Tuesday 7 April 2015

നമ്മുടെ മുഖം പൊയ്‌മുഖമോ?

ചെറുകഥാ സാഹിത്യത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്നവരില്‍ ഒരാളാണ്‌ ഒ. ഹെന്‍റി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വില്യം സിഡ്‌നി പോര്‍ട്ടര്‍ (1862-1910). ഫാര്‍മസിസ്റ്റായി ജോലി ആരംഭിച്ച്‌ പത്രപ്രവര്‍ത്തന രംഗത്തു കടന്ന ഹെന്‍റി ചില സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്കു ജയില്‍ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. ജയില്‍വാസം കഴിഞ്ഞു പുറത്തുവരുമ്പോഴേക്കും പ്രസിദ്ധനായ ഒരു ചെറുകഥാകൃത്തായി ഈ അമേരിക്കക്കാരന്‍ അറിയപ്പെട്ടിരുന്നു.

ഹെന്‍റി എഴുതിയ ചെറുകഥകളില്‍ പ്രസിദ്ധമായ ഒന്നാണ്‌ 'ഷിയറിംഗ്‌ ദ വുള്‍ഫ്‌. 'കഥ നടക്കുന്നത്‌ കെന്‍ടക്കി സംസ്ഥാനത്തെ ഗ്രാസ്‌ഡെയില്‍ എന്ന കൊച്ചുപട്ടണത്തിലാണ്‌. ആ പട്ടണത്തിലെ ഇരുമ്പുകടയുടെ ഉടമയാണ്‌ മര്‍ക്കിസണ്‍. 

അദ്ദേഹത്തിനൊരിക്കല്‍ ഷിക്കാഗോയില്‍നിന്ന്‌ ഒരു എഴുത്തുകിട്ടി. ആയിരം ഡോളറിനു പകരമായി അയ്യായിരം ഡോളര്‍ വാഗ്‌ദാനം ചെയ്യുന്ന ഒരു കത്തായിരുന്നു അത്‌. ആ കത്തിനെക്കുറിച്ച്‌ ആരോടെങ്കിലും സംസാരിക്കണമെന്നു കരുതിയിരിക്കുമ്പോഴാണ്‌ അന്യനാട്ടുകാരായ രണ്ടുപേര്‍ - ജെഫ്‌ പീറ്റേഴ്‌സും ആന്‍ഡി ടക്കറും - അവധി ചെലവഴിക്കാനായി ഗ്രാസ്‌ഡെയിലിലെത്തിയത്‌. മര്‍ക്കിസണ്‍ അവരോട്‌ ലോഹ്യം കൂടി. പലപ്പോഴും പൊതുസ്ഥലങ്ങളില്‍വച്ചവര്‍ കണ്ടുമുട്ടി. ഒരുദിവസം അവരോടൊപ്പമിരുന്നു വാചകമടിക്കുമ്പോള്‍ മര്‍ക്കിസണ്‍ പോക്കറ്റില്‍നിന്നു കത്തെടുത്തുകൊണ്ട്‌ അവരോട്‌ പറഞ്ഞു: "നിങ്ങള്‍ക്ക്‌ ഇതെപ്പറ്റി എന്തു തോന്നുന്നു? ഇമ്മാതിരിയൊരു എഴുത്ത്‌ എനിക്ക്‌ അയയ്‌ക്കുവാനുള്ള അവരുടെ ഒരു ചങ്കൂറ്റം!"


പീറ്റേഴ്‌സും ടക്കറും ആ കത്ത്‌ കണ്ടപ്പോള്‍ത്തന്നെ അതിലെ കാര്യമെന്താണെന്നു മനസിലാക്കി. ആയിരം ഡോളര്‍ കൊടുത്താല്‍ അതിനു പകരമായി യഥാര്‍ഥ ഡോളറുകള്‍ എന്നു തോന്നിക്കുന്ന അയ്യായിരം കള്ളനോട്ടുകള്‍ കൊടുക്കാമെന്നായിരുന്നു ആ കത്തിലെ വാഗ്‌ദാനം. വാഷിംഗ്‌ടണിലെ ട്രഷറിയിലുള്ള ഒരു തൊഴിലാളി മോഷ്‌ടിച്ചെടുത്ത പ്ലെയിറ്റുകള്‍ ഉപയോഗിച്ചാണത്രെ ആ നോട്ടുകള്‍ പ്രിന്റ്‌ ചെയ്‌തിരിക്കുന്നത്‌. 
അവര്‍ കത്തിന്റെ ഉള്ളടക്കം വിശദീകരിച്ചപ്പോള്‍ മര്‍ക്കിസണ്‍ പറഞ്ഞു: "എന്നാലും ഇങ്ങനെയൊരു എഴുത്ത്‌ എനിക്കെഴുതുവാന്‍ അവരുടെ ധൈര്യം!" ഉടനെ ടക്കര്‍ പറഞ്ഞു: "പല നല്ല മനുഷ്യര്‍ക്കും ഇങ്ങനെ കത്തു ലഭിക്കാറുണ്ട്‌. ഇതിനു മറുപടി കൊടുത്താല്‍ മാത്രമേ അവര്‍ ഇനിയും എഴുതുകയുള്ളൂ. മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ ഇനി എഴുതുകയില്ല."

അപ്പോള്‍ മര്‍ക്കിസണ്‍ പറഞ്ഞു: "അവര്‍ എഴുത്തെഴുതുവാന്‍ കണ്ട ഒരാള്‍! ഞാന്‍ എന്താ അത്ര മോശക്കാരനാണെന്നാണോ അവര്‍ കരുതുന്നത്‌?" കാര്യം ഈ മറുപടികൊണ്ട്‌ അവസാനിച്ചുവെന്നാണ്‌ പീറ്റേഴ്‌സും ടക്കറും കരുതിയത്‌. എന്നാല്‍, കുറെദിവസം കഴിഞ്ഞപ്പോള്‍ മര്‍ക്കിസണ്‍ അവരെ സമീപിച്ചു പറഞ്ഞു: "നിങ്ങളെ വിശ്വസിക്കുവാന്‍ കൊള്ളാവുന്നവരാണെന്ന്‌ ബോധ്യമായി. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. ഞാന്‍ അവര്‍ക്ക്‌ എഴുതി. അവരുടെ മറുപടിയും വന്നു. ഷിക്കാഗോയിലേക്ക്‌ ചെല്ലുവാനാണ്‌ അവര്‍ എഴുതിയിരിക്കുന്നത്‌."

അപ്പോള്‍ ടര്‍ക്കര്‍ പറഞ്ഞു: "ഇതു വന്‍ ചതിയാണ്‌. അവര്‍ കള്ളനോട്ടാണെന്നു പറഞ്ഞുതരുന്നത്‌ പിന്നെ നോക്കുമ്പോള്‍ വെറും കടലാസായിരിക്കും." മര്‍ക്കിസണ്‍ ആത്മവിശ്വാസം സ്‌ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു: "ദാ, എന്നെ ചതിക്കാനൊന്നും അവര്‍ക്ക്‌ സാധിക്കില്ല. ഞാന്‍ നല്ലൊരു കച്ചവടം കെട്ടിപ്പെടുത്തിയിരിക്കുന്നത്‌ ഭാഗ്യംകൊണ്ടൊന്നുമല്ല."

കള്ളനോട്ടിന്റെ ഇടപാടിനു പോകരുതെന്നു പീറ്റേഴ്‌സും ടക്കറും മര്‍ക്കിസണനെ ഉപദേശിച്ചു. പക്ഷേ, കള്ളനോട്ടുകാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ വേണ്ടി സത്യസന്ധനായ താന്‍ ഷിക്കാഗോയ്‌ക്ക്‌ പോകുകയാണെന്ന്‌ മര്‍ക്കിസണ്‍ പ്രഖ്യാപിച്ചു. സഹായത്തിനായി അയാള്‍ പീറ്റേഴ്‌സിനെയും ടക്കറെയും ക്ഷണിച്ചു.

ഈ കഥ ഇവിടെ നിര്‍ത്തട്ടെ. നാട്ടിലെ പകല്‍മാന്യന്മാരുടെ മൂടുപടം പൊളിച്ചുമാറ്റുന്ന ഈ കഥ വായിക്കുമ്പോള്‍ ആദ്യം നമുക്കു ചിരിവരും. പിന്നെ സഹതാപവും. കള്ളനോട്ടുകാരുടെ കത്തു കിട്ടിയപ്പോള്‍ തന്റെ പേരില്‍ അവര്‍ക്കെങ്ങനെ ഒരു കത്തെഴുതുവാന്‍ തോന്നി എന്നായിരുന്നു അയാളുടെ ചോദ്യം. സത്യസന്ധനും മാന്യനുമായ തന്നെ തട്ടിപ്പുകാരുടെ ഗണത്തില്‍പ്പെടുത്തിയതിലായിരുന്നു അയാളുടെ അമര്‍ഷം. അയാള്‍ അക്കാര്യം പീറ്റേഴ്‌സിനോടും ടര്‍ക്കറോടും പറയുകയും ചെയ്‌തു.

എന്നാല്‍, കള്ളനോട്ടുകാരുടെ കത്തു കിട്ടിയതുമുതല്‍ എങ്ങനെയെങ്കിലും കുറെ പണം തനിക്കും സൂത്രത്തില്‍ സമ്പാദിക്കണം എന്നായിരുന്നു അയാളുടെ മോഹം. മാന്യനായ തന്റെ സല്‍പ്പേരിനു കോട്ടം വരാതിരിക്കുവാന്‍ വേണ്ടി അന്യനാട്ടുകാരനായ പീറ്റേഴ്‌സിനെയും ടക്കറെയും അയാള്‍ കൂട്ടുപിടിക്കുകയായിരുന്നു. തന്റെ കൊച്ചുപട്ടണത്തിലുള്ള ആരോടും ഇക്കാര്യം പറയരുതെന്ന്‌ അയാള്‍ അവരോട്‌ പറഞ്ഞു.

മര്‍ക്കിസണനെപ്പോലെ പകല്‍മാന്യന്മാരായ ആളുകള്‍ ധാരാളം നമ്മുടെയിടയിലില്ലേ? പുറത്ത്‌ സത്യസന്ധന്മാരെന്ന്‌ ഭാവിക്കുകയും വെട്ടിപ്പിലൂടെയും തട്ടിപ്പിലൂടെയും പണം സമ്പാദിക്കുകയും ചെയ്യുന്നവര്‍ വിരളമാണോ? ന്യായമായി ചെയ്‌തുകൊടുക്കേണ്ട ജോലിക്കുപോലും കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടു മാന്യന്മാരായി വെളുത്ത ചിരിയും ചിരിച്ചുനടക്കുന്നവര്‍ ധാരാളമില്ലേ നമ്മുടെ ഇടയില്‍? ഒരുപക്ഷേ, നാം തന്നെ അക്കൂട്ടത്തില്‍പെടുന്നുണ്ടാവില്ലേ? അങ്ങനെയാണെങ്കില്‍, ഹെന്‍റിയുടെ ഈ ചെറുകഥ വായിക്കുമ്പോള്‍ ചിരിച്ചാലും സഹതപിച്ചാലും മാത്രംപോരാ? നാം കരയുകതന്നെ വേണം. കാരണം, നമ്മുടെ കാപട്യം അത്രമാത്രം വെളിച്ചത്തു കൊണ്ടുവരുന്ന കഥയാണിത്‌.

ഇനി കഥയിലേക്കു മടങ്ങിവരട്ടെ. മര്‍ക്കിസന്റെ നിര്‍ബന്ധംമൂലം പീറ്റേഴ്‌സും ടക്കറും അയാളോടൊപ്പം ഷിക്കാഗോയിലേയ്‌ക്കു പോയി. കള്ളനോട്ടുകാരെ കാണുവാനുള്ള തന്ത്രങ്ങള്‍ അവിടെ ഒരു ഹോട്ടല്‍മുറിയില്‍വച്ച്‌ മര്‍ക്കിസണ്‍ ആവിഷ്‌കരിച്ചു. തനിക്ക്‌ എന്തെങ്കിലും ആപത്തുപിണഞ്ഞാല്‍ അവര്‍ സഹായത്തിനെത്തണമെന്നായിരുന്നു അയാളുടെ അഭ്യര്‍ഥന.

രണ്ടായിരം നല്ല നോട്ടുകള്‍ കൊടുത്തു പതിനായിരം കള്ളനോട്ട്‌ വാങ്ങാനായിരുന്നു മര്‍ക്കിസന്റെ പദ്ധതി. അയാള്‍ നോട്ടുകളെടുത്ത്‌ പോക്കറ്റിലിട്ടു കള്ളനോട്ടുകാരെ കാണുവാന്‍വേണ്ടി പോകാനൊരുങ്ങുമ്പോള്‍ പീറ്റേഴ്‌സ്‌ ഒരു കൈത്തോക്കെടുത്ത്‌ മര്‍ക്കിസന്റെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു: "അത്യാഗ്രഹിയും പാപിയും ദുഷ്‌ടനുമായ മനുഷ്യാ, ജീവന്‍ വേണമെങ്കില്‍ വേഗം നിന്റെ പണം ഇങ്ങുതരൂ. പണം തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ഇപ്പോള്‍ തട്ടിക്കളയും. നീ വീട്ടിലും നാട്ടിലുമൊക്കെ മാന്യനാണെന്നു അഭിനയിക്കുന്നു അല്ലേ? കള്ളനോട്ടു കച്ചവടക്കാരെക്കാള്‍ ദുഷ്‌ടനാണ്‌ നീ. അവര്‍ നല്ലവരാണെന്നു സ്വയം അഭിമാനിക്കുകയോ പറയുകയോ ചെയ്യുന്നില്ല. എന്നാല്‍, നീയോ? നീ എല്ലാവരുടെയും മുമ്പില്‍ മാന്യത നടിക്കുന്നു....?"

വിറയ്‌ക്കുന്ന കൈകളോടെ അയാള്‍ പണം മുഴുവന്‍ പോക്കറ്റില്‍നിന്നെടുത്ത്‌ പീറ്റേഴ്‌സിനു കൊടുത്തു. അപ്പോള്‍ പീറ്റേഴ്‌സ്‌ പറഞ്ഞു: "ഇക്കാര്യം നീ ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ മാന്യതയുടെ കഥമുഴുവന്‍ ഞങ്ങള്‍ നാട്ടില്‍ പാട്ടാക്കും."

ഈ കഥയ്‌ക്ക്‌ ഒരു ഉപകഥകൂടിയുണ്ട്‌. അത്‌ പീറ്റേഴ്‌സിന്റെ മനഃസാക്ഷിയുടെ കഥയാണ്‌. എപ്പോഴും മനഃസാക്ഷിയെക്കുറിച്ച്‌ മാത്രം പറയുന്ന മാന്യനാണ്‌ പീറ്റേഴ്‌സ്‌. അവരാണ്‌ മര്‍ക്കിസനെ കൊള്ളയടിച്ചത്‌. മനഃസാക്ഷിയെക്കുറിച്ചും മാന്യതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചുമൊക്കെ പറയുന്ന നാം എല്ലാവരും നമ്മുടെ പ്രവൃത്തികളും ഹൃദയവിചാരങ്ങളും വിശകലനം ചെയ്യുവാന്‍ മറക്കരുത്‌. കാരണം, അതില്‍കൂടി മാത്രമേ നമ്മെക്കുറിച്ചുള്ള ശരിയായ ചിത്രം നമുക്ക്‌ ലഭിക്കൂ.

No comments:

Post a Comment