമോ?

`ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ നിഷ്‌ഠതി' (ജീവജഗത്തുക്കളുടെ നിയന്താവായ ദൈവം സര്‍വജീവികളുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്നു) എന്നാണു ഭഗവദ്‌ഗീത പഠിപ്പിക്കുന്നത്‌. എന്നാല്‍, എണ്ണമറ്റ ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന നമ്മളുണ്ടോ നമ്മിലും മറ്റുള്ളവരിലും കുടികൊള്ളുന്ന ദൈവത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുന്നു. ദൈവം സമീപസ്ഥനാണെങ്കിലും ആ സാമീപ്യം അറിയാത്തവരാണ്‌ നമ്മള്‍. അവിടുന്നു നമ്മോടൊത്ത്‌ സഹവസിക്കുമ്പോഴും നാം അവിടുത്തെത്തേടി അലയുന്നു. നമ്മുടെ ആഹ്ലാദവിഷാദങ്ങളില്‍ അവിടുന്നു പങ്കുപറ്റുമ്പോഴും ദൈവം എവിടെ എന്നു നാം ചോദിക്കുന്നു. എന്നാല്‍, ദൈവത്തെത്തേടി നാം വിഷമിക്കേണ്ട. അവിടുന്ന്‌ എത്രയോ പണ്ടേ നമ്മെത്തേടിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ദൈവപുത്രനായ യേശുവിന്റെ കുരിശുമരണത്തെയോര്‍ത്ത്‌ മഗ്‌ദലനയിലെ മറിയം വിഷാദിച്ചിരിക്കുമ്പോള്‍ ഉത്‌ഥാനനാളില്‍ യേശു അവളെ തേടിയെത്തി. അപ്പോള്‍ അവളുടെ ആഹ്ലാദത്തിന്‌ അതിരില്ലായിരുന്നു.
പാപമോചനത്തിലൂടെ നേടിയ ആത്‌മവിശുദ്ധി യേശുവിനെ ദര്‍ശിക്കാന്‍ മഗ്‌ദലനയിലെ മറിയത്തെ പ്രാപ്‌തയാക്കി. ആത്‌മവിശുദ്ധിയോടെ നമുക്കവിടുത്തെ സ്വീകരിക്കാന്‍ ശ്രമിക്കാം. നമ്മുടെ ഹൃദയവും മനസും അവിടുത്തേക്കായി തുറന്നുകൊടുക്കാം.

Thursday 25 June 2015

പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലും

സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ മാക്‌സിം ഗോര്‍ക്കിയുടെ `നൈറ്റ്‌ ഡെന്‍' എന്ന നാടകത്തിലെ ഒരു രംഗം: രാപ്പക്ഷിയുടെ ചിറകടി അകന്നകന്നു പോകുന്നു. അകലെ എവിടെയോ പൂവന്‍കോഴി നിറുത്താതെ കൂവുന്നുണ്ട്‌. കിഴക്കു വെള്ള കീറിയതു തടവറയിലേക്കും അരിച്ചിറങ്ങുന്നു. തടവുകാര്‍ തപ്പിത്തടഞ്ഞ്‌ എഴുന്നേല്‍ക്കുകയാണ്‌. അവരുടെ കൈകാലുകളില്‍ കനത്ത ചങ്ങലകള്‍! ആര്‍ക്കും നീണ്ടുനിവര്‍ന്നു നില്‍ക്കാനാവുന്നില്ല. അസ്‌തിത്വം ഒരു ഭാരമായി മാറിയ അവര്‍ സ്വയം ശപിച്ച്‌ അലമുറയിടുന്നു. അടുത്തു നില്‍ക്കുന്നവരെ ഭര്‍ത്‌സിക്കുന്നു. പക്ഷേ, അവരിലൊരാള്‍ക്ക്‌ അപ്പോഴും പ്രതീക്ഷയാണ്‌. അയാള്‍ `കണ്ണുപൂട്ടി കൈകള്‍ കൂപ്പി' അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നു. അയാളുടെ മനസ്‌ ഏകാഗ്രമാണ്‌. ഹൃദയം മുഴുവന്‍ ദൈവം നിറഞ്ഞുനില്‍ക്കുന്നു.



ഹോളിവുഡിലെ വിശ്രുത ചലച്ചിത്ര നിര്‍മാതാവായ സെസില്‍ ഡിമെല്‍ തന്റെ ജീവിതത്തില്‍നിന്നു വര്‍ണപ്പകിട്ടോടെ കുറിച്ചുവച്ചിരിക്കുന്ന ഒരു ധന്യമുഹൂര്‍ത്തംകൂടി അനുസ്‌മരിക്കട്ടെ: സെസിലിന്റെ നാലു വയസുള്ള ഓമനപ്പുത്രിയാണ്‌ സിസിലിയാ. ആ കൊച്ചുമിടുക്കി ഒരിക്കല്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ്‌ പതിവുപോലെ ഡാഡിക്കും മമ്മിക്കും `ഗുഡ്‌നൈറ്റ്‌' നേര്‍ന്നു. അവര്‍ സിസിലിയായെ കിടത്തി മുറിക്കു പുറത്തു കടക്കുമ്പോള്‍ അവള്‍ പറയുന്നതു കേട്ടു: ``സ്‌നേഹദൈവമേ, ഇത്‌ ഹോളിവുഡില്‍നിന്ന്‌ സിസിലിയാ ഡിമെല്‍ ആണ്‌. ഞാന്‍ അങ്ങേയ്‌ക്ക്‌ ശുഭരാത്രി നേരുന്നു.''

നാടകത്തിലെയും ജീവിതത്തിലെയും ഓരോ രംഗം. രണ്ടും ധന്യനിമിഷങ്ങള്‍തന്നെ. നൈറ്റ്‌ ഡെന്നിലെ തടവുകാര്‍ സ്വയം ശപിക്കുമ്പോള്‍ അവരിലൊരാള്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തയാറാവുന്നു. ജീവിതദുഃഖത്തിന്റെ അഭിശപ്‌തനിമിഷത്തില്‍പോലും അയാള്‍ പ്രത്യാശ കൈവെടിഞ്ഞിട്ടില്ല. സങ്കീര്‍ത്തകനായ ദാവീദ്‌ ``അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിക്കുന്നു. ദൈവമേ, എന്റെ ശബ്‌ദം കേള്‍ക്കണമേ'' എന്നു പ്രാര്‍ഥിച്ചതുപോലെ അയാള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു.

സിസിലിയായുടെ കഥ മറിച്ചാണ്‌. ആനന്ദപൂര്‍ണമാണ്‌ അവളുടെ ജീവിതം. എവിടെയും പൂക്കളും പൂമ്പാറ്റകളും വര്‍ണങ്ങളും മാരിവില്ലുകളും മാത്രം. അവളും സ്‌നേഹപിതാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നു. അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുന്നു. താന്‍ ഉറങ്ങുന്നതിനുമുമ്പ്‌ അവിടുത്തേക്ക്‌ ശുഭരാത്രി നേരുന്നു.

``പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണ്‌ പ്രാര്‍ത്ഥന'' എന്നു ഗാന്ധിജി പറഞ്ഞത്‌ എത്രയോ ശരി! സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദുഃഖത്തിലും ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ നമുക്കു സാധിക്കണം. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' എന്നാണ്‌ യേശു പഠിപ്പിച്ചിരിക്കുന്നത്‌. പക്ഷേ, നമ്മുടെ പ്രാര്‍ഥന എങ്ങനെയുള്ളതാണ്‌? ഒരു മുറിവുണ്ടായാല്‍ `ഫസ്റ്റ്‌ എയ്‌ഡ്‌ കിറ്റു'മായി ദൈവം ഓടിയെത്തണമെന്നാണ്‌ പലപ്പോഴും നമ്മുടെ നിലപാട്‌. നാം ചോദിക്കുന്നവ ആ നിമിഷത്തില്‍ത്തന്നെ നമുക്കു ലഭിക്കണം. അല്ലെങ്കില്‍ നാം അക്ഷമരാകും. നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം `ഉറങ്ങുക'യാണെന്ന്‌ നാം തള്ളിപ്പറഞ്ഞെന്നും വരും. എന്നാല്‍, കാര്യങ്ങളെല്ലാം ഭംഗിയായി നടന്നാലോ? നാം ദൈവത്തിന്‌ അപ്പോള്‍ത്തന്നെ നന്ദി പറയുമോ? വെറുതെ ദൈവത്തെ വിളിച്ച്‌ എന്തിന്‌ `ശല്യപ്പെടുത്തണം' എന്നായിരിക്കും അപ്പോള്‍ നമ്മുടെ നിലപാട്‌. 

കൊച്ചു സിസിലിയായുടെ ഹൃദയനൈര്‍മല്യത്തോടെ അവിടുത്തേക്കു `ശുഭരാത്രി' നേര്‍ന്നിട്ട്‌ നമുക്കെന്നെങ്കിലും ഉറങ്ങാനാവുമോ?
നമ്മുടെ പ്രാര്‍ത്ഥന `ഉറങ്ങുന്ന ദൈവത്തെ ഉണര്‍ത്താന്‍' വേണ്ടിയുള്ളതാകരുത്‌. നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതിന്‌ എത്രയോ മുമ്പ്‌ അവിടുന്ന്‌ നമ്മെ തേടിയിറങ്ങിക്കഴിഞ്ഞു! നാം ചോദിക്കാതെതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന കാരുണ്യവാനാണ്‌ അവിടുന്ന്‌. എങ്കിലും വേണ്ടതിന്റെയെല്ലാം ഒരു `ഷോപ്പിംഗ്‌ ലിസ്റ്റ്‌' നിരത്തി പ്രാര്‍ത്ഥിക്കാനാണ്‌ നമുക്കു താല്‌പര്യം.



നമ്മെ ആവരണം ചെയ്‌തിരിക്കുന്ന അവിടുത്തെ സ്‌നേഹത്തെക്കുറിച്ചുള്ള നന്ദിസൂചകമായ അനുസ്‌മരണമായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ദൈവത്തിനു നമ്മോടു പറയാനുള്ളതു കേള്‍ക്കുവാനുള്ള വിലപ്പെട്ട നിമിഷമാണ്‌ പ്രാര്‍ത്ഥന. വാതോരാതെ നാം പറഞ്ഞുകൊണ്ടിരുന്നാല്‍ അവിടുത്തേക്കു പറയാനുള്ളത്‌ നമുക്കെങ്ങനെ കേള്‍ക്കാനാവും? പ്രധാനാചാര്യനായ ഹേലിയോടൊത്തു ദേവാലയത്തില്‍ കഴിഞ്ഞ ബാലനായ സാമുവലിനെപ്പോലെ നാം ദൈവത്തോടു പറയണം: ``നാഥാ അങ്ങു സംസാരിച്ചാലും. അങ്ങയുടെ ദാസന്‍ കേള്‍ക്കുന്നു'' (1 സാമുവല്‍ 3, 10).

നമ്മുടെ ചിന്തയും മനസും ദൈവത്തിലര്‍പ്പിച്ച്‌ അവിടുത്തെ വചനം നാം സാകൂതം ശ്രവിക്കണം. ഗീതയില്‍ ഭഗവാന്‍ പറയുന്നതു ശ്രദ്ധിക്കൂ: ``പരമാത്മാവായ- ഏകനും അദ്വിതീയനുമായ- എന്നെത്തന്നെ ശരണം പ്രാപിക്കൂ. ഞാന്‍ നിന്നെ സര്‍വ പാപങ്ങളില്‍നിന്നും സര്‍വ വാസനാബന്ധങ്ങളില്‍നിന്നും മോചിപ്പിക്കും. നീ ദുഃഖിക്കേണ്ട'' (ഗീത- 18, 66). നമ്മുടെ പ്രാര്‍ത്ഥന സ്‌നേഹദൈവത്തിലുള്ള നമ്മുടെ ശരണാഗമനം ആയിരിക്കണം. നമ്മെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അവിടുത്തേക്കു നമ്മെ സ്‌പര്‍ശിക്കാനാവൂ; നമ്മുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്താനാവൂ. സ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കുമ്പോള്‍ എന്തെന്ത്‌ അത്ഭുതങ്ങളാണ്‌ നടക്കുക! എന്നാല്‍, ദൈവസ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കാന്‍ ഇടയായാലോ? യഥാര്‍ഥത്തില്‍ വലിയ അത്ഭുതങ്ങള്‍തന്നെ നടക്കും. പാപമാലിന്യങ്ങളില്‍നിന്നുള്ള മോചനത്തോടൊപ്പം ദൈവത്തെത്തന്നെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം നമ്മുടെ ഹൃദയം അപ്പോള്‍ വികസിക്കും. ദൈവം നമ്മെ സ്‌പര്‍ശിക്കാന്‍ നമുക്കനുവദിക്കാം. യഥാര്‍ത്ഥ അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കട്ടെ.

Friday 22 May 2015

പരസഹായത്തിനു പാരിതോഷികം

പില്‍ക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഹെര്‍ബര്‍ട്ട്‌ ഹൂവര്‍ (1874 -1964) സ്റ്റാന്‍ഫെര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും പോളണ്ടുകാരനായ ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി (1860 - 1941) ആയിരുന്നു.

പാദരെവ്‌സ്‌കിയെ സ്റ്റാന്‍ഫെര്‍ഡില്‍ ഒരു സംഗീതപരിപാടിക്കു കൊണ്ടുവരണമെന്നു ഹൂവറിനു വലിയ മോഹം. അദ്ദേഹം തന്റെ ആഗ്രഹം മേലധികാരികളെ അറിയിച്ചു. പാദരെവ്‌സ്‌കിക്കുള്ള പ്രതിഫലത്തുക സ്വയം സമാഹരിച്ചു കൊടുത്തുകൊള്ളണം എന്ന നിബന്ധനയില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ഹൂവറിന്റെ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടി.



അധികാരികളുടെ അനുമതി കിട്ടിയ ഹൂവര്‍ വേഗം പാദരെവ്‌സ്‌കിയുമായി ബന്ധപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലെത്തിയിരുന്ന പാദരെവ്‌സ്‌കി ഹൂവറിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റാന്‍ഫര്‍ഡിലെത്തി. 

പക്ഷേ, പബ്ലിസിറ്റിയുടെ കുറവുമൂലമോ മറ്റോ വളരെ കുറച്ചാളുകള്‍ മാത്രമേ ടിക്കറ്റ്‌ വച്ചുള്ള ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. തന്മൂലം കളക്‌ഷന്‍ വളരെ കുറവായിരുന്നു. പാദരെവ്‌സ്‌കിയുമായി സമ്മതിച്ചിരുന്ന പ്രതിഫലത്തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ടിക്കറ്റ്‌ വിറ്റതില്‍നിന്നു ലഭിച്ചുള്ളൂ. ഹൂവറിന്റെ കൈവശമാണെങ്കില്‍ വേറെ പണവും ഉണ്ടായിരുന്നില്ല.

ഹൂവര്‍ വിവരം പാദരെവ്‌സ്‌കിയോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഹൂവറിന്റെ തോളത്തു തട്ടിക്കൊണ്ട്‌ പറഞ്ഞു: പ്രതിഫലത്തുകയെക്കുറിച്ച്‌ വിഷമിക്കേണ്ട. എനിക്ക്‌ ഇന്നിവിടെ വന്നതിന്റെ യാത്രച്ചെലവ്‌ മാത്രം തന്നാല്‍ മതിയാകും.

പാദരെവ്‌സ്‌കിയുടെ വിശാലമനസ്‌കതയ്‌ക്കും സഹകരണത്തിനും ഹൂവര്‍ അന്ന്‌ നിരവധിതവണ നന്ദിപറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനു ശേഷം പാദരെവ്‌സ്‌കി പോളണ്ടിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ട്‌ സാമ്പത്തികമായി വളരെ കഷ്‌ടപ്പെടുന്ന അവസരമായിരുന്നു അത്‌. ഈയവസരത്തില്‍ അമേരിക്കയുടെ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതു സ്റ്റാന്‍ഫെര്‍ഡിലെ പഴയ വിദ്യാര്‍ഥിയായിരുന്ന ഹൂവറായിരുന്നു. അദ്ദേഹം പോളണ്ടില്‍ ഓടിയെത്തി പാദരെവ്‌സ്‌കിയോടു പറഞ്ഞു: "പണ്ട്‌ അങ്ങ്‌ എന്നോട്‌ ഒരു കാരുണ്യം കാണിച്ചു. ഇന്ന്‌ അങ്ങയെ സഹായിക്കാന്‍ ഞാന്‍ വന്നിരിക്കുകയാണ്‌. അങ്ങയുടെ ജനങ്ങള്‍ക്ക്‌ എന്തുമാത്രം ഭക്ഷണസാധനങ്ങള്‍ വേണമോ അവ ഞാനിവിടെ എത്തിക്കാം."

ഹൂവര്‍ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നില്ല പണ്ട്‌ പാദരെവ്‌സ്‌കി ഹൂവറിനോട്‌ കാരുണ്യം കാണിച്ചത്‌. ഹൂവര്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പാദരെവ്‌സ്‌കി മനസറിഞ്ഞു ഹൂവറിനോട്‌ കാരുണ്യം കാണിക്കുകയാണു ചെയ്‌തത്‌.

പക്ഷേ, അതിനു പിന്നീടുണ്ടായ ഫലം എത്രയധികമാണെന്നു നോക്കൂ. നാം ആര്‍ക്കെങ്കിലും ഒരു നന്മ ചെയ്‌താല്‍ അതിനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തിലും നമുക്ക്‌ പ്രതിസമ്മാനം ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഒരുപക്ഷേ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ അപ്പോള്‍ത്തന്നെ പ്രതിസമ്മാനം ലഭിച്ചുവെന്നുവരില്ല. എന്നാല്‍, സ്‌നേഹത്താല്‍ പ്രേരിതമായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ എന്നെങ്കിലും പ്രതിസമ്മാനം ലഭിക്കും എന്നതു തീര്‍ച്ചയാണ്‌.

അമേരിക്കന്‍ പശ്ചാത്തലത്തില്‍നിന്നുതന്നെ വേറൊരു സംഭവം കുറിക്കട്ടെ. ഹോളിവുഡ്‌ഡിലെ പ്രസിദ്ധനായ ഒരു സിനിമാ നിര്‍മാതാവായിരുന്നു ബ്രയന്‍ ഫോയി. 1928-ലെ ഒരു പ്രഭാതത്തില്‍ അദ്ദേഹം വാര്‍ണര്‍ സ്റ്റുഡിയോയിലെ തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഫാ. ഹ്യു ഒഡോണല്‍ അവിടേക്ക്‌ കയറിച്ചെന്നു. നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം.

ഫോയി, ഫാ. ഒഡോണലിനെ സ്വീകരിച്ചിരുത്തി. എന്നിട്ടു കാര്യം തിരക്കി. നോട്ടര്‍ഡേമിലെ ഒരു സംഗീതട്രൂപ്പുമായി കാലിഫോര്‍ണിയയില്‍ പര്യടനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. പക്ഷേ, പരിപാടികള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇന്‍ഡ്യാനയിലെ സൗത്ത്‌ ബെന്‍ഡിലുള്ള യൂണിവേഴ്‌സിറ്റിയിലേക്ക്‌ മടങ്ങിപ്പോകാനാണെങ്കില്‍ അവരുടെ കൈയില്‍ പണവുമില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്‌ പുറത്തിറക്കുന്ന ഏതെങ്കിലും ഒരു സിനിമയില്‍ പാടാനും അങ്ങനെ യാത്രച്ചെലവിനുള്ള പണം സമ്പാദിക്കാനും സാധിക്കുമോ എന്നാണ്‌ ഫാ. ഒഡോണലിന്‌ അറിയേണ്ടിയിരുന്നത്‌. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടില്‍ അനുകമ്പ തോന്നി ഫോയി സിനിമയില്‍ പാടാന്‍ ചാന്‍സ്‌ നല്‍കി. പ്രതിഫലമായി 1500 ഡോളറും നല്‍കി. അക്കാലത്ത്‌ വലിയൊരു തുകയായിരുന്നു അത്‌.



മൂന്നുവര്‍ഷത്തിനു ശേഷം 1931 -ല്‍ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചായിരുന്ന ക്‌നൂട്ട്‌ റോക്‌നി ഒരു വിമാനാപകടത്തില്‍ മരിച്ചു. അക്കാലത്ത്‌ അമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം നോട്ടര്‍ഡേം ആയിരുന്നു. കോച്ച്‌ റോക്‌നിയാകട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ കാണപ്പെട്ട ദൈവവും.

ഫുട്‌ബോളില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ള റോക്‌നിയെക്കുറിച്ച്‌ സിനിമ പുറത്തിറക്കാന്‍ ഹോളിവുഡ്‌ഡിലെ എല്ലാ പ്രധാന സ്റ്റുഡിയോകളും ആഗ്രഹിച്ചു. അന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മേധാവിയായിരുന്ന ഫോയി നോട്ടര്‍ഡേമിലുള്ള ഫാ. ഒഡോണലിനെ ഫോണില്‍ വിളിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഉദ്ദേശ്യം അറിയിച്ചു. റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു ഫോയി അറിയിച്ചപ്പോള്‍ ഫാ. ഒഡോണല്‍ പറഞ്ഞു: "എന്റെ വിദ്യാര്‍ഥികളെ സഹായിച്ച നിങ്ങളെ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി മറക്കില്ല."

റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ യൂണിവേഴ്‌സിറ്റി അനുവദിച്ചു. എന്നുമാത്രമല്ല, സിനിമ ഷൂട്ട്‌ ചെയ്യുന്നതിന്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്‌തു. ഈ സിനിമവഴി വാര്‍ണര്‍ ബ്രദേഴ്‌സ്‌ കോടിക്കണക്കിനു ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി അവരോടു പണം വാങ്ങിയില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു ഫോയി കാണിച്ച സന്മനസിനുള്ള പ്രതിസമ്മാനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഈ മഹാമനസ്‌കത.

അതേ, ആര്‍ക്കെങ്കിലും ഉപകാരം ചെയ്‌താല്‍ അതിനു ഫലമുണ്ടാകും. ഒപ്പം എന്നെങ്കിലും നമുക്ക്‌ പ്രതിസമ്മാനവും. എന്നാല്‍ പ്രതിസമ്മാനം ആഗ്രഹിച്ചായിരിക്കരുത്‌ നാം മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യാന്‍ ദൈവം നമുക്ക്‌ കഴിവും അവസരവും നല്‍കിയിരിക്കുന്നതുകൊണ്ട്‌ അതിനു നന്ദിസൂചകമായിട്ടായിരിക്കണം നാം ഇങ്ങനെ ചെയ്യുന്നത്‌.