1993 ഒക്‌ടോബര്‍ 21. ആഫ്രിക്കയിലെ ബറുണ്ടിയിലുള്ള കിംബിമ്പ എന്ന കൊച്ചുഗ്രാമത്തില്‍ നട്ടുച്ചനേരം. ഗില്‍ബര്‍ട്ട് ടുഹാബോണ്‍യെ എന്ന ചെറുപ്പക്കാരന്‍ യൂണിവേഴ്‌സിറ്റി അഡ്‌മിഷന്‍ ടെസ്റ്റിനുവേണ്ടി ബോര്‍ഡിംഗ് സ്‌കൂളിലിരുന്നു പഠിക്കുകയാണ്.
പെട്ടെന്ന്, ഒരു ബാലന്‍ ഓടിവന്നു പറഞ്ഞു: "നമ്മുടെ പ്രസിഡന്റിനെ ടുട്‌സി ഗോത്രക്കാര്‍ വധിച്ചു. ഫുടു ഗോത്രക്കാര്‍ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്." ഗില്‍ബര്‍ട്ട് പുറത്തേക്കു നോക്കി. ഒരുപറ്റം ആളുകള്‍ കൈകളില്‍ മാരാകായുധങ്ങളും കുറുവടികളുമായി സ്‌കൂള്‍ കാമ്പസിലേക്ക് ഇരച്ചുകയറുന്നു.
"നിങ്ങള്‍ വേഗം ഓടി രക്ഷപ്പെട്ടുകൊള്ളൂ," ബാലന്‍ പരിഭ്രാന്തനായി പറഞ്ഞു. " നിങ്ങളൊരു ടുട്‌സിയാണെന്ന് അവര്‍ക്കറിയാം. അവര്‍ നിങ്ങളെ കൊല്ലും."
"പക്ഷേ, ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ," ഗില്‍ബര്‍ട്ട് പറഞ്ഞു. രക്ഷപ്പെടുവാന്‍ വഴികളുണ്ടോ എന്ന് അവന്‍ ചുറ്റുനോക്കി. അപ്പോഴേക്കും അക്രമാസക്തരായ ജനം അടുത്തെത്തിക്കഴിഞ്ഞിരുന്നു.
"ഗിര്‍ബര്‍ട്ടിനെ പിടിക്കൂ," അവരിലൊരാള്‍ ആക്രോശിച്ചു. "അല്ലെങ്കില്‍ അവന്‍ ഓടിപ്പോയി പട്ടാളക്യാംപില്‍ വിവരമറിയിക്കും." അവിടെനിന്ന് ഏറ്റവും അടുത്തുള്ള പട്ടാളക്യാംപ് 26 മൈല്‍ അകലെയായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കാരണം, ഗിര്‍ബര്‍ട്ട് 400 മീറ്റര്‍ ഓട്ടത്തിലും 800 മീറ്റര്‍ ഓട്ടത്തിലും ആ വര്‍ഷത്തെ നാഷണല്‍ ചാമ്പ്യനായിരുന്നു.
ഗില്‍ബര്‍ട്ട് രക്ഷപ്പെടുന്നതിനുമുമ്പ് അവര്‍ അവനെ പിടികൂടി. ഗില്‍ബര്‍ട്ടിനെ പിടികൂടാന്‍ എത്തിയ സംഘത്തില്‍ അവന്റെ സ്‌കൂളിലുണ്ടായിരുന്ന ഹുടു ഗോത്രക്കാരായ ചില വിദ്യാര്‍ഥികളുമുണ്ടായിരുന്നു. എന്നാല്‍, ഗില്‍ബര്‍ട്ടിനെ മാനസികമായി തകര്‍ത്തത് ആ സംഘത്തില്‍ അവന് ഏറെ പരിചയമുള്ള ഒരാളുടെ സാന്നിധ്യമാണ്.
ഗില്‍ബര്‍ട്ട് നിത്യവും പോയിരുന്ന ഒരു ബുക്ക് സ്റ്റോറിന്റെ ഉടമയായിരുന്നു അയാള്‍. ഹുടു വംശജനായിരുന്ന അയാളാണ് ഗില്‍ബര്‍ട്ടിനെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയത്. ഗില്‍ബര്‍ട്ട് അയാളോട് സംസാരിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ഗില്‍ബര്‍ട്ടിനെ പരിചയമില്ലാത്തതുപോലെ ഭാവിച്ചു.
ഗില്‍ബര്‍ട്ടിനെയും ടുട്‌സി ഗോത്രക്കാരായ മറ്റു വിദ്യാര്‍ഥികളെയും ഗ്രാമീണരെയും അവര്‍ ബന്ദികളാക്കി അടുത്തുള്ള ഒരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. ബന്ദികളെ ഓരോരുത്തരെയും തല്ലിച്ചതച്ചശേഷമാണ് അവരെ കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്.
എല്ലാവരും കെട്ടിടത്തിനുള്ളിലായപ്പോള്‍ അക്രമികളില്‍ ചിലര്‍ തുണികളും ഉണങ്ങിയ യൂക്കാലിപ്‌റ്റസ് കമ്പുകളുമൊക്കെ പെട്രോളില്‍ മുക്കി അവയ്‌ക്കു തീവച്ചശേഷം കെട്ടിടത്തിനുള്ളിലേക്കു വലിച്ചെറിഞ്ഞു. ഗില്‍ബര്‍ട്ടിനു പരിചയമുണ്ടായിരുന്ന ബുക്ക് സ്റ്റാള്‍ ഉടമയായിരുന്നു ആ ക്രൂരകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
കെട്ടിടത്തിന്റെ വാതിലുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. തന്മൂലം ഉള്ളിലുള്ള ആര്‍ക്കും രക്ഷപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലെ തീ പെട്ടെന്ന് ആളിപ്പടര്‍ന്നു. പുകമൂലം ശ്വാസോച്ഛ്വാസം ചെയ്യുക അസാധ്യമായിരുന്നു. നിമിഷംകൊണ്ട് ആളിപ്പടര്‍ന്ന അഗ്നിയില്‍ ഒരാളൊഴികെ എല്ലാവരും കത്തിക്കരിഞ്ഞു. ഗില്‍ബര്‍ട്ട് മാത്രമാണ് തീയില്‍നിന്നും പുകയില്‍നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ടത്.
നിലത്തു കമിഴ്‌ന്നുകിടന്നു പുകയില്‍നിന്നു രക്ഷപ്പെടുവാന്‍ ശ്രമിച്ച ഗില്‍ബര്‍ട്ടിന്റെ മുകളിലേക്കു മറ്റു പലരും മരിച്ചുവീണിരുന്നു. തീയില്‍പ്പെട്ട് ഗില്‍ബര്‍ട്ടിന്റെ പുറവും കൈകളുമൊക്കെ കത്തിക്കരിഞ്ഞുവെങ്കിലും അദ്‌ഭുതകരമായി ഗില്‍ബര്‍ട്ടിന്റെ ജീവന്‍ അന്നു രക്ഷപ്പെട്ടു.
കെട്ടിടത്തിനുള്ളിലെ തീയണഞ്ഞപ്പോള്‍ നേരം രാത്രിയായിരുന്നു. തീയില്‍പ്പെട്ട് എല്ലാവരും മരിച്ചു എന്നുകരുതിയ അക്രമിസംഘം അവിടെനിന്നു മാറിയപ്പോള്‍ ഗില്‍ബര്‍ട്ട് ഒരു ജനലിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചു പുറത്തുചാടി. അവിടെനിന്നു പട്ടാള ക്യാമ്പിലേക്കു പോയ ഗില്‍ബര്‍ട്ടിനെ പട്ടാളക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
മൂന്നുമാസത്തെ ചികിത്സയ്‌ക്കുശേഷമാണ് ഗില്‍ബര്‍ട്ട് ആശുപത്രി വിട്ടത്. തന്നെയും തന്റെ ഗോത്രക്കാരെയും ദ്രോഹിച്ച ഹുടു വംശജരോടുള്ള രോഷം അയാളില്‍ ആളിക്കത്തുകയായിരുന്നു അപ്പോള്‍.
ആരോഗ്യം വീണ്ടെടുത്ത ഗില്‍ബര്‍ട്ട് 1996 ഒളിമ്പിക് ടീമിലേക്കുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബറുണ്ടിക്കുവേണ്ടി അറ്റ്‌ലാന്റാ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഗില്‍ബര്‍ട്ടിനു ടെക്‌സാസിലെ ഒരു യൂണിവേഴ്‌സിറ്റി അഡ്‌മിഷനും സ്‌കോളര്‍ഷിപ്പും വാഗ്‌ദാനം ചെയ്‌തു.
ഒളിമ്പിക്‌സ് കഴിഞ്ഞു ബറുണ്ടിയില്‍ മടങ്ങിയെത്തിയ ഗില്‍ബര്‍ട്ട് അമേരിക്കയിലേക്കു പഠനത്തിനു വേണ്ടി പോകുവാനുള്ള ഒരുക്കത്തിലായിരുന്നു. ഒരുദിവസം ഗില്‍ബര്‍ട്ടും കൂട്ടുകാരുംകൂടി വഴിയിലൂടെ നടന്നുപോകുമ്പോള്‍ തന്റെ ശത്രുക്കളിലൊരാളെ ഏകനായി കൈയില്‍ കിട്ടി. മുന്‍പ് ഗില്‍ബര്‍ട്ടിനെയും കൂട്ടുകാരെയും ചുട്ടെരിക്കുന്നതിനു നേതൃത്വം കൊടുത്ത ബുക്ക് സ്റ്റാള്‍ ഉടമയായിരുന്നു അത്.
ഗില്‍ബര്‍ട്ടിന്റെ മുന്‍പിലെത്തിയ അയാള്‍ക്ക് ഓടിയൊളിക്കുക അസാധ്യമായിരുന്നു. പെട്ടെന്ന് അയാള്‍ ഗില്‍ബര്‍ട്ടിന്റെ മുന്‍പില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചു: "ക്ഷമിക്കണേ! എന്നോടു ക്ഷമിക്കണേ!"
തന്റെ ശത്രുവിനെ വധിക്കുവാന്‍ ലഭിച്ച സുവര്‍ണാവസരം. ഇനി വധിച്ചില്ലെങ്കില്‍ത്തന്നെ പോലീസിനെ ഏല്‍പ്പിക്കുവാന്‍ പറ്റിയ അസുലഭ നിമിഷം. അപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ ഹൃദയത്തില്‍ ഒരു സ്വരം കേട്ടു: "ക്ഷമിക്കൂ, അയാള്‍ പോകട്ടെ."
ഉടനേ, വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന ടുട്‌സി-ഹുടു ഗോത്രവൈരത്തിന്റെ തിക്തഫലങ്ങള്‍ ഒരു ക്യാന്‍വാസിലെന്നവണ്ണം ഗില്‍ബര്‍ട്ടിന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നു. ഈ ശത്രുതയ്‌ക്ക് അറുതിവന്നേ തീരൂ. ഗില്‍ബര്‍ട്ടിന്റെ ഹൃദയത്തില്‍ വീണ്ടും ഒരു സ്വരം.
"പോകൂ," ഗില്‍ബര്‍ട്ട് ആര്‍ദ്രഹൃദയനായി അയാളോടു പറഞ്ഞു. "വേഗം ഓടി രക്ഷപ്പെടൂ." അയാള്‍ ഗില്‍ബര്‍ട്ടിനെ വന്ദിച്ച് അവിടെനിന്ന് ഓടി അപ്രത്യക്ഷനായി.
നമ്മെ ദ്രോഹിക്കുന്ന ശത്രുക്കളോടു ക്ഷമിക്കണമെന്നു നമുക്കറിയാം. അവരുടെ നന്മയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ നമുക്കു കടമയുണ്ടെന്നും നമുക്കറിയാം. എങ്കിലും, നമ്മെ ദ്രോഹിച്ച ഒരാളെ, അതും നമ്മെ ചുട്ടുകരിക്കാന്‍ ശ്രമിച്ച ഒരാളെ കൈയില്‍ കിട്ടിയാല്‍ നാം വെറുതെ വിടുമോ? ചുരുങ്ങിയപക്ഷം അയാളെ നാം അധികാരികളെ ഏല്‌പിക്കുകയെങ്കിലും ചെയ്യില്ലേ?
എന്നാല്‍, ഗില്‍ബര്‍ട്ടിനു തന്റെ ശത്രുവിനോട് ക്ഷമിക്കുവാന്‍ സാധിച്ചു. അതും ഹൃദയപൂര്‍വം ക്ഷമിക്കുവാന്‍ സാധിച്ചു. അതുകൊണ്ടാണ് പ്രതികാരത്തിനു തുനിയാതെ ആ മഹാപാപി രക്ഷപ്പെടുവാന്‍ ഗില്‍ബര്‍ട്ട് അനുവദിച്ചത്.
മാനുഷികമായ രീതിയില്‍ ചിന്തിച്ചാല്‍ ക്ഷമിക്കാനാവാത്ത തെറ്റായിരുന്നു ആ ബുക്ക് സ്റ്റോറുടമയും കൂട്ടരും ചെയ്‌തത്. എന്നാല്‍, മാപ്പപേക്ഷിച്ച അയാളോട് ക്ഷമിക്കുക എന്നതു ദൈവികമായ പ്രവൃത്തിയായിരുന്നു.
ദൈവാനുഗ്രഹത്താല്‍ അങ്ങനെ ചെയ്യുവാന്‍ ഗില്‍ബര്‍ട്ടിനു സാധിച്ചു.
നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാന്‍ നമുക്കു സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ചിന്ത മാനുഷികമായ രീതിയില്‍ മാത്രമാണു നിലനില്‍ക്കുന്നത്. നമ്മുടെ ചിന്ത ദൈവികമായ രീതിയിലേക്ക് ഉയരുമ്പോള്‍ മാത്രമേ ശത്രുക്കളോടു ക്ഷമിക്കുവാന്‍ നമുക്കു സാധിക്കുകയുള്ളൂ. അതിനു ദൈവാനുഗ്രഹം നമുക്കുവേണം താനും.
നമുക്ക് ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ദൈവാനുഗ്രഹമാണ് ശത്രുക്കളോടു ക്ഷമിക്കുവാനുള്ള അനുഗ്രഹം. അതുകൊണ്ട്, ശത്രുക്കളോടു ക്ഷമിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴൊക്കെ നമുക്ക് ദൈവത്തിലേക്കു തിരിയാം. അപ്പോള്‍ അവിടുത്തെ അനുഗ്രഹംമൂലം ആരോടും ഏതുതെറ്റും ക്ഷമിക്കാനും അതുവഴി നമ്മുടെ ഹൃദയസമാധാനം വീണ്ടെടുക്കാനും നമുക്കു സാധിക്കും
മോറിസ് റാബിനോവിറ്റ്‌സ്. ഒരുകാലത്തു ന്യുയോര്‍ക്ക് സിറ്റിയിലെ ഒരു കൊച്ചു പണക്കാരനായിരുന്നു അദ്ദേഹം. സ്വന്തമായുണ്ടായിരുന്ന കുറെ കെട്ടിടങ്ങള്‍ വാടകയ്‌ക്ക് കൊടുത്താണ് അദ്ദേഹം പണമുണ്ടാക്കിയത്. എന്നാല്‍, 1930-കളിലെ ആഗോള സാമ്പത്തിക തകര്‍ച്ച റാബിനോവിറ്റ്‌സിനെയും ബാധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ സ്വത്തുക്കളിലേറിയ പങ്കും അദ്ദേഹത്തിനു നഷ്‌ടമായി.
റാബിനോവിറ്റ്‌സ് താമസിച്ചിരുന്ന സ്ഥലത്തെ യഹൂദര്‍ക്ക് ഒരു പ്രാര്‍ഥനാലയം ഇല്ലായിരുന്നു. തന്മൂലം, ചില യഹൂദന്മാര്‍ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന്റെ കെട്ടിടത്തിന്റെ ഒരു ചെറിയമുറി പ്രാര്‍ഥനാലയമായി ഉപയോഗിക്കുവാന്‍ അനുവാദം ചോദിച്ചു.
വാടക കൊടുക്കുവാന്‍ അവര്‍ക്ക് പണമില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് വാടക നല്‍കാതെ തന്റെ സ്ഥലം ഉപയോഗിച്ചുകൊള്ളുവാന്‍ അദ്ദേഹം സമ്മതിച്ചു.
റാബിനോവിറ്റ്‌സ് ഏകനായിരുന്നു. കുടുംബാംഗങ്ങള്‍ എന്നു പറയുവാന്‍ അദ്ദേഹത്തിനാരുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ ഭാര്യവന്ന് മുന്നൂറു ഡോളര്‍ അദ്ദേഹത്തോടു കടം ചോദിച്ചു. കുടുംബസംബന്ധമായ ഒരത്യാവശ്യകാര്യത്തിനു വേണ്ടിയായിരുന്നു പണം ചോദിച്ചത്.റാബിനോവിറ്റ്‌സ് നേരെ ബാങ്കിലേക്കുചെന്നു തന്റെ അക്കൗണ്ടില്‍ ബാലന്‍സ് എത്ര ഉണ്ടെന്നു തിരക്കി. 532 ഡോളര്‍. ബാങ്കിലെ കൗണ്ടറിലുണ്ടായിരുന്ന യുവതി മറുപടി പറഞ്ഞു. റാബിനോവിറ്റ്‌സ് തന്റെ അക്കൗണ്ടില്‍നിന്നു 300 ഡോളര്‍ എടുത്തു തന്റെ സുഹൃത്തിന്റെ ഭാര്യയ്‌ക്കു നല്‍കിക്കൊണ്ടു പറഞ്ഞു: "നിങ്ങള്‍ക്കു പണമുണ്ടാകുമ്പോള്‍ മാത്രം മടക്കിത്തന്നാല്‍ മതി. അതിനു മുന്‍പ് വേണ്ട."
കുറെനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ തന്റെ പുത്രിയുടെ വിവാഹാവശ്യത്തിനായി 500 ഡോളര്‍ അദ്ദേഹത്തോടു കടം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ കൈവശം അത്രയും തുകയില്ല. എങ്കിലും എന്റെ അക്കൗണ്ടിലുള്ളത് എടുത്തുതരാം."
റാബിനോവിറ്റ്‌സ് ബാങ്കിലെത്തിയപ്പോള്‍ പഴയ യുവതിതന്നെയായിരുന്നു കൗണ്ടറില്‍. അദ്ദേഹം അവരോടു പറഞ്ഞു: "എനിക്ക് 500 ഡോളറാണ് ആവശ്യമായിട്ടുള്ളത്. പക്ഷേ, അക്കൗണ്ടില്‍ അത്രയും ഉണ്ടാവില്ല. ഉള്ളിടത്തോളം എനിക്കുതരൂ."
അപ്പോള്‍ ഒരു പുഞ്ചിരിയോടുകൂടി ആ യുവതി പറഞ്ഞു: "നിങ്ങളുടെ അക്കൗണ്ടില്‍ ആകെ 5,532 ഡോളറുണ്ട്."
"അത് അസാധ്യം," അദ്ദേഹം പറഞ്ഞു. ഉടനെ യുവതി അക്കൗണ്ട് വീണ്ടും പരിശോധിച്ചതിനുശേഷം പറഞ്ഞു: "ഞാന്‍ പറഞ്ഞതു ശരിയാണ്. നിങ്ങളുടെ അക്കൗണ്ടില്‍ 5,532 ഡോളറുണ്ട്." അത് എന്തുമായാജാലമാണെന്നറിയാതെ റാബിനോവിറ്റ്‌സ് പറഞ്ഞു: "അങ്ങനെയെങ്കില്‍ എനിക്ക് 500 ഡോളര്‍തരൂ. എന്റെ സുഹൃത്തിന്റെ മോളുടെ വിവാഹത്തിനുവേണ്ടിയാണ്."
അന്നു പണംവാങ്ങി സുഹൃത്തിനു നല്‍കി വീട്ടിലേക്കു നടക്കുമ്പോള്‍ അദ്ദേഹം സ്വയം പറഞ്ഞു: "ഒരുപക്ഷേ, കര്‍ത്താവ് എന്തെങ്കിലും അദ്‌ഭുതം എന്റെ അക്കൗണ്ടില്‍ ചെയ്‌തുകാണും. അവിടത്തെ വഴികള്‍ ചോദ്യംചെയ്യുവാന്‍ ഞാനാരാണ്?"
കുറെ ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ യഹൂദന്മാരുടെ പ്രാര്‍ഥനാലയത്തിലെ റബ്‌ബി റാബിനോവിറ്റ്‌സിനെ സമീപിച്ച് പറഞ്ഞു: "മോറിസ്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്നറിയാം. എങ്കിലും നിര്‍വാഹമില്ലാത്തതുകൊണ്ടു ചോദിക്കുകയാണ്. നമ്മുടെ അടുത്തു താമസിക്കുന്ന ഗോള്‍ഡ്‌സ് ബര്‍ഗിന്റെ കുട്ടിക്ക് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നിരിക്കുകയാണ്. അതിനുവേണ്ടി 5000 ഡോളര്‍ കടംതരാമോ?"
ഉടനെ അദ്ദേഹം പറഞ്ഞു. "5000 മുഴുവന്‍ കാണില്ല. എങ്കിലും എനിക്കുള്ളതു ഞാന്‍ തരാം. ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിലും വലുതായി മറ്റെന്താണുള്ളത്?"
വീണ്ടും റാബിനോവിറ്റ്‌സ് ബാങ്കിലേക്കു പോയി. അപ്പോഴും പഴയ യുവതിയായിരുന്നു കൗണ്ടറില്‍. അദ്ദേഹം അവരോടു പറഞ്ഞു: "എനിക്കുടനെ അയ്യായിരം ഡോളര്‍ വേണം. പക്ഷേ, അത്രയും എന്റെ അക്കൗണ്ടിലില്ലല്ലൊ. അതുകൊണ്ട് ഉള്ളതുമുഴുവനും തരൂ."
അപ്പോള്‍ യുവതി പറഞ്ഞു: "അങ്ങയുടെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ട്."
"എന്റെ അക്കൗണ്ടില്‍ പതിനായിരം ഡോളറോ?" അദ്ദേഹത്തിനു വിശ്വാസം വന്നില്ല. അടുത്തകാലത്തെങ്ങും ഞാന്‍ തുകയൊന്നും ഡിപ്പോസിറ്റ് ചെയ്‌തിട്ടില്ലല്ലൊ എന്നദ്ദേഹം ഓര്‍ത്തു.
അപ്പോള്‍ ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു: "സംശയംവേണ്ട അങ്ങയുടെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ട്."ഉടനെ അദ്ദേഹം പറഞ്ഞു: "അതു ശരിയായിരിക്കില്ല. വേഗം മാനേജരോടു ചോദിക്കൂ."
അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യുവതി മാനേജരോട് ചോദിച്ചു. അപ്പോള്‍ റാബിനോവിറ്റ്‌സിന്റെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ടെന്ന് മാനേജര്‍ ഉറപ്പുനല്‍കി. അദ്ദേഹം ഉടനെ 5000 ഡോളര്‍ വാങ്ങി റബ്‌ബിയുടെ കൈയില്‍ കൊടുത്തു.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പരിചയക്കാരിയായ ഒരു സ്‌ത്രീ തന്റെ മകന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുവേണ്ടി കുറെ പണം ചോദിച്ചു. അദ്ദേഹം ഉടനെ ബാങ്കിലെത്തി തന്റെ ബാലന്‍സ് തിരക്കി. അപ്പോള്‍ യുവതി പറഞ്ഞു: "അങ്ങയുടെ അക്കൗണ്ടിലിപ്പോള്‍ 25,000 ഡോളറുണ്ട്."
തുകയെക്കുറിച്ച് സംശയംതോന്നിയ അദ്ദേഹം ബാങ്ക് മാനേജരെ കണ്ട് സംസാരിച്ചു. പക്ഷേ, കണക്കില്‍ തെറ്റില്ലായിരുന്നു. യുവതി പറഞ്ഞതുപോലെ ബാലന്‍സ് 25,000 ഡോളറായിരുന്നു. അദ്ദേഹം 24,000 ഡോളര്‍ എടുത്തു തന്നോടു സഹായാഭ്യര്‍ഥന നടത്തിയ സ്‌ത്രീക്കു കൊടുത്തു. "എന്റെ അക്കൗണ്ടില്‍ ഇനി 1000 ഡോളര്‍ ബാക്കിയുണ്ട്," അദ്ദേഹം സ്‌ത്രീയോടു പറഞ്ഞു. "ഇനിയും ആവശ്യം വരുമ്പോള്‍ ചോദിക്കാന്‍ മറക്കരുത്."
റാബിനോവിറ്റ്‌സിന്റെ ഈ കഥ കേള്‍ക്കുമ്പോള്‍ ഇതു കെട്ടുകഥയോ എന്നു നാം സംശയിക്കും. കാരണം, സാധാരണക്കാരാരും ഇപ്രകാരം ഔദാര്യത്തോടെ കൊടുക്കാറില്ല. അതുപോലെ, സാധാരണ നമ്മുടെ ബാങ്ക് ബാലന്‍സ് നാം അറിയാതെ പല മടങ്ങായി വര്‍ധിക്കാറുമില്ല.
എന്നാല്‍, 'ചിക്കന്‍ സൂപ്പ് ഫോര്‍ ദ സിംഗിള്‍സ് സോള്‍' എന്ന പുസ്‌തകത്തില്‍ പറയുന്നതനുസരിച്ച് ഇത് ഒരു സംഭവകഥതന്നെയാണ്. റാബിനോവിറ്റ്‌സ് തന്റെ സഹായം ആവശ്യപ്പെട്ടവര്‍ക്കൊക്കെ സ്വയം മറന്നുകൊടുത്തു. അതുകൊണ്ടു എന്തു സംഭവിച്ചുവെന്നോ? അദ്ദേഹം കൊടുക്കുംതോറും അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് വര്‍ധിച്ചുവന്നു. എന്നുമാത്രമല്ല, കുടുംബാംഗങ്ങളായി ആരുമില്ലാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചവര്‍ പൊന്നുപോലെ നോക്കി.
ഇനി അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് വര്‍ധിച്ചുവന്ന കഥ പറയട്ടെ. ഒരിക്കല്‍ ഒരു സുഹൃത്തിനു സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ റാബിനോവിറ്റ്‌സ് അദ്ദേഹത്തെ ഉപാധികളൊന്നുംകൂടാതെ സഹായിച്ചു. ആ സുഹൃത്തിനു പിന്നീട് ഐറീഷ് ലോട്ടറിയുടെ സമ്മാനം കിട്ടിയപ്പോള്‍ അതില്‍ കുറെ തുകയെടുത്ത് റാബിനോവിറ്റ്‌സിനു വേണ്ടി മാറ്റിവച്ചു. ആ തുകയില്‍നിന്നാണ് റാബിനോവിറ്റ്‌സിന് ആവശ്യമുള്ളപ്പോഴൊക്കെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം വന്നുകൊണ്ടിരുന്നത്. റാബിനോവിറ്റ്‌സ് മരിക്കുന്നതുവരെ ഇക്കാര്യം അദ്ദേഹം അറിഞ്ഞതുമില്ല. നമ്മുടെ മുന്‍പില്‍ ഓരോരുത്തര്‍ എന്തെല്ലാം ന്യായമായ ആവശ്യങ്ങള്‍ക്കായി കൈനീട്ടുന്നു, അപ്പോഴൊക്കെ സ്വയംമറന്നു നാം അവരെ സഹായിക്കാറുണ്ടോ? ആരെയെങ്കിലും സഹായിക്കുവാനായി നാം എന്തെങ്കിലും തുക ചെലവാക്കിയാല്‍ നമുക്കെന്തോ നഷ്‌ടപ്പെട്ടതുപോലെയല്ലേ പലപ്പോഴും നമ്മുടെ ചിന്ത? സ്വയംമറന്ന് നമുക്കു മറ്റുള്ളവരെ സഹായിക്കാന്‍ സാധിച്ചാല്‍ നാം അറിയാതെതന്നെ നമ്മുടെ നിക്ഷേപങ്ങള്‍ വര്‍ധിക്കുകതന്നെ ചെയ്യും, പ്രത്യേകിച്ചും സ്വര്‍ഗത്തിലെ നമ്മുടെ നിക്ഷേപങ്ങള്‍.
മാര്‍ട്ടിന്‍ വാള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് അയാള്‍ തടവുകാരനായി സൈബീരിയയിലായിരുന്നു. യുദ്ധം കഴിഞ്ഞ് കുറേനാള്‍ ചെന്നപ്പോള്‍ അയാള്‍ സ്വതന്ത്രനായി. പക്ഷേ, അപ്പോഴേക്കും അയാള്‍ ക്ഷീണിച്ച് എല്ലും തൊലിയുമായിരുന്നു. എങ്കിലും അയാള്‍ അതിവേഗം തന്റെ ജന്മനാടായ യുക്രെയ്‌നിലേക്കു വണ്ടികയറി. തന്റെ പ്രിയ ഭാര്യയെയും പൊന്നുമകനെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അയാള്‍ അവിടെയെത്തി. പക്ഷേ, ഭാര്യ അന്നയും പുത്രനായ ജേക്കബും പണ്ടേ അവിടെനിന്ന് അപ്രത്യക്ഷരായിരുന്നു. റെഡ്‌ക്രോസ് നല്‍കിയ വിവരമനുസരിച്ച് സൈബീരിയയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ അവര്‍ മരിച്ചുപോയിരുന്നു.
അന്നയും പുത്രനും മരിച്ചെന്നു കേട്ടപ്പോള്‍ അയാള്‍ ആകെ തകര്‍ന്നുപോയി. നിരാശനായ അയാള്‍ ദൈവത്തെ തള്ളിപ്പറഞ്ഞു. തന്റെ ഭാര്യയെയും മകനെയും രക്ഷിക്കാതിരുന്ന ദൈവത്തെ തനിക്കാവശ്യമില്ല എന്നയാള്‍ തീരുമാനിച്ചു. പ്രാര്‍ഥിക്കുന്ന ശീലം പാടേ അയാള്‍ ഉപേക്ഷിച്ചു.
അയാള്‍ക്കൊരു സഹകരണസമൂഹത്തില്‍ ജോലി കിട്ടി. അവിടെ യാന്ത്രികമായി ജോലിചെയ്‌ത് അങ്ങനെ ജീവിക്കുമ്പോള്‍ അയാള്‍ പഴയൊരു കൂട്ടുകാരിയായിരുന്ന ഗ്രെറ്റായെ കണ്ടുമുട്ടി. ഒരേ ഗ്രാമത്തില്‍നിന്നുള്ള അവര്‍ പഠിച്ചത് ഒരേ ക്ലാസിലായിരുന്നു. അധികം താമസിയാതെ മാര്‍ട്ടിനും ഗ്രെറ്റായും തമ്മില്‍ വിവാഹിതരായി. അതോടെ ജീവിതം വീണ്ടും അര്‍ഥമുള്ളതായി അയാള്‍ക്കു തോന്നി. പക്ഷേ, ഒരു കുഞ്ഞിക്കാലു കാണാന്‍ സാധിക്കാഞ്ഞതില്‍ ദുഃഖിതയായിരുന്നു ഗ്രെറ്റ. സൈബീരിയയിലെ തടവുകാലത്ത് ഏല്‍ക്കേണ്ടിവന്ന പീഡനംമൂലം വീണ്ടുമൊരു പിതാവാകാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു മാര്‍ട്ടിന്‍.
തനിക്കൊരമ്മയാകാന്‍ സാധിക്കില്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് അതിന്റെ വളര്‍ത്തമ്മയെങ്കിലും ആകണമെന്നു ഗ്രെറ്റ ആഗ്രഹിച്ചു. അവള്‍ അക്കാര്യം മാര്‍ട്ടിനോട് പറയുകയും ചെയ്‌തു.
അപ്പോള്‍ മാര്‍ട്ടിന്‍ പൊട്ടിത്തെറിച്ചു: "എന്റെ കുഞ്ഞിനെ ദൈവം തട്ടിയെടുത്തില്ലേ? ഇനിയുമൊരു കുഞ്ഞിനെ കിട്ടിയാല്‍ അതിന് എന്തു സംഭവിക്കുമെന്ന് ആര്‍ക്കറിയാം?"
പക്ഷേ, ഗ്രെറ്റ വിട്ടുകൊടുത്തില്ല. അവള്‍ പിന്നെയും അനുനയപൂര്‍വം തന്റെ ആഗ്രഹം മാര്‍ട്ടിനോടു പറഞ്ഞു. അപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു: "ശരി, ഒരു കുട്ടിയെ നിനക്കു ദത്തെടുക്കാം."
അവള്‍ വേഗം അടുത്തുള്ള ഒരു ഓര്‍ഫനേജിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ ഒട്ടേറെ കുരുന്നുകള്‍ അവിടെയുണ്ടായിരുന്നു. അവരിലൊരു പെണ്‍കുട്ടി ഗ്രെറ്റയെ കണ്ടപ്പോള്‍ മന്ദഹസിച്ചു. അപ്പോള്‍ ഗ്രെറ്റ ചോദിച്ചു: "നിനക്ക് എന്റെ കൂടെ പോരാന്‍ ഇഷ്‌ടമാണോ?"
അപ്പോള്‍ ആ പെണ്‍കുട്ടി തലയാട്ടിക്കൊണ്ടു പറഞ്ഞു: "തീര്‍ച്ചയായും. പക്ഷേ, ഞാന്‍ തനിയെ പോരില്ല. എന്റെ സഹോദരനെയും കൊണ്ടുപോകണം."
ഗ്രെറ്റ പറഞ്ഞു: "രണ്ടുപേരെയും കൊണ്ടുപോകാന്‍ എനിക്കു പറ്റില്ല. നീ മാത്രം എന്റെകൂടെ വന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു."
പെട്ടെന്ന് ആ കൊച്ചു ബാലിക പറഞ്ഞു: "ഞങ്ങള്‍ക്ക് ഒരു മമ്മിയുണ്ടായിരുന്നു. മമ്മി പറഞ്ഞതു ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കണമെന്നാണ്. ദൈവം ഞങ്ങളെ നോക്കിക്കൊള്ളുമെന്നും മമ്മി പറഞ്ഞു."
ആ കൊച്ചുബാലികയുടെ സഹോദരനെക്കൂടി ദത്തെടുക്കണമെന്നു ഗ്രെറ്റയ്‌ക്കു തോന്നി. പക്ഷേ, മാര്‍ട്ടിന്‍ സമ്മതിച്ചില്ല. വേറേ ഏതെങ്കിലും കുട്ടിയെ കണ്ടെത്താന്‍ അയാള്‍ നിര്‍ദേശിച്ചു.
എങ്കിലും ആ പിഞ്ചോമനകളെ മറക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കുറേദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും വിഷയം അവതരിപ്പിച്ചു. മാര്‍ട്ടിന്റെ മനസ് മാറ്റാന്‍ അവള്‍ കാലുപിടിച്ചപേക്ഷിച്ചു. ഗ്രെറ്റയുടെ സ്‌നേഹത്തിന്റെ തീവ്രത കണ്ടപ്പോള്‍ ആ കൊച്ചുപെണ്‍കുട്ടിയെ ഒന്നു കണ്ടുകളയാം എന്നു മാര്‍ട്ടിന്‍ തീരുമാനിച്ചു. ആ പെണ്‍കുട്ടിയെ മാത്രം ദത്തെടുത്തു കൊണ്ടുപോരാന്‍ സാധിക്കുമെന്നായിരുന്നു അപ്പോഴും അയാളുടെ പ്രതീക്ഷ.ഗ്രെറ്റയെ വീണ്ടും കണ്ടപ്പോള്‍ പെണ്‍കുട്ടി ഓടിയെത്തി പറഞ്ഞു: "നിങ്ങള്‍ വീണ്ടും വന്നു!"
അപ്പോള്‍ അവളുടെ കൂടെ സഹോദരനുമുണ്ടായിരുന്നു. അവന്‍ അവരോടു പറഞ്ഞു: "എന്റെ മമ്മി മരിക്കുന്നതിനു മുമ്പ് എന്നെക്കൊണ്ട് ഒരു വാഗ്‌ദാനം ചെയ്യിച്ചിരുന്നു. ഇവളെ എന്റെകൂടെനിന്നു മാറ്റാന്‍ അനുവദിക്കരുത് എന്നതായിരുന്നു മമ്മിയുടെ ആഗ്രഹം. അതനുസരിച്ച് ഞാന്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. അതുകൊണ്ട് ഇവളെ വിട്ടുതരാന്‍ സാധിക്കില്ല."
മാര്‍ട്ടിന്‍ ആ കുട്ടികളെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ അയാള്‍ തന്റെ പുന്നാരമകനായ ജേക്കബിനെ ഓര്‍ത്തു. അയാള്‍ പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരേയും ഞങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാം."
ഗ്രെറ്റ അവരുടെ വസ്‌ത്രങ്ങളും മറ്റും ഒരു കൊച്ചു ബാഗിലാക്കുമ്പോള്‍ മാര്‍ട്ടിന്‍ അവരെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളെല്ലാം പരിശോധിക്കുകയായിരുന്നു. അവരുടെ പേരുകള്‍ കണ്ടപ്പോള്‍ അയാളുടെ ശ്വാസം ഒരുനിമിഷം നിലച്ചപോലെ. പിന്നെ പെട്ടെന്നു ഹൃദയമിടിപ്പിന്റെ വേഗം വര്‍ധിച്ചു.
അയാള്‍ ആ പേരുകള്‍ ഇങ്ങനെ വായിച്ചു: ജേക്കബ് വാള്‍, സോണിയ വാള്‍. മാതാവ്: അന്ന ബാര്‍ട്ടല്‍ വാള്‍. പിതാവ്: മാര്‍ട്ടിന്‍ വാള്‍. ജേക്കബിന്റെ ജനനത്തീയതി തന്റെ പുത്രന്റേതുതന്നെ. സോണിയ പിറന്നത് താന്‍ തടവിലാക്കപ്പെട്ടതിനു തൊട്ടുപിന്നാലെയും!
"എന്തുപറ്റി?" തന്റെ മക്കളുടെ പേരുകള്‍ കണ്ട് അന്തംവിട്ടിരുന്ന മാര്‍ട്ടിനെ കണ്ടപ്പോള്‍ ഗ്രെറ്റ ചോദിച്ചു. അയാള്‍ വിക്കിവിക്കി പറഞ്ഞു: "ഗ്രെറ്റ, ഇവര്‍ രണ്ടുപേരും എന്റെ കുട്ടികളാണ്. തീര്‍ച്ചയായും ദൈവം ഉണ്ട്. അവിടുന്ന് നല്ലവനുമാണ്."
എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്. മാര്‍ട്ടിന്‍ തടവിലാക്കപ്പെട്ടതിനു പിന്നാലെ സോണിയ പിറന്നിരുന്നു. പക്ഷേ ഈ വിവരം ഒരിക്കലും മാര്‍ട്ടിന്‍ അറിഞ്ഞിരുന്നില്ല. യുദ്ധകാലത്ത് അന്നയും കുട്ടികളും കുറേക്കാലം ജര്‍മനിയില്‍ സുരക്ഷിതരായിരുന്നു. എന്നാല്‍ യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടപ്പോള്‍ നിരവധിയാളുകള്‍ അറസ്റ്റുചെയ്യപ്പെട്ട് സൈബീരിയയിലേക്ക് അയയ്‌ക്കപ്പെട്ടു. അവരുടെകൂടെ അന്നയും മക്കളുമുണ്ടായിരുന്നു.
യാത്രയ്‌ക്കിടെ അസുഖം ബാധിച്ച് അന്ന മരിച്ചു. കുട്ടികള്‍ ഓര്‍ഫനേജിലായി. അവരെയാണ് മാര്‍ട്ടിനും ഗ്രെറ്റയും ദത്തെടുക്കാനെത്തിയത്! എലിസബത്ത് എന്‍സ് എന്ന അമേരിക്കക്കാരി വിവരിക്കുന്ന ഈ സംഭവം വായിക്കുമ്പോള്‍ ദൈവം നല്ലവന്‍തന്നെ എന്നു നാമും പറഞ്ഞുപോകും. എത്ര അദ്‌ഭുതകരമായ രീതിയിലാണ് മാര്‍ട്ടിന്‍ തന്റെ കുട്ടികളെ കണ്ടെത്തിയത്! ദൈവത്തിന്റെ പരിപാലന ഒന്നു മാത്രമാണ് ഈ അത്യപൂര്‍വ സമാഗമത്തിനു വഴിതെളിച്ചത്.
നമ്മുടെ ജീവിതത്തില്‍ കയ്‌പുരസത്തിന്റെ അളവ് കൂടുമ്പോള്‍ നാമും അറിയാതെ ദൈവത്തെ തള്ളിപ്പറഞ്ഞെന്നിരിക്കും. ഒരുപക്ഷേ, നമ്മുടെ ദുഃഖത്തിന്റെ തീവ്രതമൂലം എല്ലാ പ്രശ്‌നങ്ങള്‍ക്കും ദൈവത്തെ പഴിചാരിയെന്നിരിക്കും. അതുപോലെ, പ്രാര്‍ഥനപോലും വേണ്ടെന്ന ചിന്ത നമ്മിലുദിച്ചെന്നുവരാം. പക്ഷേ, അപ്പോഴൊക്കെ നാം ഓര്‍മിക്കേണ്ട കാര്യം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നതാണ്. രോഗവും കഷ്‌ടനഷ്‌ടങ്ങളുമൊക്കെ ഉണ്ടാകുമ്പോഴാണ് സാധാരണയായി ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു ക്ഷീണം സംഭവിക്കുക.
എന്നാല്‍, അങ്ങനെയുള്ള അവസരങ്ങളിലാണ് ദൈവത്തിലുള്ള നമ്മുടെ വിശ്വാസം നാം അരക്കിട്ടുറപ്പിക്കേണ്ടത്. എന്തു സംഭവിച്ചാലും അതൊക്കെ ദൈവം അറിയാതെ സംഭവിക്കുകയില്ല എന്ന വിശ്വാസം നമുക്ക് വേണം. അതുപോലെ, അവിടുത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്‌ക്കായി സംഭവിക്കുന്നുവെന്നും നാം ഉറച്ചു വിശ്വസിക്കണം.
നമുക്ക് നമ്മെത്തന്നെ അറിയാമോ? നമ്മുടെ വിചാരങ്ങളും പ്രവൃത്തികളും ഏതു തരത്തിലുള്ളവയാണെന്നു നാം ചിന്തിക്കാറുണ്ടോ? സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധം നമുക്കുണ്ടോ? സ്വന്തം പോരായ്‌മകളെക്കുറിച്ചു നമുക്ക് അറിവും ബോധ്യവുമുണ്ടോ?
നാം പല രീതിയിലും കേമത്തമുള്ളവരാണെന്നായിരിക്കില്ലേ നമ്മുടെ ചിന്ത? നമ്മെക്കാള്‍ സത്യസന്ധതയും മാന്യതയുമുള്ളവര്‍ ലോകത്തില്‍ മറ്റാരുമില്ലെന്നായിരിക്കുമല്ലേ നാം ചിലപ്പോഴെങ്കിലും ചിന്തിക്കുകയും പറയുകയും ചെയ്യാറുള്ളത്?
നമ്മുടെ സ്വഭാവ മാഹാത്മ്യം ശരിക്കും മനസിലാക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ഗ്രന്ഥകാരനായ ഹെര്‍ബര്‍ട്ട് പ്രോച്‌നേവ് ഒരു ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. അതിലെ ചില പ്രസക്ത ചോദ്യങ്ങളും അവയ്‌ക്ക് സമാനമായ മറ്റുചില ചോദ്യങ്ങളും താഴെക്കൊടുക്കുന്നു.
വഴിയില്‍ക്കിടന്ന് ഒരു പഴ്‌സ് കിട്ടുന്നു. അതില്‍ ഉടമസ്ഥന്റെ പേരും വിലാസവും അഞ്ഞൂറിന്റെയും നൂറിന്റെയും കുറെ നോട്ടുകളും ഉണ്ട്. നിങ്ങള്‍ ഉടമസ്ഥനെ കണ്ടുപിടിച്ച് പഴ്‌സും പണവും കൊടുക്കുമോ?
അവിഹിതമാര്‍ഗത്തിലൂടെ പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണാവസരം ലഭിക്കുന്നു. സംഗതി ആരും അറിയുകയില്ല എന്ന് നൂറുശതമാനം ഉറപ്പുമുണ്ട്. നിങ്ങള്‍ എന്തു ചെയ്യും?
ആരും ഒരിക്കലും കണ്ടുപിടിക്കുകയില്ലെന്നു കരുതുക. നിങ്ങള്‍ മോഷ്‌ടിക്കുമോ? ബിസിനസിലെ നിങ്ങളുടെ പങ്കാളി മരിക്കുന്നു. അയാള്‍ക്ക് അര്‍ഹതയുള്ള വിഹിതം ചോദിക്കാതെ തന്നെ അയാളുടെ ബന്ധുക്കള്‍ക്കു കൊടുക്കുമോ?
ബസില്‍ യാത്രചെയ്യുമ്പോള്‍ കണ്ടക്‌ടര്‍ നിങ്ങള്‍ക്കു ടിക്കറ്റ് തരുന്നു. എന്നാല്‍ പണം വാങ്ങുന്ന കാര്യം മറന്നുപോകുന്നു. നിങ്ങള്‍ സ്വയം പണം നല്‍കുമോ?
നിങ്ങള്‍ ഒരു കമ്പനിയിലെ ജീവനക്കാരനാണ്. എന്നാല്‍ നിങ്ങളാണ് കമ്പനിയുടെ ഉടമ എന്നു കരുതുക. നിങ്ങള്‍ ഒരു ജീവനക്കാരന്‍ എന്ന പേരില്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് അപ്പോള്‍ നിങ്ങള്‍ക്കു സംതൃപ്‌തിയുണ്ടാകുമോ?
നിങ്ങള്‍ ഒരു തൊഴില്‍ദാതാവാണെന്നു കരുതുക. ആത്മാര്‍ഥതയും സത്യസന്ധതയും കഴിവും അര്‍പ്പണബോധവുമുള്ള ഒരു ജീവനക്കാരനെ നിങ്ങള്‍ക്കു വേണം. നിങ്ങള്‍ നിങ്ങളെത്തന്നെ ആ ജോലിക്കെടുക്കുമോ? നിങ്ങള്‍ ഒരു തൊഴിലുടമയാണെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പകരമായി ആത്മാര്‍ഥമായി ജോലി ചെയ്യുവാന്‍ നിങ്ങള്‍ തയാറാകുമോ?
നിങ്ങള്‍ ഒരു മാതാവോ പിതാവോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ള ഒരാളുടെ മകനോ മകളോ ആയിരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഒരു ഭര്‍ത്താവോ ഭാര്യയോ ആണെങ്കില്‍ നിങ്ങളെപ്പോലെ സ്വഭാവ പ്രത്യേകതയുള്ള ഒരു വ്യക്തിയുടെ ജീവിതപങ്കാളിയാകുവാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ?
നിങ്ങള്‍ ഒരു സഹോദരനോ സഹോദരിയോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ളവരുടെ ഒരു സഹോദരനോ സഹോദരിയോ ആകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഒരു മകനോ മകളോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ള ആളുകളുടെ മാതാവോ പിതാവോ ആകുവാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ?
നിങ്ങള്‍ ഒരു സമൂഹത്തിലെയോ ക്ലബിലെയോ അംഗമാണെന്നു കരുതുക. അപ്പോള്‍ നിങ്ങളെപ്പോലെയുള്ള മറ്റാളുകളുടെ സമൂഹത്തിലോ ക്ലബിലോ പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകുമോ? നിങ്ങളെപ്പോലെ ഒരാളുടെകൂടെ ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുകയാണെന്നു കരുതുക. അതെക്കുറിച്ചു നിങ്ങള്‍ക്ക് ആവേശവും ഉത്സാഹവും തോന്നുമോ? അതൊരു വലിയ ഭാഗ്യമാണെന്നു നിങ്ങള്‍ കരുതുമോ?
നിങ്ങളുടെ വികാരവിചാരങ്ങള്‍ മുഴുവന്‍ മറ്റൊരാള്‍ അറിയുന്നുണ്ട് എന്നു കരുതുക. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ള നിങ്ങളുടെ വികാരവിചാരങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് അഭിമാനം തോന്നുമോ? നിങ്ങളുടെ ജീവിതത്തില്‍ യാതൊരു അല്ലലും അലച്ചിലും ഇല്ലെന്നു കരുതുക. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഓര്‍മിക്കുകയും അവിടത്തോട് എന്നും പ്രാര്‍ഥിക്കുകയും ചെയ്യുമോ?
നിങ്ങള്‍ക്ക് ഒരുകാര്യത്തിലും ആരുടെയും സഹായം ആവശ്യമില്ലെന്നു കരുതുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ മറ്റാരെയെങ്കിലും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുമോ? നിങ്ങള്‍ സമ്പന്നനാണ്. നിങ്ങളുടെ അയല്‍വാസിയും സമ്പന്നനാണ്. എന്നാല്‍ നിങ്ങളുടെ അയല്‍വാസിക്കു കൂടുതല്‍ സമ്പത്തു ലഭിക്കാനിടയായാല്‍ നിങ്ങള്‍ക്കു ദുഃഖമുണ്ടാകുമോ?
നിങ്ങള്‍ക്കു യാതൊരു നഷ്‌ടവും കൂടാതെ മറ്റൊരാളുടെ ജീവിതം സന്തോഷപ്രദമാക്കുവാന്‍ ഒരു അവസരം ലഭിക്കുന്നു. ആ അവസരം ഉപയോഗിക്കുവാന്‍ നിങ്ങള്‍ തയാറാകുമോ?
നിങ്ങളുടെ വേണ്ടപ്പെട്ട ഒരാള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ട്. പക്ഷേ, സഹായം ചോദിക്കുവാന്‍ അയാള്‍ക്കു വൈമനസ്യമുണ്ട്. അയാള്‍ സഹായം ചോദിക്കാതെതന്നെ നിങ്ങള്‍ അയാളെ സഹായിക്കുമോ? അതുപോലെ, അയാള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയില്ലെന്നു നിങ്ങള്‍ നടിക്കുമോ?
ഈ ചോദ്യാവലി ഇവിടെ നിറുത്തുകയാണ്. ഒരു പക്ഷേ, ഈ ചോദ്യാവലി വായിച്ചപ്പോള്‍ സമ്മിശ്രവികാരങ്ങളായിരിക്കാം നിങ്ങളിലുണ്ടായത്. എങ്കിലും ഈ ചോദ്യാവലിയുടെ സഹായത്തോടെ നിങ്ങള്‍ നിങ്ങളെക്കുറിച്ചു കൂടുതല്‍ മനസിലാക്കിയിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. നമ്മില്‍ പലര്‍ക്കും ഒരുപക്ഷേ നമ്മെക്കുറിച്ച് അധികം അറിയണമെന്ന് ആഗ്രഹം കാണില്ല. സ്വന്തം കുറ്റങ്ങളും കുറവുകളുമൊക്കെ എന്തിന് ഓര്‍മിക്കുകയും അവയെക്കുറിച്ചു വിഷമിക്കുകയും ചെയ്യണമെന്നായിരിക്കും നാം കരുതുന്നത്.
എന്നാല്‍, നാം സ്വയം മനസിലാക്കിയാല്‍ അതുവഴി നമ്മുടെ ജീവിതത്തിന്റെ മികവ് ഏറെ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നതാണ് വസ്‌തുത. സ്വയം പരിശോധനയ്‌ക്കു വിധേയമാക്കാത്ത ജീവിതം ജീവിതമേ അല്ലെന്നു ഗ്രീക്ക് ചിന്തകനായ സോക്രട്ടീസ് പറഞ്ഞതു വെറുതെയല്ല. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വഭാവപ്രത്യേകതകളെക്കുറിച്ചും നാം ശരിയായി അറിയുമ്പോള്‍ മാത്രമേ നമ്മിലുള്ള പോരായ്‌മകള്‍ തിരുത്തി മെച്ചപ്പെട്ട ജീവിതം നയിക്കുവാന്‍ നമുക്കു സാധിക്കൂ. അതുകൊണ്ട് സ്വയം മനസിലാക്കി ആ അറിവിന്റെ വെളിച്ചത്തില്‍ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതും മികവുറ്റതുമാക്കാന്‍ നമുക്കു ശ്രമിക്കാം.
ഹൊറേഷ്യോ ആള്‍ജര്‍ (1832-1898). വിജയത്തിന്റെ സുവിശേഷം പ്രസംഗിച്ച അമേരിക്കന്‍ എഴുത്തുകാരനാണദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ അമേരിക്കയില്‍ ഏറ്റവും പോപ്പുലറായിരുന്ന നോവലിസ്റ്റുകളില്‍ ഒരാളായിരുന്നു ആള്‍ജര്‍.
യുവതലമുറയ്‌ക്കു മാര്‍ഗനിര്‍ദേശം നല്‍കുവാന്‍വേണ്ടി 134 നോവലുകളാണ് അദ്ദേഹം എഴുതിയത്. അവയില്‍ ഏറ്റവും ജനപ്രതീ നേടിയതു 'റാഗ്‌ഡ് ഡിക്ക്' (1867), 'ലക്ക് ആന്‍ഡ് പ്ലക്ക്' (1869), 'റ്റാറ്റേര്‍ഡ് ടോം' എന്നീ പേരുകളിലുള്ള നോവല്‍ പരമ്പരകളാണ്.
ആള്‍ജറുടെ നോവലുകളുടെയെല്ലാം കഥാസാരം ഏതാണ്ട് ഒന്നുതന്നെയാണ്. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച പയ്യനാണ് നായകന്‍. അവന്‍ ജീവിതത്തിലെ നൂറുകണക്കിനു പ്രതിബന്ധങ്ങളെ തരണം ചെയ്‌തു വിജയം വരിക്കുന്നു. അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ജീവിതം സ്വര്‍ഗസമാനമായി മാറുന്നു.നോവലുകളുടെ കഥാസാരം പോലെ അവയുടെയെല്ലാം സന്ദേശവും ഒന്നു തന്നെയായിരുന്നു. ഏതു പാവപ്പെട്ടവനും അനാഥനും അധികാരികളുടെ പിന്തുണയില്ലാത്തവനുമൊക്കെ സ്ഥിരപരിശ്രമത്തിലൂടെ ജീവിതത്തില്‍ ഉന്നതവിജയം കൈവരിക്കാനാകും - ഇതായിരുന്നു അവയുടെ പ്രധാന സന്ദേശം.
സത്യസന്ധത, കഠിനാധ്വാനം, ദൃഢനിശ്ചയം എന്നീ ഗുണങ്ങളുടെ സഹായത്തോടെ ആര്‍ക്കും ജീവിതത്തില്‍ വിജയിക്കുവാന്‍ സാധിക്കുമെന്ന് ആള്‍ജറുടെ നോവലുകള്‍ അടിവരയിട്ടു സമര്‍ഥിക്കുന്നു.വിജയത്തിന്റെ സുവിശേഷവുമായി ഇറങ്ങിത്തിരിക്കുവാന്‍ ആള്‍ജറെ പ്രേരിപ്പിച്ച പശ്ചാത്തലവും അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
മാസച്ച്യൂസെറ്റ്‌സില്‍ ജനിച്ച അദ്ദേഹം ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡിവിനിറ്റിയില്‍ ബിരുദം നേടി. അവിടെ പഠിക്കുന്ന അവസരത്തില്‍ ഒരു കവിയായി തീരണമെന്ന ആഗ്രഹത്തോടുകൂടി ഹെന്‍റി വാഡ്‌സ് വര്‍ത്ത് ലോംഗ്‌ഫെലോ എന്ന സാഹിത്യകാരന്റെ ശിഷ്യത്വം ആള്‍ജര്‍ സ്വീകരിച്ചു.ഹാര്‍വര്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കുറെക്കാലം പാരീസില്‍ ജോലി ചെയ്‌തു. അതിനുശേഷം അമേരിക്കയില്‍ തിരിച്ചെത്തി യൂണിറ്റേറിയന്‍ സഭയിലെ മതപ്രസംഗകനായി സേവനമനുഷ്‌ഠിച്ചു. അധികം താമസിയാതെ അദ്ദേഹം ന്യൂയോര്‍ക്കില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
അങ്ങനെയാണ് ന്യൂയോര്‍ക്കിലെ ഗെറ്റോകളില്‍ താമസിച്ചിരുന്ന പാവപ്പെട്ടവരെ അദ്ദേഹം പരിചയപ്പെടുന്നത്.
അവരുടെ ദാരിദ്ര്യവും ജീവിതത്തിലെ മറ്റു കഷ്‌ടപ്പാടുകളും ആള്‍ജറുടെ മനസിനെ ആഴമായി സ്‌പര്‍ശിച്ചു. നിസഹായരായ ആ സാധുമനുഷ്യരെ ഉദ്ധരിക്കുവാനുള്ള വഴികളന്വേഷിച്ചപ്പോഴാണ് അദ്ദേഹം വിജയത്തിന്റെ സുവിശേഷത്തിലേക്കു ശ്രദ്ധ തിരിച്ചത്.
ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടന്നിരുന്ന യുവതീയുവാക്കള്‍ക്കു പ്രചോദനം ലഭിക്കത്തക്ക രീതിയില്‍ അദ്ദേഹം നോവലുകളെഴുതി. എന്നുമാത്രമല്ല, പാവപ്പെട്ടവര്‍ക്കുപോലും അവ വാങ്ങി വായിക്കുവാന്‍ തക്കവിധത്തില്‍ വളരെ വിലകുറച്ചാണ് അവ പ്രസിദ്ധീകരിച്ചത്. ഒരു കപ്പ് കാപ്പിയുടെ വിലയായ പത്തു സെന്റ് മാത്രമേ ആ പുസ്‌തകങ്ങള്‍ക്കു വിലയിട്ടിരുന്നുള്ളൂ.ഏതു പാവപ്പെട്ടവനും ജീവിതത്തില്‍ വിജയിക്കാനാവും എന്ന അമേരിക്കന്‍ സ്വപ്‌നം ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ച വ്യക്തിയായി ആള്‍ജര്‍ ഇന്ന് അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി ഹോറേഷ്യോ ആള്‍ജര്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ ഇന്ന് അമേരിക്കയില്‍ നല്‌കപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളുമായി മല്ലടിച്ച് ജീവിതത്തില്‍ ഉന്നതവിജയം കൈവരിക്കുന്നവര്‍ക്കാണു വര്‍ഷംതോറും ഈ അവാര്‍ഡ് നല്‌കുന്നത്.
നാമെല്ലാവരും ജയിക്കുവാനായി ജനിച്ചവരാണ് എന്ന ചിന്തയാണ് വിജയത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ദൈവത്തിന്റെ പ്രിയമക്കളായ നമുക്കു വിജയം ജന്മാവകാശമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസമാണ് ജീവിതത്തില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്നവരെ സഹായിക്കുവാന്‍ അദ്ദേഹത്തിനു പ്രചോദനം നല്‍കിയത്.
നാമെല്ലാവരും ജയിക്കുവാനായി ജനിച്ചവരാണെങ്കില്‍ നാമെന്തേ പലപ്പോഴും പരാജയപ്പെടുന്നത്? നാം നമ്മുടെ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുന്നില്ല. പ്രതിബന്ധങ്ങള്‍ കാണുമ്പോള്‍ പതറിപ്പോകുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്യുന്നില്ല. ദൃഢനിശ്ചയത്തോടുകൂടി നാം പോരാടുന്നില്ല- ആള്‍ജറുടെ വീക്ഷണത്തില്‍ ഇവയൊക്കെയാണ് നമ്മുടെ പരാജയകാരണങ്ങള്‍.
ജീവിതത്തില്‍ വിജയങ്ങള്‍ കൊയ്‌തെടുക്കുന്നവരോടു ചോദിച്ചാല്‍ അവര്‍ പറയും - ആള്‍ജറുടെ വീക്ഷണം എത്രയോ ശരിയാണെന്ന്. ഒരു വെള്ളിത്താലത്തില്‍ വച്ച് മറ്റുള്ളവര്‍ക്കു വച്ചുനീട്ടാവുന്ന ഒന്നല്ല ജീവിതവിജയം. അങ്ങനെയാരെങ്കിലും ജീവിതവിജയം വച്ചുനീട്ടുമെന്നു നാം പ്രതീക്ഷിക്കുകയും ചെയ്യരുത്.
സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം സമ്പാദിക്കൂ എന്നാണു ദൈവവചനം. അപ്പോള്‍പ്പിന്നെ, ജീവിതവിജയം സ്വര്‍ണത്താലത്തില്‍ സമ്മാനിക്കാത്തതിന്റെ പേരില്‍ ദൈവത്തെ നമുക്കു പഴിക്കാനാവില്ലല്ലോ.ദൈവം നമുക്ക് ജീവിതവിജയം സമ്മാനിക്കുമെന്നു തീര്‍ച്ചയാണ്. അവിടുന്നാഗ്രഹിക്കുന്നതുപോലെ, ഉത്തരവാദിത്വബോധത്തോടെ ആത്മാര്‍ഥമായി അധ്വാനിക്കാന്‍ നാം തയാറായാല്‍. നമ്മുടെ ജീവിതത്തില്‍ വിജയിക്കുന്നതിനാവശ്യമായ കഴിവുകള്‍ നല്‌കിയാണ് ദൈവം നമ്മെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.
ദൈവത്തിന്റെ സഹായത്തോടെ നമ്മുടെ കഴിവുകള്‍ വിനിയോഗിച്ചു നാം പരിശ്രമിക്കുകയാണെങ്കില്‍ വിജയം എപ്പോഴും നമ്മുടെ കൂടെയുണ്ടാകും. ഇനി, എപ്പോഴെങ്കിലും പരാജയത്തിന്റെ കയ്‌പ് നമുക്കനുഭവിക്കേണ്ടി വന്നാല്‍പ്പോലും നാം പതറുകയില്ല എന്നതാണു സത്യം. കാരണം നിശ്ചയദാര്‍ഢ്യത്തോടെ പോരാടുന്നവര്‍ക്കു പരാജയം ഒരിക്കലും അവസാന വാക്കായിരിക്കുകയില്ല.
ആള്‍ജര്‍ അവതരിപ്പിച്ച വിജയത്തിന്റെ സുവിശേഷം അമേരിക്കക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചതായി പ്രസിദ്ധ പ്രചോദനാത്മക ഗ്രന്ഥകാരനായ നോര്‍മന്‍ വിന്‍സന്റ് പീല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആള്‍ജര്‍ അവതരിപ്പിച്ച വിജയത്തിന്റെ സുവിശേഷത്തില്‍ പങ്കുപറ്റി നമ്മുടെ ജീവിതവിജയവും നമുക്ക് ഉറപ്പാക്കാം.
ഒരു വേനലവധിക്കാലം. സ്‌കൂള്‍ പരീക്ഷകള്‍ കഴിഞ്ഞു ജോണിയും സാലിയും മാതൃഗൃഹത്തിലെത്തിയതു തികഞ്ഞ ആഹ്ലാദത്തോടെയായിരുന്നു. നഗരത്തില്‍ താമസിച്ചിരുന്ന അവര്‍ക്കു പുതിയ ഗ്രാമാന്തരീക്ഷം ഏറെ ഇഷ്‌ടപ്പെട്ടു. ഗോതമ്പും ചോളവും സോയാബീനും കൃഷിചെയ്‌തിരുന്ന സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങുക അവര്‍ക്ക് വിനോദമായിരുന്നു.
ആ വീടിനടുത്തുണ്ടായിരുന്ന കുറ്റിക്കാടും കാട്ടരുവിയുമെല്ലാം അവരുടെ മനംകവര്‍ന്നു. കൃഷിസ്ഥലത്തെ ജോലികഴിഞ്ഞാല്‍ വല്യപ്പച്ചന്‍ അവരെ മീന്‍ പിടിക്കുവാന്‍ കൊണ്ടുപോകുമായിരുന്നു. ജോണിക്ക് ഏറെ ഇഷ്‌ടപ്പെട്ട വിനോദമായിരുന്നു അത്.
ഒരു ദിവസം വല്യപ്പച്ചന്‍ ജോണിക്ക് ഒരു തെറ്റാലി ഉണ്ടാക്കിക്കൊടുത്തു. അതുപയോഗിക്കുന്ന രീതിയും അവനെ പഠിപ്പിച്ചു. അവന്‍ ഉടനെ തെറ്റാലിയുംകൊണ്ട് കുറ്റിക്കാട്ടിലേക്കു പോയി. കാട്ടുമുയലിനെയോ ഏതെങ്കിലും പക്ഷിയേയോ തെറ്റാലി ഉപയോഗിച്ച് വീഴിക്കുകയായിരുന്നു അവന്റെ ലക്ഷ്യം.
എന്നാല്‍, തെറ്റാലി പ്രയോഗിക്കുന്നതില്‍ അവന്‍ വിജയിച്ചില്ല. മുയലുകളും പക്ഷികളുമൊക്കെ അവനെ വെട്ടിച്ചുകടന്നുകളഞ്ഞു. നിരാശനായി കുറ്റിക്കാട്ടില്‍നിന്ന് മടങ്ങിവരുമ്പോള്‍ വീടിന്റെ പിന്‍മുറ്റത്ത് ഒരു താറാവ് നില്‍ക്കുന്നത് അവന്‍ കണ്ടു. വെറുതെയൊരു രസത്തിനുവേണ്ടി ആ താറാവിനുനേരെ അവന്‍ തെറ്റാലി ഉപയോഗിച്ചു. താറാവ് നിലത്തുവീണ് പിടഞ്ഞുചത്തു.
ജോണിയുടെ വല്യമ്മച്ചി അതീവ താല്‍പര്യത്തോടെ വളര്‍ത്തിയിരുന്ന താറാവായിരുന്നു അത്. അത് പിടഞ്ഞുചത്തപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. അല്‌പനേരത്തെ ആലോചനയ്‌ക്കുശേഷം അവന്‍ താറാവിനെയെടുത്തുകൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഒളിച്ചുവച്ചു. അവന്റെ സഹോദരിയായ സാലി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ ഒന്നും പറഞ്ഞില്ല.
അന്ന് ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി സാലിയോടു പറഞ്ഞു: "സാലി, വരൂ നമുക്ക് പാത്രങ്ങളെല്ലാം കഴുകിവയ്‌ക്കാം."
അപ്പോള്‍ സാലി പറഞ്ഞു:
"വല്യമ്മച്ചീ, പാത്രം കഴുകുന്നതിന് സഹായിക്കാന്‍ ജോണിക്ക് ആഗ്രഹമുണ്ടെന്ന് ജോണി പറയുന്നു."
പിന്നീട് ജോണിയുടെ നേരെതിരിഞ്ഞ് സാലി അടക്കിയ സ്വരത്തില്‍ പറഞ്ഞു: "താറാവിന്റെ കാര്യം."
സാലി ഉദ്ദേശിക്കുന്നതെന്തെന്ന് ജോണിക്ക് വ്യക്തമായിരുന്നു. അവള്‍ക്കുപകരം ജോണി വല്യമ്മച്ചിയെ സഹായിച്ചില്ലെങ്കില്‍ അവള്‍ താറാവിന്റെ കാര്യം വല്യമ്മച്ചിയോടു പറയും എന്നായിരുന്നു അവളുടെ ഭീഷണി. മനസില്ലാമനസോടെ ജോണി പാത്രം കഴുകുന്നതിന് വല്യമ്മച്ചിയെ സഹായിച്ചു.
അന്നുവൈകുന്നേരം കുട്ടികള്‍ രണ്ടുപേരെയും മീന്‍ പിടിക്കുന്നതിന് കൊണ്ടുപോകാന്‍ വല്യപ്പച്ചന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, വല്യമ്മച്ചി പറഞ്ഞു: "ജോണിയെ കൊണ്ടുപൊയ്‌ക്കൊള്ളൂ, സാലി ഇവിടെ നില്‍ക്കട്ടെ. അത്താഴം ഒരുക്കുവാന്‍ അവളുടെ സഹായം ആവശ്യമുണ്ട്."
അപ്പോള്‍ സാലി ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. "വല്യമ്മച്ചിയെ അടുക്കളയില്‍ സഹായിക്കുവാന്‍ ജോണിക്കു താല്‌പര്യമാണെന്നാണ് അവന്‍ പറയുന്നത്." ഇത്രയും പറഞ്ഞിട്ട് അവള്‍ ജോണിയോടു ചോദിച്ചു, "അല്ലേ ജോണി?"
സാലിയുടെ ഭീഷണി ജോണിക്കു വ്യക്തമായി. അവന്‍ വല്യമ്മച്ചിയെ അടുക്കളയില്‍ സഹായിക്കാമെന്നു സമ്മതിച്ചു. അങ്ങനെ സാലി വല്യപ്പനോടൊപ്പം മീന്‍ പിടിക്കാനും ജോണി വല്യമ്മച്ചിയോടൊപ്പം അടുക്കളപ്പണിക്കും പോയി. അടുത്ത രണ്ടുമൂന്നു ദിവസത്തേക്ക് സാലി തന്റെ തന്ത്രം തുടര്‍ന്നു. താറാവിന്റെ കാര്യം വല്യമ്മച്ചിയോട് പറയുമെന്ന് ഭീഷണിമുഴക്കി അവള്‍ അവനെക്കൊണ്ട് ബുദ്ധിമുട്ടുള്ള പണികളൊക്കെ ചെയ്യിച്ചു. അങ്ങനെ അവന്‍ സാലിയുടെ അടിമയെപ്പോലെയായി.
ഈ നില തുടരുക, അസഹ്യമായി തോന്നിയപ്പോള്‍ അവന്‍ നേരെ വല്യമ്മച്ചിയെ സമീപിച്ച് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു ക്ഷമചോദിച്ചു. അപ്പോള്‍ അവനെ വാരിപ്പുണര്‍ന്നുകൊണ്ട് വല്യമ്മച്ചി പറഞ്ഞു: "മോന്‍ താറാവിനെ കൊന്നതും പിന്നീടതിനെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ചതുമൊക്കെ ഞാന്‍ അടുക്കളയില്‍നിന്ന് കണ്ടിരുന്നു. എനിക്ക് മോനോടുള്ള സ്‌നേഹംമൂലം ഞാനത് അപ്പോഴേ ക്ഷമിച്ചിരുന്നു. എങ്കിലും സാലിയുടെ കുടുക്കില്‍നിന്ന് മോന്‍ രക്ഷപ്പെടുന്നതിന് എത്രനാള്‍ വേണ്ടിവരുമെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു."
'വില്‍ ഡേയ്‌ലൈറ്റ് കം?' എന്ന പുസ്‌തകത്തില്‍ ഹെഫ്‌ളര്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രീകരണമാണ് മുകളില്‍ വിവരിച്ചത്. പാപത്തില്‍വീഴുന്ന മനുഷ്യര്‍ എങ്ങനെ പാപത്തിന് അടിമയായി മാറുന്നു എന്നു വ്യക്തമാക്കുന്ന ഒരു ചിത്രീകരണമാണിത്. കൊല്ലുവാന്‍വേണ്ടിയായിരുന്നില്ല ജോണി താറാവിനു നേരെ തെറ്റാലി ഉപയോഗിച്ചത്. പക്ഷേ, തെറ്റാലിയിലെ കല്ല് കൃത്യമായി താറാവിന്റെ തലയിലേറ്റു. അങ്ങനെ അതു ചത്തു. തന്റെ കൈയില്‍നിന്നുണ്ടായ കുറ്റം വല്യമ്മച്ചിയോട് നേരെ ചെന്നുപറഞ്ഞാല്‍ മതിയായിരുന്നു. തീര്‍ച്ചയായും വല്യമ്മച്ചി ക്ഷമിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ ഭയം മൂലം അങ്ങനെ ചെയ്‌തില്ല. അതിന്റെ ഫലമായി ജോണിക്ക് അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങള്‍ നിസാരമാണോ? സത്യം ഒളിച്ചുവയ്‌ക്കുന്നതിലുള്ള മന:സ്സാക്ഷിക്കടി ഒരുവശത്ത്, താന്‍ ചെയ്‌ത കുറ്റത്തിന്റെ മറപിടിച്ച് തന്നെ ഭീഷണിപ്പെടുത്തുകയും മുതലെടുക്കുകയും ചെയ്യുന്ന സാലി മറുവശത്ത്!
ജോണിയുടെ ഈ കഥ പലപ്പോഴും നമ്മുടെ കഥതന്നെയാണ്. നാം തെറ്റുകുറ്റങ്ങളില്‍ വീഴുമ്പോള്‍ അവ ഏറ്റുപറഞ്ഞ് ദൈവത്തോടും ബന്ധപ്പെട്ടവരോടും ക്ഷമ ചോദിക്കുന്നതിനു പകരം അവയെ മറച്ചുപിടിക്കുവാന്‍ നാം ശ്രമിക്കുന്നു.
എന്നാല്‍ ആര്‍ക്ക്, എങ്ങനെ സ്വന്തം പാപം മറച്ചുപിടിക്കാന്‍ സാധിക്കും? പ്രത്യേകിച്ച്, എല്ലാം കാണുന്നവനായ ദൈവത്തിന്റെ മുമ്പില്‍ നിന്ന്? നാം പാപംചെയ്യുവാന്‍ ഇടയായാല്‍ അത് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുംവരെ നമുക്ക് മന:ശ്ശാന്തി ഇല്ല എന്നതാണ് സത്യം. എന്നാല്‍, നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവയെക്കുറിച്ച് മാപ്പപേക്ഷിക്കുമ്പോള്‍ നാം ദൈവത്തിന്റെ സ്‌നേഹവും കരുണയും വീണ്ടും അനുഭവിക്കാന്‍ ഇടയാകും. അതുവഴി പാപത്തിന്റെ പിടിയില്‍നിന്ന് നാം മോചിതരാവുകയും ചെയ്യും.
പാപം ക്ഷമിക്കുന്ന കരുണാവാരിധിയാണ് ദൈവം എന്നതു നമുക്ക് മറക്കാതിരിക്കാം. ഏതെങ്കിലും തെറ്റില്‍ നാം വീണുപോയാല്‍ നാം ആദ്യം ചെയ്യേണ്ടത് പശ്ചാത്താപപൂര്‍വം ദൈവത്തോട് മാപ്പപേക്ഷിക്കുകയാണ്. അതോടൊപ്പം നമ്മുടെ പാപംവഴി ആരെയെങ്കിലും ഉപദ്രവിക്കാനിടയായിട്ടുണ്ടെങ്കില്‍ അവരോടും മാപ്പപേക്ഷിക്കണം. അങ്ങനെ ചെയ്‌താല്‍ പാപത്തിന്റെ തിക്തഫലങ്ങളില്‍ നിന്നു നാം മോചിതരാകും.
അയോധ്യയിലെ രാജാവായിരുന്നു സൂര്യവംശജനായ ഹരിശ്ചന്ദ്രന്‍. ശിബി രാജാവിന്റെ പുത്രിയായ ചന്ദ്രമതിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ പ്രിയപുത്രനായിരുന്നു രോഹിതാശ്വന്‍.
ഒരുദിവസം രാജകൊട്ടാരത്തിലെ ഉദ്യാനത്തില്‍ ഒരു കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. കാട്ടുപന്നി ഓടിനടന്നു തോട്ടമെല്ലാം നശിപ്പിച്ചു. ഉദ്യാനപാലകര്‍ എത്രശ്രമിച്ചിട്ടും പന്നിയെ തുരത്താന്‍ സാധിച്ചില്ല. ഉദ്യാനപാലകരുടെ ശ്രമം വിഫലമാകുന്നതു കണ്ടപ്പോള്‍ രാജാവും രംഗത്തിറങ്ങി. പൂന്തോട്ടം നശിപ്പിച്ച പന്നിയെ അവിടെനിന്നു തുരത്തിയാല്‍ മാത്രം പോരാ, അതിനെകൊന്നേ അടങ്ങൂ എന്ന് അദ്ദേഹം ശപഥം ചെയ്‌തു.
അശ്വാരൂഢനായി അദ്ദേഹം പന്നിയുടെ പിന്നാലെ പാഞ്ഞു.തോട്ടത്തില്‍നിന്നു പുറത്തുകടന്ന പന്നി കാട്ടിലേക്കോടി. രാജാവു കുതിരപ്പുറത്തു പന്നിയെ പിന്തുടര്‍ന്നു. രാജാവിന്റെ അകമ്പടിയായി കുറെ സൈനികരും അദ്ദേഹത്തെ അനുധാവനം ചെയ്‌തു. മിന്നല്‍വേഗത്തിലായിരുന്നു പന്നിയുടെ ഓട്ടം. മിന്നായംപോലെ പ്രത്യക്ഷപ്പെടുകയും ഞൊടിയിടയില്‍ അപ്രത്യക്ഷനാവുകയും ചെയ്‌തുകൊണ്ടിരുന്ന പന്നിയെ കൊല്ലുക ഏറെ ദുഷ്‌കരമാണെന്നു രാജാവിനു ബോധ്യമായി. എങ്കിലും അദ്ദേഹം പിന്മാറാന്‍ തയാറായില്ല.
കുറേക്കഴിഞ്ഞപ്പോള്‍ പന്നി അപ്രത്യക്ഷനായി. അംഗരക്ഷകരെയും കാണാനില്ല. ക്ഷീണിച്ചവശനായ രാജാവിനു കൊട്ടാരത്തിലേക്കു മടങ്ങാനുള്ള വഴി നിശ്ചയമില്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഒരു വൃദ്ധ ബ്രാഹ്മണനെ ആ കൊടുങ്കാട്ടില്‍ കണ്ടത്. രാജാവിന് ഏറെ സന്തോഷമായി. അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങാനുള്ള വഴി ചോദിച്ചു. ബ്രാഹ്മണന്‍ വഴി കാണിച്ചുകൊടുക്കാമെന്നേറ്റു. അപ്പോള്‍ രാജാവു പറഞ്ഞു:
``അങ്ങയുടെ സഹായത്തിനു നന്ദി. ഞാന്‍ ദാനം ചെയ്യാന്‍ വ്രതമെടുത്തയാളാണ്. അങ്ങ് അയോധ്യയിലേക്കു വന്നാല്‍മതി. അങ്ങു ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ തയാറാണ്.'' രാജാവിന്റെ വാഗ്‌ദാനം കേട്ടപ്പോള്‍ ബ്രാഹ്മണനു വളരെ സന്തോഷമായി. അദ്ദേഹം രാജാവിനു കൊട്ടാരത്തിലേക്കു മടങ്ങാനുള്ള വഴി കാണിച്ചുകൊടുത്തു. രാജാവ് ബ്രാഹ്മണനെ കൊട്ടാരത്തിലേക്കു വീണ്ടും ക്ഷണിച്ചുകൊണ്ടു മടങ്ങുകയും ചെയ്‌തു.
കുറേദിവസം കഴിഞ്ഞപ്പോള്‍ ദാനം സ്വീകരിക്കാന്‍ ബ്രാഹ്മണന്‍ കൊട്ടാരത്തിലെത്തി. ബ്രാഹ്മണനെ കണ്ടയുടനെ രാജാവു പറഞ്ഞു: ``അങ്ങേക്കെന്താണു വേണ്ടത്? ചോദിക്കുന്നതെന്തും ഞാന്‍ തരാം.''
``അങ്ങയുടെ രാജ്യവും സകലസമ്പത്തുകളും ദാനമായി എനിക്കു നല്‍കണം.'' കൂസലില്ലാതെ ബ്രാഹ്മണന്‍ പറഞ്ഞു.
``ദൈവമേ!'' രാജാവു നെഞ്ചത്തടിച്ചു വിലപിച്ചുപോയി. ``എന്തൊരു കൊടുംചതി! എന്തൊരു വഞ്ചന!'' എല്ലാം നഷ്‌ടപ്പെട്ട അവസ്ഥ. പക്ഷേ, വാക്കുപാലിക്കാതിരിക്കുന്നതെങ്ങനെ? ധര്‍മത്തില്‍നിന്നു വ്യതിചലിക്കില്ലെന്നു പണ്ടേ ശപഥം ചെയ്‌തതാണു താന്‍.
``അങ്ങ് ആവശ്യപ്പെടുന്നതുപോലെ എന്റെ രാജ്യവും സകല സമ്പത്തുകളും ഞാന്‍ അങ്ങേക്കു ദാനം ചെയ്യുന്നു.'' രാജാവ് ഉറച്ച സ്വരത്തില്‍ പറഞ്ഞു.
``അങ്ങയുടെ മഹാമനസ്‌കതയ്‌ക്കു നന്ദി,'' ബ്രാഹ്മണന്‍ പറഞ്ഞു.
``എന്നാല്‍, ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുമ്പോള്‍ ദക്ഷിണകൂടി കൊടുക്കണമെന്നാണല്ലോ ചട്ടം. അങ്ങെനിക്കു ദാനം ചെയ്‌തസ്ഥിതിക്കു ദക്ഷിണകൂടി നല്‍കൂ.''
``എന്തു ദക്ഷിണയാണു വേണ്ടത്?'' രാജാവു ചോദിച്ചു.
``രണ്ടര തൂക്കം പവന്‍.'' എല്ലാം നഷ്‌ടപ്പെട്ട രാജാവിനോടു ദയയില്ലാതെ ബ്രാഹ്മണന്‍ പറഞ്ഞു.
``എനിക്കല്‌പം സാവകാശം തരൂ. ദക്ഷിണ ഞാന്‍ തരാം,'' രാജാവ് യാചിച്ചു.
ബ്രാഹ്മണന്‍ ഒരു മാസത്തെ സാവകാശം നല്‌കി. ഒരുമാസം കഴിഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ വീണ്ടും ഹരിശ്ചന്ദ്രന്റെ സമീപം പ്രത്യക്ഷപ്പെട്ടു ദക്ഷിണ ചോദിച്ചു. മറ്റു യാതൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ട് ഭാര്യയെയും പിഞ്ചുബാലനായ മകനെയും വിറ്റു കുറെ സ്വര്‍ണം സമ്പാദിച്ച് ബ്രാഹ്മണനു നല്‍കി.
പക്ഷേ, അതുകൊണ്ടും ബ്രാഹ്മണന്‍ തൃപ്‌തനായില്ല. തനിക്കു തരാമെന്നു സമ്മതിച്ച ദക്ഷിണ മുഴുവന്‍ ലഭിച്ചേ അടങ്ങൂ എന്നു ബ്രാഹ്മണന്‍ വാശിപിടിച്ചു. ഉടനെതന്നെ തന്നെ ഒരു ചണ്‌ഡാളന് അടിമയായി വിറ്റ് അതില്‍നിന്നു ലഭിച്ച തുകകൊണ്ടു ഹരിശ്ചന്ദ്രന്‍ വാക്കുപാലിച്ചു.
ചണ്‌ഡാളന്റെ അടിമയായി തീര്‍ന്ന ഹരിശ്ചന്ദ്രനു ശ്‌മശാനം കാക്കുന്ന ജോലിയാണു ലഭിച്ചത്. അധികം താമസിയാതെ ഹരിശ്ചന്ദ്രന്റെ മകന്‍ രോഹിതാശ്വന്‍ പാമ്പുകടിയേറ്റു മരിച്ചു. അവനെ ശ്‌മശാനത്തില്‍ ദഹിപ്പിക്കാനായി ചന്ദ്രമതി അവിടെയെത്തി. ശ്‌മശാനത്തില്‍ ശവദാഹം നടത്തുന്നതിനു ഫീസുണ്ടായിരുന്നു. അതുകൊടുക്കാതെ ശവദാഹം നടത്താന്‍ പാടില്ലായിരുന്നു. ചണ്‌ഢാളന്റെ അടിമയായി ജോലിചെയ്‌തിരുന്നതുകൊണ്ട് നിയമം നടപ്പാക്കാന്‍ ഹരിശ്ചന്ദ്രന്‍ ബാധ്യസ്ഥനായിരുന്നു. അദ്ദേഹം ചന്ദ്രമതിയോട് ശവദാഹത്തിനുള്ള പണം ചോദിച്ചു.
കൈയില്‍ ചില്ലിക്കാശില്ലാതിരുന്ന ചന്ദ്രമതി ഹരിശ്ചന്ദ്രന്റെ സഹായത്തിനു കാത്തുനില്‍ക്കാതെ മകന്റെ ശവദാഹത്തിനു ചിതയൊരുക്കി. ഈ സമയം അവിടെ പാഞ്ഞെത്തിയ ചണ്‌ഢാളന്‍ നിയമം ലംഘിച്ച ചന്ദ്രമതിയെ വെട്ടിക്കൊല്ലാന്‍ ഹരിശ്ചന്ദ്രനോട് ആജ്ഞാപിച്ചു. താന്‍ ചണ്‌ഢാളന്റെ അടിമ. ചന്ദ്രമതിയാണെങ്കില്‍ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്‌തിരിക്കുന്നു. അപ്പോള്‍പ്പിന്നെ താന്‍ തന്റെ കടമ ചെയ്‌തേ മതിയാകൂ. ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയുടെ നേരെ വാളുയര്‍ത്തി.
അത്‌ഭുതം! പെട്ടെന്ന് ആ വാള്‍ പൂമാലയായി മാറി ചന്ദ്രമതിയുടെ കഴുത്തില്‍ വീണു. ആ നിമിഷം വിശ്വാമിത്ര മഹര്‍ഷിയും ദേവേന്ദ്രനും പ്രത്യക്ഷപ്പെട്ട് ഹരിശ്ചന്ദ്രനെ നമസ്‌കരിച്ച് അദ്ദേഹത്തിന്റെ രാജ്യവും സകലസമ്പത്തും തിരികെക്കൊടുത്തു. മരിച്ചെന്നു കരുതിയ മകന്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്‌തു.
സത്യധര്‍മാദികളില്‍നിന്ന് ഹരിശ്ചന്ദ്രനെ വ്യതിചലിപ്പിക്കാനാകുമോ എന്നു വിശ്വാമിത്ര മഹര്‍ഷി നടത്തിയ പരീക്ഷണമായിരുന്നു ഇതുവരെ നടന്നതെല്ലാം. ഈ പരീക്ഷണത്തില്‍ ഹരിശ്ചന്ദ്രന്‍ നിറപ്പകിട്ടാര്‍ന്ന വിജയം നേടുകയും ചെയ്‌തു.
സത്യവും ധര്‍മവും എന്നും മുറുകെപ്പിടിക്കണമെന്നു നമുക്കറിയാം. ജീവിതത്തില്‍ എത്രയേറെ സമ്മര്‍ദ്ദമുണ്ടായാലും സത്യവും നീതിയും ധര്‍മവും അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതാണു നമ്മുടെ കടമ. എന്നാല്‍ നമ്മുടെ സമൂഹം ആദരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ എത്ര കുറവാണ് നമ്മുടെ നാട്ടില്‍. നിസാരകാര്യങ്ങള്‍ക്കല്ലേ പലപ്പോഴും നമ്മള്‍ നീതിയും ന്യായവും ലംഘിക്കുന്നത്. മറ്റു യാതൊരു മാര്‍ഗവുമില്ലാഞ്ഞിട്ടല്ലല്ലോ നാം പലപ്പോഴും അധര്‍മവും അക്രമവും അഴിമതിയും ചെയ്യാന്‍ ഇടവരുന്നത്. സ്വന്തം രാജ്യവും സമ്പത്തുകളും നഷ്‌ടപ്പെടുമെന്നു വന്നപ്പോള്‍ വാക്കുവ്യത്യാസം ചെയ്യുന്നതിനെക്കുറിച്ചു ഹരിശ്ചന്ദ്രന്‍ ചിന്തിച്ചില്ല.
സ്വന്തം ഭാര്യയെയും പുത്രനെയും നഷ്‌ടപ്പെടുമെന്നു വന്നപ്പോഴും വാക്കുവ്യത്യാസത്തിന് അദ്ദേഹം മുതിര്‍ന്നില്ല. വാക്കുപാലിക്കാന്‍വേണ്ടി സ്വയം അടിമയാകാന്‍വരെ അദ്ദേഹം തയാറായി. ഹരിശ്ചന്ദ്രന്‍ ചെയ്‌തതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം. എന്നാല്‍, അദ്ദേഹത്തിന്റെ ധാര്‍മികധീരതയും വാക്കു പാലിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന വിശ്വസ്‌തതയുമൊക്കെ നാം ആദരിച്ചേ മതിയാകൂ.
എല്ലാക്കാര്യങ്ങളും നന്നായി നടക്കുമ്പോള്‍ ധര്‍മത്തിന്റെ പാതയിലൂടെ ചരിക്കുക എളുപ്പമാകാം. എന്നാല്‍, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമ്പോഴും ധാര്‍മികതയുടെ പാതയില്‍നിന്നു വ്യതിചലിക്കാതിരിക്കാന്‍ നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ, സത്യം പറയുന്നതിലും ധര്‍മം പാലിക്കുന്നതിലും നമുക്ക് എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് നമുക്കുതന്നെ മനസിലാകൂ.